ADVERTISEMENT

ശാന്തസ്വഭാവക്കാരനായ രാഹുൽ ദ്രാവിഡിനു പകരക്കാരനായി, അഗ്രസീവ് ക്രിക്കറ്റിന് പേരുകേട്ട ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി എത്തുമ്പോൾ വെല്ലുവിളികളേറെ. രാഹുൽ ദ്രാവിഡിന്റെയും ഗൗതം ഗംഭീറിന്റെയും ശൈലികൾ തമ്മിലുള്ള വ്യത്യാസം ടീം ഇന്ത്യയെ ബാധിക്കുമോ എന്ന ചോദ്യത്തിന് പരിശീലകരുടെ ശൈലിയല്ല അവർ ടീമിനുണ്ടാക്കിത്തരുന്ന നേട്ടമാണ് പ്രധാനം എന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയുടെ മറുപടി. എന്നാൽ ഇരുവരുടെയും ശൈലികൾ തമ്മിലുള്ള വൈരുധ്യം ടീമിലും താരങ്ങൾക്കുമിടയിൽ ചെറുതല്ലാത്ത ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. 

നയപ്രഖ്യാപനം

‘ ടീമായി കളിക്കുക. ജയിച്ചാലും തോറ്റാലും ടീമിലെ 11 പേരും അതിന്റെ ഭാഗമായിരിക്കണം. വ്യക്തിഗത മികവിന് ഇവിടെ സ്ഥാനമില്ല’–  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ടീമംഗങ്ങളോടു ഗംഭീർ പറഞ്ഞു. ഇക്കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ പ്രകടനം പരിശോധിച്ചാൽ ഇതിന്റെ പൊരുൾ മനസ്സിലാകും. എല്ലാ മത്സരങ്ങളിലും ടീമിലെ ഏതെങ്കിലുമൊരു താരം മാച്ച് വിന്നറായി മാറും. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ച് ഒരു മത്സരത്തിനും കൊൽക്കത്തയ്ക്ക് ഇറങ്ങേണ്ടി വന്നിട്ടില്ല. ഈ ടീം ഗെയിം സൂപ്പർ താരങ്ങളുടെ ധാരാളിത്തമുള്ള ഇന്ത്യൻ ടീമിൽ എങ്ങനെ നടപ്പാക്കുമെന്നതാണ് ഗംഭീറിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

കോലി– ഗംഭീർ

തനിക്കൊപ്പം ഇന്ത്യൻ ടീമിൽ കളിച്ച രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സൂപ്പർ താരങ്ങളെയാണ് ഇനി പരിശീലകന്റെ റോളിൽ ഗംഭീർ കൈകാര്യം ചെയ്യേണ്ടിവരിക. ഇതിൽ കോലിക്കൊപ്പം ഐപിഎലിൽ രണ്ടുതവണ കൊമ്പുകോർത്ത ചരിത്രവും ഗംഭീറിനുണ്ട്. പരിശീലകനായി വരുമ്പോൾ ഈ ‘ഫ്ലാഷ്ബാക്ക്’ ഇരുവരെയും ബാധിക്കില്ലെന്നാണ് പ്രതീക്ഷ.   എന്നാൽ വളരെ പെട്ടെന്നു പ്രകോപിതരാകുന്ന ഇവർ രണ്ടുപേരും പൊട്ടിത്തെറികളില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന കൗതുകവും ക്രിക്കറ്റ് ലോകത്തിനുണ്ട്.

ടീമിൽ പൊളിച്ചെഴുത്ത്

മുഖ്യ പരിശീലകനായി എത്തുമ്പോൾ തനിക്കൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉണ്ടായിരുന്ന, മുംബൈ മലയാളി അഭിഷേക് നായരെ ബാറ്റിങ് പരിശീലകനായി കൊണ്ടുവരാൻ ഗംഭീർ ശ്രമിക്കുന്നതായാണ് വിവരം. ബോളിങ് പരിശീലകനായി മുൻതാരം വിനയ് കുമാറിന്റെ പേര് ഗംഭീർ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.

English Summary:

What changes are going to happen to Indian Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com