ADVERTISEMENT

പുണെ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയശിൽപിയായ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പേരിൽ ഒരുപിടി റെക്കോർഡുകളും. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി 100–ാം മത്സരത്തിന് ഇറങ്ങിയ സഞ്ജു, മത്സരത്തിലാകെ 27 പന്തുകൾ നേരിട്ട് നേടിയത് 55 റൺസാണ്. മൂന്നു ഫോറും അഞ്ച് സിക്സറുകളും സഹിതമായിരുന്നു ഇത്. രാജസ്ഥാൻ 61 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മത്സരത്തിൽ കളിയിലെ കേമനായത് സഞ്ജു തന്നെ. ഇതോടെ, ഐപിഎൽ 15–ാം സീസണിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ആദ്യ ക്യാപ്റ്റനായി സഞ്ജു മാറി.

രാജസ്ഥാൻ റോയൽസിലെത്തിയശേഷം ഓരോ ഐപിഎൽ സീസണിലും ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന പതിവ് ഇത്തവണയും സഞ്ജു ആവർത്തിച്ചു. 2020ൽ ആദ്യ മത്സരത്തിൽ 32 പന്തിൽ 74 റൺസ്, 2021ൽ ആദ്യ മത്സരത്തിൽ 63 പന്തിൽ 119 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. മാത്രമല്ല, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി സഞ്ജു. ഐപിഎലിൽ ഹൈദരാബാദിനെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 670 റൺസാണ്.

സൺറൈസേഴ്സിനെതിരായ ഇന്നിങ്സിനിടെ, ഓസീസ് താരം ഷെയ്ന‍് വാട്സന്റെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡ് സഞ്ജു തകർത്തു. ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനായി ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡാണ് വാട്സനെ പിന്തള്ളി സഞ്ജു സ്വന്തമാക്കിയത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ നേടിയ അഞ്ച് സിക്സറുകൾ കൂടി ചേരുന്നതോടെ രാജസ്ഥാൻ ജഴ്സിയിൽ സഞ്ജു നേടിയ സിക്സറുകളുടെ എണ്ണം 110 ആയി. വാട്സന്റെ പേരിൽ രാജസ്ഥാൻ ജഴ്സിയിൽ 109 സിക്സറുകളാണുള്ളത്. 2008ൽ പ്രഥമ സീസണിൽത്തന്നെ രാജസ്ഥാൻ റോയൽസിലെത്തിയ വാട്സൻ എട്ടു വർഷത്തോളം അവിടെ കളിച്ചു.

സഞ്ജുവും വാട്സനും പിന്നിലുള്ള താരങ്ങളെല്ലാം ഇക്കാര്യത്തിൽ ബഹുദൂരം പിന്നിലാണെന്നതും ശ്രദ്ധേയം. മൂന്നാം സ്ഥാനത്തുള്ള ജോസ് ബട്‍ലറിന്റെ പേരിലുള്ളത് 67 സിക്സറുകളാണ്. യൂസഫ് പഠാൻ (61), അജിൻക്യ രഹാനെ (53) എന്നിവരാണ് അതിനും പിന്നിലുള്ളത്.

2020 മുതലുള്ള മത്സരങ്ങൾ പരിഗണിച്ചാൽ സ്പിന്നർമാർക്കെതിരെ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരവും സഞ്ജു തന്നെ. 26 സിക്സറുകളാണ് ഇക്കാലയളവിൽ സഞ്ജു സ്പിന്നർമാർക്കെതിരെ നേടിയത്. ഇന്നലെ ഹൈദരാബാദ് സ്പിന്നർമാർക്കെതിരെ നേടിയ നാലു സിക്സും ഇതിൽ ഉൾപ്പെടുന്നു. ശിഖർ ധവാൻ (20), നിതീഷ് റാണ (19), ഇഷാൻ കിഷൻ (17), ഗ്ലെൻ മാക്സ്‍വെൽ (17) എന്നിവരെല്ലാം പിന്നിലുണ്ട്.

English Summary: Rajasthan Royals' Sanju Samson breaks Shane Watson's long-standing record with blistering knock vs SRH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com