ADVERTISEMENT

ന്യൂഡൽഹി∙ കന്നി കിരീടത്തിൽ മുത്തമിടുമ്പോൾ സ്മൃതി മന്ഥാനയ്ക്കും സംഘത്തിനും അഭിമാനിക്കാം– വനിത ക്രിക്കറ്റ് ലീഗ് കിരീടം മാത്രമല്ല അവർ സ്വന്തമാക്കിയത്, പതിനഞ്ചു വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത്.  ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയുടെയും കൂട്ടരുടെയും വിജയം. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2

ക്യാപ്റ്റൻ സ്മൃത മന്ഥാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ കപ്പിൽ മുത്തമിട്ടത്. ഡൽഹിയുടെ ചിറകരിഞ്ഞ മോളീനക്സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി. ഡൽഹിക്കായി ശിഖ പാണ്ഡെയും മിന്നു മണിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ പിന്നാലെ എത്തിയവർക്ക് കഴിഞ്ഞില്ല. 18.3 ഓവറിൽ 113 റൺസിന് ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു. ക്യാപ്റ്റൻ മെഗ് ലാനിങ്ങും (23 പന്തിൽ 23) ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 64 റൺസാണ് കൂട്ടിച്ചേർത്തത്. 27 പന്തിൽ 44 റൺസെടുത്ത ഷെഫാലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. തുടർന്നെത്തിയ ജമൈമ റോഡ്രിഗസ്, അലിസ് കാപ്സി എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഡൽഹിയുടെ തകർച്ച ആരംഭിച്ചു. പിന്നീടെത്തിയ ആർക്കും സ്കോർ ബോർഡിലേക്ക് ഭേദപ്പെട്ട സംഭാവന നൽകാനായില്ല. മലയാളി താരം മിന്നു മണിക്ക് മൂന്നു പന്തിൽ അഞ്ചു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷഫാലി വർമയെ പറഞ്ഞയച്ച് ഡൽഹിക്ക് ആദ്യ ഷോക്ക് നൽകിയ മോളീനക്സ് ബാംഗ്ലൂരിനായി മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീൽ നാലു വിക്കറ്റുകളും നേടി.

English Summary:

Delhi Capitals vs Royal Challengers Women's Premier League Final Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com