ADVERTISEMENT

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിന്റെ ആവേശം കലാശപ്പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ കേരളത്തിന് ആഹ്ലാദിക്കാൻ മൂന്നു കാരണങ്ങൾ. 5 ടീമുകൾ ഏറ്റുമുട്ടിയ ലീഗിൽ മലയാളത്തിന്റെ അഭിമാനമായി അണിനിരന്നത് 3 താരങ്ങളാണ്. മാനന്തവാടി സ്വദേശികളായ മിന്നു മണി ഡൽഹി ക്യാപിറ്റൽ‌സ് ടീമിലും സജന സജീവൻ മുംബൈ ഇന്ത്യൻസിലും ഓൾറൗണ്ടറായി ഇടംനേടിയപ്പോൾ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. മലയാളി താരങ്ങളുടെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ഈ 3 ടീമുകളും ഡബ്ല്യുപിഎലിന്റെ പ്ലേഓഫിൽ ഇടംനേടുകയും ചെയ്തു. 

Read Also: രഞ്ജി രാജ; ജേതാക്കളായ മുംബൈ ക്രിക്കറ്റ് ടീമിന് പത്തു കോടി രൂപ പാരിതോഷികം ലഭിക്കും

പ്ലേ ഓഫ്  ഇന്നാരംഭിക്കുമ്പോൾ എലിമിനേറ്ററിൽ സജനയുടെ മുംബൈയും ആശയുടെ ബാംഗ്ലൂരും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മിന്നുവിന്റെ ടീം ഡ‍ൽഹി ക്യാപിറ്റൽസിനെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. 

ഡൽഹി ക്യാപിറ്റൽസ്

തുടർച്ചയായ രണ്ടാം സീസണിലും ഫൈനലിൽ ഇടംനേടിയ ഡൽഹി ക്യാപിറ്റൽ‌സ് ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ ആറിലും വിജയം നേടി. ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ മിന്നിലുള്ള ക്യാപ്റ്റൻ മെഗ് ലാനിങ് (308 റൺസ്) നയിക്കുന്ന ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. സഹ ഓപ്പണറായ ഷെഫാലി വർമ നാലാം സ്ഥാനത്തുമുണ്ട് (265). ഡൽഹിയുടെ പേസർ മരിയെസ്ൻ കാപ്പ് വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമതാണ്. 3 മത്സരങ്ങളിൽ മാത്രം പന്തെറിഞ്ഞ മിന്നു മണി ഗുജറാത്തിനെതിരായ മത്സരത്തിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റു വീഴ്ത്തി കരുത്തുകാട്ടി.‌ 

‌മുംബൈ ഇന്ത്യൻ‌സ്

നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാൾ മലയാളി താരം സജനയാണ്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ അവസാന പന്തിൽ സിക്സടിച്ച് മുംബൈയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ച സജന ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഇതോടെ മുംബൈയുടെ ബാറ്റിങ് ഓർഡറിൽ സജനയ്ക്കു പ്രമോഷൻ ലഭിച്ചു.

സീസണിലെ ആദ്യ മത്സരത്തിൽ എട്ടാമതായി ബാറ്റിങ്ങിനിറങ്ങിയ സജന അവസാന ലീഗ് മത്സരത്തിൽ ഓപ്പണറായാണ് ഇറങ്ങിയത്. 8 മത്സരങ്ങൾ കളിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം കിട്ടിയത് 5 തവണ. 3 നോട്ടൗട്ട് സഹിതം 86 റൺസുമായി തിളങ്ങി. 2 മത്സരങ്ങളിൽ മാത്രം പന്തെറിഞ്ഞ താരം 2 വിക്കറ്റും നേടി.

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്

സീസണിലെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ ആശ ശോഭന അതോടെ ഡൽഹി ടീമിന്റെ സ്ട്രൈക്ക് ബോളറായി മാറി. ഡബ്ല്യുപിഎലിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി ആശ, ലീഗ് ഘട്ടം അവസാനിക്കുമ്പോൾ തന്റെ വിക്കറ്റുകൾ ഒൻപതാക്കി ഉയർത്തി. സീസണിൽ ഇതുവരെ കൂടുതൽ വിക്കറ്റ് നേടിയ ബാംഗ്ലൂർ ബോളറും ആശയാണ്. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ബാറ്റിങ്ങും (259) ഓസീസ് താരം എലിസ് പെറിയുടെ ഓ‍ൾറൗണ്ട് പ്രകടനവും (246 റൺസ്, 6 വിക്കറ്റ്) സീസണിലെ ബാംഗ്ലൂരിന്റെ കുതിപ്പിൽ നിർണായകമായി. 

English Summary:

Women's premier league playoffs begin today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com