ADVERTISEMENT

എച്ച്ഡിഎഫ്സി ബാങ്കിന്റെ അടക്കം മികച്ച റിസൾട്ടുകളുടെ കൂടി ചിറകിലേറി മുന്നേറിയ ഇന്ത്യൻ വിപണി ഇന്നും ലാഭമെടുക്കലിൽ വീണു. ചൈനയുടെ നിരക്ക് കുറയ്ക്കലും, യുദ്ധ ഭീഷണിയും, വിദേശ ഫണ്ടുകളുടെ തുടരുന്ന വില്പനയുമാണ് ഇന്ത്യൻ വിപണിക്ക് കെണിയായത്. 

ഇന്ന് 24978 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 73 പോയിന്റുകൾ നഷ്ടമാക്കി 24781 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്‌സും 73 പോയിന്റുകൾ നഷ്ടമാക്കി 81151 പോയിന്റിലും ക്ളോസ് ചെയ്തു. 

പ്രധാന സൂചികകളുടെ നഷ്ടം കുറവാണെങ്കിലും നിഫ്റ്റി മിഡ് ക്യാപ് സൂചിക 2%ൽ കൂടുതലും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഒന്നര ശതമാനത്തിൽ കൂടുതലും, നിഫ്റ്റി നെക്സ്റ്റ്-50 1.4% നഷ്ടം കുറിച്ചതും നിക്ഷേപകരുടെ നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഓട്ടോയും, ഫിനാൻഷ്യൽ സർവീസ് സെക്ടറും ഒഴികെ എല്ലാ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു. 

ഒക്ടോബർ അവസാനിക്കാൻ ഒരാഴ്ചയിൽ കൂടുതൽ സമയം ഇനിയും ബാക്കി നിൽക്കെ ഇന്ത്യൻ വിപണിയിൽ ഒരു മാസത്തെ ഏറ്റവും വലിയ വില്പനക്കണക്കുകൾ വിദേശ ഫണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ 15 സെഷനുകളിലായി വിദേശ ഫണ്ടുകൾ 90,000 കോടി രൂപയുടെ അധികവില്‍പ്പന നടത്തിക്കഴിഞ്ഞപ്പോൾ ഇന്ത്യൻ ഫണ്ടുകൾ അതേ കാലയളവിൽ അതേ തുക ചെലവിട്ടതാണ് ഇന്ത്യൻ വിപണിയെ വൻതകർച്ചയിൽ നിന്നും പിടിച്ചു നിർത്തിയത്. 

ചൈനയുടെ ആകർഷണത്തിനൊപ്പം അമേരിക്കൻ തെരെഞ്ഞെടുപ്പും, ബ്രിക്സ് രാജ്യങ്ങൾ പുതിയ നാണയം പുറത്തിറക്കുന്നതും അമേരിക്കൻ ഫണ്ടുകളുടെ തുടരുന്ന വില്പനയും കാരണമായി വിലയിരുത്തപ്പെടുന്നു. 

ബാങ്കിങ് മുന്നേറ്റം 

വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ ആക്സിസ് ബാങ്ക് മുന്നേറിയത് അനുകൂലമായെങ്കിൽ ഇന്ന് എച്ച്ഡിഎഫ് ബാങ്കിന്റെ കുതിപ്പ് ഇന്ത്യൻ വിപണിയെ ഒറ്റയ്ക്ക് നയിച്ചു. രണ്ടാം പാദത്തിൽ ഫ്ലാറ്റ് റിസൾട്ട് പ്രഖ്യാപിച്ച കോട്ടക് മഹിന്ദ്ര ബാങ്കും ഒപ്പം ഇൻഡസ്ഇന്‍ഡ് ബാങ്കും, പൊതു മേഖല ബാങ്കുകളും വലിയ നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിക്കു ക്ഷീണമായി. 

നിരക്ക് വീണ്ടും കുറച്ച് ചൈന 

ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന അടിസ്ഥാന നിരക്കായ ലോൺ പ്രൈം റേറ്റ് വിപണി അനുമാനത്തിലുമേറെ കുറച്ചത് ചൈനക്ക് വീണ്ടും അനുകൂലമാണ്. ചൈനീസ് വിപണി ഇന്നും പോസിറ്റീവ് ക്ളോസിങ് നേടിയപ്പോൾ ഇന്ത്യൻ വിപണി വീണു. 

ഐഎംഎഫ്, ബ്രിക്സ് യോഗങ്ങൾ 

രാജ്യാന്തര നാണയ നിധിയുടെയും ബ്രിക്സ് രാജ്യങ്ങളുടെയും യോഗം നടക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഐഎംഎഫ് പരാമർശങ്ങളും, ബ്രിക്സ് രാജ്യങ്ങളുടെ പുതിയ നാണയവും, പുതിയ അംഗങ്ങളും അടക്കമുള്ള വിഷയങ്ങൾ വിപണി കാത്തിരിക്കുകയാണ്. 

അമേരിക്കൻ തെരെഞ്ഞെടുപ്പ് 

വെള്ളിയാഴ്ച അമേരിക്കൻ വിപണി പോസിറ്റീവ് ക്ളോസിങ് നേടിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയെങ്കിലും യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

മികച്ച റിസൾട്ടുകളും, അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും മറികടന്ന് അമേരിക്കൻ തെരെഞ്ഞെടുപ്പും വിപണിയെ സ്വാധീനിച്ചു തുടങ്ങിയത് സമ്മർദ്ദം വർദ്ധിപ്പിക്കും. ഇരു കക്ഷികളും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലാണ് തുടരുന്നത്. 

സ്വർണം പറക്കുന്നു 

രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും റെക്കോർഡ് ഉയരം കുറിച്ചു. സ്വർണ അവധി ഇന്ന് ആദ്യമായി ഔൺസിന് 2751 ഡോളർ ഉയരം കുറിച്ചു.

വെള്ളിയും കുതിക്കുന്നു 

രാജ്യാന്തര വിപണിയിൽ 2012ന് ശേഷം ആദ്യമായി വെള്ളി വില ഔൺസിന് 34 ഡോളറും കടന്നു. 

ക്രൂഡ് ഓയിലും, നാച്ചുറൽ ഗ്യാസും ഇന്ന് 2%ൽ കൂടുതൽ മുന്നേറി. 

നാളത്തെ റിസൾട്ടുകൾ 

ബജാജ് ഫിനാൻസ്, പേടിഎം, സൊമാറ്റോ, അദാനി എനർജി സൊല്യൂഷൻ, അദാനി ഗ്രീൻ, ആംബർ, ഒലേക്ട്രാ, വരുൺ ബീവറേജ്‌സ്, ജിഎംഡിസി, ചെന്നൈ പെട്രോ, കോഫോർജ്, സെൻസാർ ടെക്ക് മുതലായ ഓഹരികള്‍ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഓ 

ഇന്ന് ആരംഭിച്ച വാരീ എനർജിയുടെ ഐപിഓ ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ 100% അപേക്ഷകൾ സ്വന്തമാക്കി. സോളാർ ഉപകരണ നിർമാതാക്കളായ വാരീ എനെർജിയുടെ ഐപിഓ വില 1427-1503 രൂപയാണ്. 

കൺസ്ട്രകഷൻ കമ്പനിയായ ദീപക് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്സിന്റെ ഐപിഓയും ബുധനാഴ്ച അവസാനിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market dips despite strong bank earnings. Profit-taking, China's rate cut, and foreign fund outflows weigh on sentiment. Nifty, Sensex close lower. Read more on the market's performance and outlook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com