ADVERTISEMENT

മുംബൈ∙ കനത്ത മഴയെ വെല്ലുവിളിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കി മുംബൈ നഗരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ താരങ്ങളുടെ വിക്ടറി പരേഡ് രാത്രി 7.45 ഓടെയാണ് ആരംഭിച്ചത്. നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് വിജയയാത്ര നടന്നത്. ടീം സഞ്ചരിക്കുന്ന ബസിനു മുന്നിൽ പൊലീസുകാർ നിരന്ന് വാഹനത്തിനു കടന്നുപോകാനുള്ള വഴിയൊരുക്കി. ആരാധകർ ടീം ബസിനെ അനുഗമിച്ചു. റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയർ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയര്‍ത്തിക്കാണിച്ചു.

പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർ‌ന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു സാംസൺ ആരാധകരെ കൈ ഉയർത്തിക്കാണിച്ചു. കോലി, കോലി എന്നു പല തവണ ആരാധകർ ആർത്തുവിളിച്ചതോടെ സൂപ്പർ താരം നന്ദി അറിയിച്ച് കൈ ചുണ്ടോടു ചേര്‍ത്ത് ചുംബനം നൽകി. വിജയ യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻനിരയിലെത്തിയ പരിശീലകൻ രാഹുൽ ദ്രാവിഡ് തൊഴുതുകൊണ്ടാണ് ആരാധകർക്കുള്ള നന്ദി പ്രകടിപ്പിച്ചത്. 8.45 ഓടെ ഇന്ത്യൻ താരങ്ങളുമായി ബസ് വാങ്കഡെ സ്റ്റേഡിയത്തിലേക്കു കടന്നു. 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.

English Summary:

Indian Cricket Team T20 World Cup Victory, Celebrations and Road Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com