ADVERTISEMENT

മുംബൈ∙ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹാര്‍ദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. നടാഷ സ്റ്റാൻകോവിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് ജന്മനാടായ സെർബിയയിലേക്കു പോയിരുന്നു. മകൻ അഗസ്ത്യയും നടാഷയ്ക്കൊപ്പം സെർബിയയിലേക്കു പോയി. പാണ്ഡ്യയും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

‘‘നാലു വർഷമായി ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പിരിയുകയാണ്. പരസ്പര ബഹുമാനവും സന്തോഷവുമുള്ള കുടുംബമായി വളർന്ന ശേഷം വളരെ ബുദ്ധിമുട്ടിയാണു പിരിയാൻ തീരുമാനിക്കുന്നത്. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.’’– ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020ലാണ് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരാകുന്നത്. സെർബിയയിൽനിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടിയായ ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്. വിവാഹിതരായ ശേഷം മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ പാണ്ഡ്യയുടെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽനിന്ന് മാറ്റിയതോടെ, ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങൾ പരന്നു.

ട്വന്റി20 ലോകകപ്പ് വിജയിച്ച ശേഷം ഹാർദിക് പാണ്ഡ്യ വിശ്രമത്തിലാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ഹാർദിക് പാണ്ഡ്യ ബിസിസിഐയോട് അഭ്യർഥിച്ചിരുന്നു. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുണ്ടെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ.

English Summary:

Hardik Pandya, Natasa Stankovic Mutually Part Ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com