ADVERTISEMENT

കഴിഞ്ഞ ദിവസം നടത്തിയ ഒരു ട്രെയിൻ യാത്രക്കിടയിൽ അടുത്തിരുന്ന ആൾ ചെയ്ത  ഫോൺവിളി ശ്രദ്ധിക്കാൻ ഇടയായി. എസ്.ഐ.പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലുടെ നടത്തേണ്ട നിക്ഷേപത്തിന്റെ വിവരണം ആയിരുന്നു സംസാരവിഷയം. അത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്നിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ഉണർന്നു. ആരോടാണ് ഈ നിക്ഷേപസാധ്യതാ വിവരണം എന്ന എന്റെ ആകാംക്ഷയോടെയുള്ള ചോദ്യത്തിന് സ്വന്തം മകനോട് തന്നെയാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മകൻ ഐടി ഉദ്യോഗസ്ഥൻ ആണ്. നല്ല ശമ്പളവും ഉണ്ട്. പക്ഷെ പണം എങ്ങോട്ട് പോകുന്നു എന്ന് മനസിലാകാത്ത വിധം ചെലവ് ആണ്. അതുകൊണ്ട് അച്ഛൻ മകനെ ഉപദേശിക്കുന്നതാണ് കേട്ടത്. വളരെ പ്രായോഗികമായ നിർദേശങ്ങൾ ആണ് അദ്ദേഹം നൽകിയത്. നിക്ഷേപിക്കുമ്പോൾ വിവിധ സ്കീമുകളിലായി വിന്യസിപ്പിക്കണമെന്നും അങ്ങനെ ചെയ്താൽ ഏതെങ്കിലും ഒരു നിക്ഷേപത്തിൽ നഷ്ടം ഉണ്ടായാൽ മറ്റേതെങ്കിലും നിക്ഷേപത്തിലൂടെ  കോമ്പൻസേറ്റ്  ചെയ്യാനാവുമെന്നുമൊക്കെ അച്ഛൻ ഓർമപ്പെടുത്തി. 

ഉപദേശിക്കാൻ എളുപ്പം, പക്ഷെ....

പഴയ തലമുറയുടെ പണം ചിലവഴിക്കുന്ന രീതിയും പുതിയ തലമുറയുടേതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇക്കാര്യത്തിൽ തലമുറകളുടെ വിടവ് വലുതാണ്. പണവുമായി ബദ്ധപ്പെട്ട കാര്യങ്ങൾ  ഉപദേശിക്കാൻ ഏറെ എളുപ്പമാണെങ്കിലും സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടേറിയതാണ്.                

ഉപഭോഗ സംസ്കാരം പോസിറ്റീവുമാണ് 

FP1

സാമൂഹ്യചിന്തകർ പലരും ഉപഭോഗസംസ്കാരത്തെ നിഷേധാത്മകമായി പറയുമെങ്കിലും സാമ്പത്തിക  ശാസ്ത്രജ്ഞർ  ഉപഭോഗത്തെ ഏറ്റവും പ്രധാന ഘടകമായാണ് പരിഗണിക്കുന്നത്. കാരണം ഉപഭോഗമാണ് സാമ്പത്തികവ്യവസ്ഥിതിയെ  ചലനാന്മകമാക്കുന്നത്. ഉപഭോഗം ഉൽപ്പാദനത്തെ പ്രചോദിപ്പിക്കുന്നു.  ഉൽപ്പാദനം തൊഴിലിനേയും തൊഴിൽ വരുമാനത്തെയും സൃഷ്ടിക്കുന്നു. വരുമാനം വീണ്ടും ഉപഭോഗത്തിലേക്കു വഴി തുറക്കുന്നു. 1930 കളിൽ ഉണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാനകാരണം മൊത്ത ഉപഭോഗത്തിലുണ്ടായ കുറവായിരുന്നു. അത് ആഗോള ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് പണപ്പെരുപ്പവും ക്ഷാമവും രൂക്ഷമായി.  

പണം ചിലവാക്കാനുള്ളതാണ്

ഒരാളുടെ ചിലവ് മറ്റൊരാളിന്റെ  വരുമാനമാണ്. പക്ഷെ എപ്രകാരം, എവിടെ ചിലവാക്കണം എന്നതിനെകുറിച്ച് പലർക്കും കൃത്യമായ ധാരണ ഇല്ല. ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന ധൂർത്തിനെകുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. മിതവ്യയവും പിശുക്കും രണ്ടാണ്. ഉള്ളതിൽ സംതൃപ്തിപ്പെട്ടുകൊണ്ടിരിക്കുന്നതു നല്ലതാണെങ്കിലും മെച്ചപ്പെടാനുള്ള  പരിശ്രമം ആവശ്യമാണ്. ഒരു കുടുംബം നമുക്ക് ഇങ്ങനെയൊക്കെ പോയാൽ മതി. കഞ്ഞിയും പയറും മതി എന്ന് തീരുമാനിക്കുന്നതിൽ തെറ്റില്ല. എന്നാൽ എല്ലാ കുടുംബവും  അങ്ങനെ ചിന്തിച്ചാൽ  വികസനം മന്ദീഭവിക്കും.   

ആസൂത്രണം ആവശ്യമാണ്

ആൽബർട്ട് ആന്റോ,  ഫ്രാങ്കോ മോട്ഗ്ലാനി എന്നി സാമ്പത്തിക ശാസ്ത്രജ്ഞന്മാർ അവതരിപ്പിച്ച ലൈഫ് സൈക്കിൾ സിദ്ധാന്തമനുസരിച്ചു ഒരു മനുഷ്യന്റെ ജീവിതചക്രത്തെ മൂന്നായി  തരം തിരിക്കാം. ആദ്യത്തേത് വരുമാനമില്ലാത്തതും ചിലവുള്ളതുമായ ബാല്യകാലം. രണ്ടാമത്തേത് വരുമാനവും ചിലവുമുള്ള യൗവ്വനകാലം. മൂന്നാമത്തേത് വരുമാനം കുറഞ്ഞു ചിലവേറുന്ന വാർധക്യകാലം.  അതുകൊണ്ടു വരുമാനം, ചെലവ്, സമ്പാദ്യം, കടം തുടങ്ങിയ  സാമ്പത്തിക സൂചികകൾ ജീവിതകാലം മൊത്തത്തിൽ കണ്ട് ആസൂത്രണം ചെയ്യേണ്ടതാണെന്നു ഇവർ  നിർദേശിക്കുന്നു. 

മലയാളിയുടെ ജീവിതക്രമം രസകരമാണ്. ബാല്യത്തിൽ സമയമുണ്ട്, ചിലവുണ്ട്, ആരോഗ്യമുണ്ട്. പക്ഷെ വരുമാനമില്ല. യൗവ്വനത്തിൽ ആരോഗ്യമുണ്ട്, പണമുണ്ട്, പക്ഷെ സമയമില്ല. വാർധക്യത്തിൽ ചിലവുണ്ട്, സമയമുണ്ട്, പക്ഷെ ആരോഗ്യമില്ല. പലരും യൗവ്വനത്തിൽ ആരോഗ്യം വകവെക്കാതെ പണിയെടുത്തു പണമുണ്ടാക്കുന്നു പിന്നീട് ആ പണം  വാർധക്യത്തിൽ ആരോഗ്യം സംരക്ഷിക്കാനായി ഉപയോഗിക്കുന്നു. 

ലളിതമായ ഒരു ഫോർമുല 

വരുമാനം കിട്ടിയാൽ ഉടൻ വരുമാനത്തിന്റെ കുറഞ്ഞത് ഇരുപതു ശതമാനം സമ്പാദ്യമാക്കി മാറ്റുക. മുപ്പതു ശതമാനം ലോൺ, ചിട്ടി തുടങ്ങിയ കടം വീട്ടുവാൻ ഉപയോഗിക്കാം. ബാക്കി അമ്പത് ശതമാനം ചിലവാക്കാൻ സാധിക്കും. ഈ ഫോർമുലയിൽ ചെറിയ വ്യത്യാസങ്ങൾ ഓരോരുത്തരുടെയും ജീവിത സാഹചര്യമനുസരിച്ചു വരുത്താം. ഓർക്കുക, ചെലവ് കഴിഞ്ഞു മിച്ചം വരുന്നതല്ല സമ്പാദ്യം, മറിച്ചു സമ്പാദ്യം കഴിഞ്ഞു മിച്ചംവരുന്നതാണ് ചിലവ്. ഇത് സാമ്പത്തിക ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. 

കൃത്യമായി ട്യൂൺചെയ്യാം

ജീവിതം ഒരു വാദ്യോപകരണം പോലെയാണ് ഒത്തിരി മുറുക്കിയാൽ തന്ത്രികൾ പൊട്ടിപ്പോകും. അയഞ്ഞാൽ അപസ്വരമാകും. അതുകൊണ്ടു സാമ്പത്തികാസൂത്രണത്തിലൂടെ കൃത്യമായി താളവും ഈണവും ലയിക്കണം. യഥാർത്ഥത്തിൽ ലോകത്തിനാവശ്യമായ പണം ഇവിടെ തന്നെയുണ്ട് പോക്കറ്റുകൾ മാറുന്നു എന്നേയുള്ളു. വരുമാനം മുഴുവൻ നിക്ഷേപവും സമ്പാദ്യവുമാക്കി ഇന്ന് ജീവിക്കാൻ കാശില്ലാത്തവരും അടിച്ചുപൊളിച്ചു ജീവിച്ചിട്ട് ഭാവിയ്ക്കായി കരുതാതെ വിഷമിക്കുന്നവരും ചുറ്റുപാടുമുണ്ട്. ഓർക്കുക, ഒരുവനെ സമ്പന്നനാക്കുന്നതു വരുമാനത്തിന്റെ വലുപ്പമല്ല മറിച്ചു അയാൾ പണം ചിലവാക്കുന്ന രീതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com