ADVERTISEMENT

മുംബൈ∙ അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി), ബിസിസിഐ അറിയിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോ‍ർട്ട് ചെയ്തു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ വേദികൾ ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള എട്ടു ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റ്, 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. മത്സരക്രമത്തിന്റെ പ്രാഥമിക വിവരവും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിക്ക് സമർപ്പിച്ചു. ഇതനുസരിച്ച് ലഹോറിൽ ഏഴു മത്സരങ്ങളും റാവൽപിണ്ടിയിൽ അഞ്ച് മത്സരങ്ങളും കറാച്ചിയിൽ മൂന്ന് മത്സരങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം, മാർച്ച് ഒന്നിന് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.

എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ബിസിസിഐയുടേതു കൂടി നിർദേശങ്ങൾ അനുസരിച്ചാകും ഐസിസി അന്തിമതീരുമാനം എടുക്കുക. 2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യ പോയിട്ടില്ല. കഴിഞ്ഞ 16 വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് രണ്ട് ടീമുകളും പരസ്പരം ഉഭയകക്ഷി പരമ്പര കളിച്ചിട്ടുള്ളത്. 2012–13ലായിരുന്നു പാക്കിസ്ഥാന്റെ ഇന്ത്യ പര്യടനം.

ഏഷ്യാ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യ കഴിഞ്ഞ വർഷം പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം ടൂർണമെന്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുകയും ഫൈനൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുത്തിരുന്നു. ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലായിരുന്നു പാക്കിസ്ഥാന്റെ മത്സരങ്ങൾ.

English Summary:

India unlikely to travel to Pakistan for Champions Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com