ADVERTISEMENT

അയ്യോ പാവം’ എന്നു പറയാനൊരുങ്ങി നിന്നവരെ ‘അമ്പടാ’ എന്നു പറയിപ്പിച്ച് പാപുവ ന്യൂഗിനി ട്വന്റി20 ലോകകപ്പിൽ വരവറിയിച്ചു കഴിഞ്ഞു. തങ്ങളുടെ രണ്ടാം ലോകകപ്പിനെത്തിയ പാപുവ ന്യൂഗിനി ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് ആതിഥേയരും മുൻ ചാംപ്യൻമാരുമായ വെസ്റ്റിൻഡീസിനെ. ലോകകപ്പിന്റെ ആദ്യ ദിനം നടന്ന മത്സരത്തിൽ വിൻഡീസിനെതിരെ ആദ്യം ബാറ്റു ചെയ്ത് 136 റൺസിനു പുറത്തായെങ്കിലും ബോളിങ്ങിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ വെള്ളം കുടിപ്പിച്ചതിനു ശേഷമാണ് പാപുവ ന്യൂഗിനി കീഴടങ്ങിയത്. 5 വിക്കറ്റ് നഷ്ടപ്പെടുത്തി, വെറും 6 പന്തുകൾ ബാക്കി നിൽക്കെയാണ് വിൻഡീസിനു വിജയത്തിലെത്താനായത്. ലോകകപ്പിലേക്കുള്ള തങ്ങളുടെ രണ്ടാം വരവ് രണ്ടും കൽപിച്ചു തന്നെയാണ് എന്ന് പാപുവ ന്യൂഗിനി സൂചന നൽകിക്കഴിഞ്ഞു. 

പാപുവ ന്യൂഗിനി എവിടെ? 

പസിഫിക് സമുദ്രത്തിൽ ഇന്തൊനീഷ്യയ്ക്കും ഓസ്ട്രേലിയയ്ക്കും സമീപമാണ് പാപുവ ന്യൂഗിനി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂഗിനി ഏറ്റവുമധികം ഭാഷകൾ സംസാരിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നുമാണ് (840 ഭാഷകൾ). ജനസംഖ്യ ഏകദേശം 1.7 കോടി. 

ദേശീയ വില്ലേജ് ടീം! 7

തലസ്ഥാനമായ പോർട്ട് മോർസ്ബിയോടു ചേർന്നു കിടക്കുന്ന ഹനുവബാഡ ഗ്രാമമാണ് പാപുവ ന്യൂഗിനിയുടെ ക്രിക്കറ്റ് നഴ്സറി.  മുക്കിലും മൂലയിലും കുട്ടികൾ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ് ദേശീയ ടീമിലെ ഭൂരിഭാഗം കളിക്കാരും. മോട്ടു ഗോത്രവംശജർ നിറഞ്ഞ ഇവിടത്തെ ജനസംഖ്യ ഏകദേശം ഇരുപതിനായിരമാണ്. 

വിമാനം മിസ് ആകും! 

2000 വരെ വിദേശ ഗ്രൗണ്ടുകളിൽ പാപുവ ന്യൂഗിനി ടീം മത്സരിക്കാൻ പോകുന്നത് വളരെ അപൂർവമായിരുന്നു. രാജ്യത്തുനിന്ന് അങ്ങോട്ടും ഇങ്ങോട്ടും അധികം വിമാനങ്ങളുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. അസോഷ്യേറ്റ് അംഗരാജ്യങ്ങൾക്കായുള്ള 1994ലെ ഐസിസി ട്രോഫിയിൽ ഫൈനലിലെത്തിയെങ്കിലും മത്സരം കളിക്കാൻ നിൽക്കാതെ പാപുവ ന്യൂഗിനി കെനിയയിൽനിന്നു തിരിച്ചു. ഫൈനൽ വരെ മുന്നേറില്ല എന്നു കരുതി നേരത്തേതന്നെ വിമാനം ബുക്ക് ചെയ്തതായിരുന്നു കാരണം. 1998ൽ നേപ്പാളിൽ നടന്ന എസിസി ട്രോഫിയിൽനിന്നും ഇതേ കാരണത്താൽ പാപുവ ന്യൂഗിനി ടീം നേരത്തേ മടങ്ങി. 

രണ്ടാം ലോകകപ്പ് 

1973 മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) അസോഷ്യേറ്റ് അംഗമാണ് പാപുവ ന്യൂഗിനി. ലോകകപ്പ് യോഗ്യതാ ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായ പാപുവ ന്യൂഗിനി ആദ്യമായി കളിച്ചത് 2021ൽ ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ. നിലവിൽ ഏകദിന, ട്വന്റി20 പദവിയുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ പുരുഷ ടീം 20–ാം സ്ഥാനത്തും വനിതാ ടീം 11–ാം സ്ഥാനത്തുമുണ്ട്. 

ഈ കുടുംബം ടീമിന്റെ ഐശ്വര്യം! 

പോർട്ട് മോർസ്ബിയിലെ അമിനി പാർക്കാണ് പാപുവ ന്യൂഗിനി ദേശീയ ടീമുകളുടെ ഹോം ഗ്രൗണ്ട്. രാജ്യത്തിന് ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത അമിനി കുടുംബത്തിൽ നിന്നാണ് ഈ പേരുവന്നത്. ഇപ്പോഴത്തെ ടീമിലുമുണ്ട് അമിനി കുടുംബത്തിൽ നിന്നൊരാൾ– ചാൾസ് അമിനി. ഇദ്ദേഹത്തിന്റെ സഹോദരൻ ക്രിസ്, പിതാവ് ചാൾസ്, മുത്തച്ഛൻ ബ്രയൻ എന്നിവർ പാപുവ ന്യൂഗിനി പുരുഷ ടീമിന്റെ ക്യാപ്റ്റൻമാരായിരുന്നു. അമ്മ കുനെ വനിതാ ടീമിന്റെയും! 


പാപുവ ന്യൂഗിനി കോച്ച് തതേന്ദ തയ്ബു
പാപുവ ന്യൂഗിനി കോച്ച് തതേന്ദ തയ്ബു

ഓസീസ് ഇഫക്ട് 

ക്രിക്കറ്റ് പരിശീലകരായി പ്രധാനമായും ഓസ്ട്രേലിയൻ മുൻതാരങ്ങളെയാണ് പാപുവ ന്യൂഗിനി നിയമിക്കാറുള്ളത്. ആൻഡി ബിച്ചൽ, ബ്രാഡ് ഹോഗ്, ജയ്സൻ ഗില്ലസ്പി എന്നിവരെല്ലാം പാപുവ ന്യൂഗിനി ടീമിന്റെ പരിശീലകരായിരുന്നു. മുൻ സിംബാബ്‌വെ ക്യാപ്റ്റൻ തതേന്ദ തയ്ബുവാണ് ഇപ്പോഴത്തെ പരിശീലകൻ. മുൻ വെസ്റ്റിൻഡീസ് താരം ഫിൽ സിമൺസ് ഉപദേശകനും. 

പോകെ സിയാകയും (ഇടത്) അസദ് വാലയും മകനൊപ്പം
പോകെ സിയാകയും (ഇടത്) അസദ് വാലയും മകനൊപ്പം

ക്യാപ്റ്റൻ കപ്പിൾ

പാപുവ ന്യൂഗിനി പുരുഷ ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ മുപ്പത്തിയാറുകാരൻ അസദ് വാലയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ പോകെ സിയാക ദേശീയ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇരുവർക്കും 11 വയസ്സുള്ള മകനുണ്ട്. 

ബാരമുണ്ടി മത്സ്യം
ബാരമുണ്ടി മത്സ്യം

 ടീം ബാരമുണ്ടിസ് 

‘ബാരമുണ്ടിസ്’ എന്നാണ് പാപുവ ന്യൂഗിനി പുരുഷ ക്രിക്കറ്റ് ടീമിന്റെ വിളിപ്പേര്. രാജ്യത്തിന്റെ തീരങ്ങളിലുടനീളം കാണപ്പെടുന്ന ബാരമുണ്ടി മത്സ്യത്തിൽ നിന്നാണ് ഈ പേരുവന്നത്.  കാളാഞ്ചിയോടു സാമ്യമുള്ള മത്സ്യമാണിത്. 

* തൊള്ളായിരത്തോളം ഭാഷകളുള്ള പാപുവ ന്യൂഗിനിയിലെ പ്രധാന ഭാഷകളിലൊന്നായ ടോക് പിസിനിൽ ഈ വാക്യത്തിന്റെ അർഥം ‘എല്ലാവർക്കുമായുള്ള കായികവിനോദം’ എന്നാണ്. പാപുവ ന്യൂഗിനി ക്രിക്കറ്റ് ബോർഡിന്റെ ടാഗ്‌ലൈൻ ആണിത്.

English Summary:

Papua New Guinea at twenty20 worldcup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com