ADVERTISEMENT

ധാക്ക∙ സമൂഹമാധ്യമത്തിൽ സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തി കുരുക്കിലായി ബംഗ്ലദേശ് യുവ ക്രിക്കറ്റ് താരം. ബംഗ്ലദേശ് പേസർ തൻസിം ഹസന്‍ സാക്കിബാണ് സ്ത്രീകൾ ജോലി ചെയ്യുന്നതിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നതോടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത്. ‘‘ഭാര്യ ജോലിക്കു പോയാൽ ഭർത്താവിന്റെ അവകാശം ഉറപ്പുവരുത്താനാകില്ല’’ എന്നാണ് ബംഗ്ലദേശ് താരത്തിന്റെ പ്രതികരണം.

തൻസിം കഴിഞ്ഞ വർഷം നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയായിരുന്നു. ‘‘ഭാര്യ ജോലി ചെയ്താൽ ഭർത്താവിന്റെ അവകാശങ്ങൾ ഉറപ്പുവരുത്താനാകില്ല. കുഞ്ഞുങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാകില്ല, ജോലി ചെയ്താൽ ഭാര്യയുടെ ഭംഗി നഷ്ടപ്പെടും. കുടുംബം തകരും.’’– എന്നൊക്കെയാണ് ബംഗ്ലദേശ് താരത്തിന്റെ വാക്കുകൾ. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനായി താരം ശ്രദ്ധേയ പ്രകടനം നടത്തിയതോടെയാണ് തൻസിമിന്റെ പഴയ പ്രതികരണങ്ങൾ വീണ്ടും ഉയർന്നുവന്നത്.

താരത്തെക്കൊണ്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് മാപ്പു പറയിക്കണമെന്ന് ബംഗ്ലദേശിൽനിന്നു തന്നെ ആവശ്യമുയർന്നിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചു. 2020 അണ്ടർ 19 ലോകകപ്പ് വിജയിച്ച ബംഗ്ലദേശ് ടീമിൽ തൻസിം അംഗമായിരുന്നു. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയെ തൻസിം പുറത്താക്കിയിരുന്നു.

English Summary: Bangladesh Star Bowler, Who Tormented India At Asia Cup, Under Fire Over Misogynist Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com