ADVERTISEMENT

ചെന്നൈ∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. 2024 ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ എലിമിനേറ്റർ പോരാട്ടമാണ് കാർത്തിക്കിന്റെ കരിയറിലെ അവസാന മത്സരം. ഇതു തന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് കാർത്തിക്ക് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.താരത്തിന് 39 വയസ്സു തികയുന്ന ശനിയാഴ്ചയാണ് കാർത്തിക് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

20 വർഷത്തോളം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി കാർത്തിക്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി. ആരാധകർ‍ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് കാർത്തിക്ക് പ്രതികരിച്ചു. ‘‘ഏറെ ആലോചിച്ച ശേഷമാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്. വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. കാത്തിരിക്കുന്ന പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനാണു തീരുമാനം.’’– ഡികെ പ്രതികരിച്ചു.

‘‘ക്രിക്കറ്റ് കളിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽ‍ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഭാഗ്യം ലഭിച്ച കുറച്ചുപേരിൽ ഒരാളാണു ഞാൻ. ഈ നീണ്ട യാത്ര സന്തോഷകരമാക്കിയ പരിശീലകർ, ക്യാപ്റ്റൻമാർ, സിലക്ടർമാർ, ടീമംഗങ്ങൾ എന്നിവരോടെല്ലാം നന്ദിയുണ്ട്. എനിക്കൊപ്പം നടക്കാൻ പ്രഫഷനൽ കരിയറിൽ ഇടവേളകൾ എടുത്ത ദീപികയോടും നന്ദി അറിയിക്കുന്നു.’’– ദിനേഷ് കാർത്തിക്ക് കുറിച്ചു.

മൂന്നു ഫോർമാറ്റുകളിലുമായി ഇന്ത്യയ്ക്കു വേണ്ടി 180 മത്സരങ്ങൾ കളിച്ചിട്ടുള്ള ദിനേഷ് കാർത്തിക്ക്, 3463 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ചറിയും, 17 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. 2007ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2022 ലെ ട്വന്റി20 ലോകകപ്പും കളിച്ചിട്ടുണ്ട്. രാജ്യാന്തര സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കൽ ഭാര്യയാണ്.

English Summary:

Dinesh Karthik retired from Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com