ADVERTISEMENT

ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് ട്വന്റി20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാകും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ യുഎഇ– നേപ്പാൾ ടീമുകൾ ഏറ്റുമുട്ടും. രാത്രി 7ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, പാക്കിസ്ഥാനെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിഫൈനലിൽ കടക്കും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

കരുത്തോടെ ഇന്ത്യ

നാട്ടിൽ നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരെ നേടിയ ആധികാരിക ജയങ്ങളുടെ കരുത്തുമായാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് ഇംഗ്ലണ്ടിനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് പാക്കിസ്ഥാന്റെ വരവ്. മികച്ച ഫോമിലുള്ള സ്മൃതി മന്ഥന, ഷെഫാലി വർമ, ഹർമൻപ്രീത് കൗർ, ജമൈമ റോ‍ഡ്രിഗസ് തുടങ്ങിയ ബാറ്റർമാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓൾറൗണ്ടർമാരായ ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ എന്നിവരും മിന്നും ഫോമിലാണ്.‌ 

ഇംഗ്ലണ്ട് പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെ ടീമിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് പാക്കിസ്ഥാൻ ഏഷ്യാ കപ്പിന് എത്തുന്നത്. ക്യാപ്റ്റൻ നിദ ദറിന്റെ ഫോമിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.

പ്രതീക്ഷയോടെ ആശയും സജനയും

ഏഷ്യാ കപ്പിലെ അരങ്ങേറ്റം ആഘോഷമാക്കാൻ ഉറപ്പിച്ച് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മികവു തെളിയിച്ചതാണ്  ഇരുവർക്കും ഏഷ്യാ കപ്പിനുള്ള ടീമിലേക്കു വഴിതുറന്നത്.

English Summary:

Women's Asia Cup tournament starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com