ADVERTISEMENT

ന്യൂയോർക്ക് ∙ അരങ്ങേറ്റക്കാരെ മലർത്തിയടിച്ച് ആത്മവിശ്വാസമുയർത്താനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് ആതിഥേയരായ യുഎസ്. ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ യുഎസിന്റെ അട്ടിമറിക്കെണിയിൽനിന്ന് ഇന്ത്യ കഷ്ടിച്ചു രക്ഷപെട്ടു. ആദ്യം ബാറ്റു ചെയ്ത യുഎസിനെ ഇന്ത്യൻ പേസർമാർ 110 റൺസിൽ ഒതുക്കിയെങ്കിലും ചെറിയ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ‌ ഇന്ത്യൻ ബാറ്റർമാർക്ക് 19–ാം ഓവർ വരെ വിയർപ്പൊഴുക്കേണ്ടിവന്നു. 7 വിക്കറ്റ് വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സൂപ്പർ എട്ട് റൗണ്ടിലേക്കു മുന്നേറി. സ്കോർ: യുഎസ്– 20 ഓവറിൽ 8ന് 110. ഇന്ത്യ– 18.2 ഓവറിൽ 3ന് 111.

ലോകകപ്പിലെ മൂന്നാം ജയമുറപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ്ങിലെ പിഴവുകൾ തുറന്നു കാണിക്കുന്നതായിരുന്നു യുഎസിനെതിരായ മത്സരം. ഗോൾഡൻ ഡക്കായി വിരാട് കോലിയും (0) തൊട്ടുപിന്നാലെ രോഹിത് ശർമയും (3) പുറത്തായ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാർ യാദവിന്റെയും (49 പന്തിൽ 50 നോട്ടൗട്ട്) ശിവം ദുബെയുടെയും (35 പന്തിൽ 31 നോട്ടൗട്ട്) ചെറുത്തുനിൽപ്പാണ്.

ക്യാച്ചുകൾ കൈവിട്ട യുഎസ് ഫീൽഡർമാരുടെ സഹായം കൂ‌ടിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. നേരത്തേ, 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങിയ 4 വിക്കറ്റെട‌ുത്ത അർഷ്‍ദീപ് സിങ് നയിച്ച സ്വിങ് ബോളിങ് ആക്രമണമാണ് യുഎസിനെ 110 റൺസിൽ ഒതുക്കിയത്. ലോകകപ്പിൽ പേസ് ബോളർമാരുടെ പറുദീസയായി മാറിയ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. കാനഡയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം 15ന് ഫ്ലോറിഡയിൽ ന‌ട‌ക്കും. സൂപ്പർ 8 മുതലുള്ള മത്സരങ്ങളെല്ലാം വെസ്റ്റിൻഡീസിലാണ്.

∙ കഷ്ടിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരായ മത്സരത്തിൽ യുഎസിന് അട്ടിമറി വിജയം സമ്മാനിച്ച, മുൻ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ പേസർ സൗരഭ് നേത്രാവൽക്കർ ഇന്നലെ ഇന്ത്യയുടെ ലോകോത്തര ബാറ്റർമാരെയും വിറപ്പിച്ചു. ആദ്യ ഓവറിലെ ആദ്യ പന്തിൽ വിരാട് കോലിയുടെ (0) വിക്കറ്റെടുത്ത നേത്രാവൽക്കർ അടുത്ത ഓവറിൽ രോഹിത് ശർമയെയും (3) പുറത്താക്കി. എട്ടാം ഓവറിൽ ഋഷഭ് പന്തും (18) പുറത്തായതോടെ ഇന്ത്യ 3ന് 39 എന്ന നിലയിൽ പതറി. യുഎസ് മറ്റൊരു അട്ടിമറി വിജയത്തിന് കോപ്പുകൂട്ടുമ്പോഴാണ് ക്ഷമാപൂർവം ക്രീസിലുറച്ചുനിന്ന് സൂര്യയും ദുബെയും ഇന്ത്യയെ രക്ഷപ്പെടുത്തിയത്. നാലാം വിക്കറ്റിൽ 72 റൺസാണ് ഇരുവരും ചേ‍ർന്നു നേടിയത്.

∙ അർഷ്ദീപ് കിങ് !

ടോസ് നഷ്ട‌പ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിന് ഇന്ത്യൻ പേസർമാരുടെ ആക്രമണത്തിൽ പിടിച്ചുനിൽക്കാനായില്ല. 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങിയ 4 വിക്കറ്റെട‌ുത്ത അർഷ്‍ദീപ് സിങ്ങിന്റെ സ്വിങ് ബോളുകൾക്കു മുൻപിലാണ് ബാറ്റിങ് നിര മുട്ട‌ിടിച്ചുവീണത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ ഷയാൻ ജഹാംഗീറിനെ (0) വിക്കറ്റിനു മുൻപിൽ കുരുക്കിയ അർഷ്‌ദീപ് ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നാം പന്തിൽ വിക്കറ്റു നേടുന്ന ആദ്യ ഇന്ത്യൻ ബോളറായി. അതേ ഓവറിലെ അവസാന പന്തിൽ ആൻഡ്രീസ് ഗോസിനെയും (2) അർഷ്‌ദീപ് പുറത്താക്കിയതോടെ യുഎസ് പരുങ്ങലിലായി.

കഴിഞ്ഞ 2 മത്സരങ്ങളിലും രക്ഷകനായി മാറിയ ആരൺ ജോൺസിനെ (11) എട്ടാം ഓവറിൽ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ടോപ് ഓർ‍ഡറിലെ തകർച്ചയ്ക്കുശേഷം മധ്യനിര ബാറ്റിങ്ങിൽ അൽ‌പം പിടിച്ചുനിന്നെങ്കിലും പൊരുതാവുന്ന സ്കോർ ഉയർത്താൻ ആതിഥേയർക്കായില്ല.
ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നലെയും ഇറങ്ങിയത്. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ മോനക് പട്ടേലിന് പരിശീലനത്തിനിടെ ചെറിയ പരുക്കേറ്റതോടെ വൈസ് ക്യാപ്റ്റൻ ആരൺ ജോൺസാണ് യുഎസിനെ നയിച്ചത്.

∙ 4/9

ട്വന്റി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് യുഎസിനെതിരായ മത്സരത്തിൽ അർഷ്ദീപ് സിങ് കുറിച്ചത് (4ന് 9). ആർ.അശ്വിനെയാണ് (4ന് 11– 2014ൽ ഓസ്ട്രേലിയയ്ക്കെതിരെ) മറികടന്നത്.

∙ 18

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ പവർപ്ലേ സ്കോറാണ് ഇന്നലെ യുഎസ്എ നേടിയത്. 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 18 റൺസായിരുന്നു യുഎസ് സ്കോർ.
 

English Summary:

United States vs India, 25th Match, Group A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com