ADVERTISEMENT

മെൽബൺ∙ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചതിനു പിന്നാലെ ട്രോഫിയിൽ കാൽ കയറ്റിവച്ച സംഭവത്തിൽ പ്രതികരിച്ച് മിച്ചൽ മാർഷ്.  ഇനിയും അങ്ങനെ ചെയ്യുമെന്നാണു മിച്ചൽ മാർഷിന്റെ പ്രതികരണം. ഓസ്ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്‍വർക്കിനു നൽകിയ അഭിമുഖത്തിലാണ് മിച്ചൽ മാർഷ് നിലപാടു വ്യക്തമാക്കിയത്. ആരോടും ബഹുമാനമില്ലാതെ പെരുമാറാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിയിലും ഇതേ രീതിയിലുള്ള ആഘോഷം തുടരുമെന്നും മിച്ചൽ മാർഷ് വ്യക്തമാക്കി.

‘‘ആ ചിത്രത്തിൽ അനാദരവായി തോന്നാൻ മാത്രം ഒന്നുമില്ല. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് അധികം പ്രതികരണങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.’’– മിച്ചൽ മാർഷ് വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപിച്ചത്. വിജയത്തിനു ശേഷം ഡ്രസിങ് റൂമില്‍വച്ചാണ് മാർഷ് ലോകകപ്പ് ട്രോഫിക്കു മുകളിൽ കാൽ കയറ്റിവച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തത്.

ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മിച്ചൽ മാർഷിന്റെ നീക്കത്തിനെതിരെ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. എല്ലാവരും തലയ്ക്കു മുകളിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന ട്രോഫിയാണിതെന്നും സങ്കടം തോന്നുന്നുണ്ടെന്നുമായിരുന്നു ഷമിയുടെ പ്രതികരണം. മാർഷ് ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകരും തുറന്നടിച്ചു.

ലോകകപ്പിൽ ഓസീസിനായി 10 മത്സരങ്ങൾ കളിച്ച മാർഷ് 441 റൺസാണ് ആകെ നേടിയത്. പാക്കിസ്ഥാനും ബംഗ്ലദേശിനുമെതിരെ സെഞ്ചറികൾ പൂർത്തിയാക്കി. ലോകകപ്പിനു ശേഷം നടക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിൽ താരം കളിക്കുന്നില്ല.

English Summary:

Mitchell Marsh defends controversial feet over World Cup trophy picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com