ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ നോബോളിനായി വാദിച്ച് ഗ്രൗണ്ടിൽ നടത്തിയ ‘പ്രകടന’ത്തിൽ ക്ഷമ ചോദിച്ച് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ ഷെയ്ൻ വാട്സൻ. മത്സരശേഷം സംസാരിക്കുമ്പോഴാണ് ഗ്രൗണ്ടിലെ പെരുമാറ്റം മോശമായിപ്പോയെന്ന് വാട്സൻ ആത്മവിമർശനം നടത്തിയത്. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ വാട്സൻ, അതൃപ്തി അറിയിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയ പ്രവീൺ ആംറെയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു. നോബോൾ വിവാദത്തിൽ ഡൽഹി ടീം നടത്തിയ പ്രതികരണത്തെ പൂർണമായും തള്ളിക്കളയുന്നതാണ് വാട്സന്റെ നിലപാട്.

‘‘നോക്കൂ, അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങൾ തീർച്ചയായും നിരാശപ്പെടുത്തുന്നതാണ്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ ഞങ്ങൾക്കായില്ല. അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങളെ ഒരു ടീമെന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസ് പിന്തുണയ്ക്കുന്നില്ല. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുന്നതാണ് മര്യാദ. ഇതിനിടെ ആരോ ഗ്രൗണ്ടിലേക്ക് ഓടുന്നതും കണ്ടു. ഇതൊന്നും അംഗീകരിക്കാവുന്നതല്ല. ഞങ്ങളുടെ പെരുമാറ്റം മോശമായിപ്പോയി എന്നതാണ് സത്യം’ – വാട്സൻ പറഞ്ഞു.

അവസാന ഓവറിൽ വിജയത്തിലേക്ക് 36 റൺസ് വേണ്ടിയിരിക്കെ റൂവ്മൻ പവൽ രാജസ്ഥാന്റെ ഓബദ് മക്കോയ്‌ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്. ആദ്യ മൂന്നു പന്തിൽ സിക്സർ നേടിയാണ് പവൽ മത്സരം ആവേശകരമാക്കിയത്. ഇതിൽ മൂന്നാം പന്ത് നോബോളായിരുന്നുവെന്ന് വാദിച്ച് ഡൽഹി താരങ്ങൾ  രംഗത്തെത്തിയതാണ് മത്സരത്തിന് വിവാദച്ചുവ നൽകിയത്. പന്തിന്റെ ഉയരമായിരുന്നു പ്രശ്നം. അംപയർ നോബോൾ പരിശോധിക്കാൻ തയാറാകാതെ വന്നതോടെയാണ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഡൽഹി താരങ്ങൾ ഗ്രൗണ്ടിനു പുറത്ത് പ്രതിഷേധിച്ചത്. 

ഇതിനിടെ പന്തു തന്നെയാണ് അതൃപ്തി പരസ്യമാക്കി സഹപരിശീലകൻ പ്രവീണ്‍ ആംറെയെ അംപയർമാരുടെ അടുത്തേക്ക് അയച്ചത്. ബൗണ്ടറി ലൈനിനരികെ നിന്ന് ബാറ്റർമാരെ തിരികെ വിളിച്ച പന്തിനെ ഒടുവിൽ വാട്സൻ നേരിട്ടെത്തിയാണ് ശാന്തനാക്കിയത്. മത്സരം തുടർന്നെങ്കിലും ഡൽഹി 15 റൺസിന് തോറ്റു.

English Summary: Delhi Capitals doesn't stand for what happened: Shane Watson regrets ‘no-ball’ controversy in DC vs RR game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com