ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ വിഡിയോ ചർച്ചയാകുന്നു. ഒറ്റയ്ക്കു നടക്കാനാകാതെ നിസഹായനായി നിൽക്കുന്ന വിനോദ് കാംബ്ലിയെ, ഏതാനും പേർ ചേർന്ന് താങ്ങിനടത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞു. അതേസമയം, ഇത് വിനോദ് കാംബ്ലിയുടെ വിഡിയോയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

‘‘അനാരോഗ്യത്തോട് പൊരുതുകയാണ് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സമീപകാലത്ത് ആരോഗ്യപരമായും വ്യക്തിജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്നഃങ്ങളാൽ കാംബ്ലി അടുത്തിടെയായി പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും വിഷാദരോഗവും അതിലുണ്ട്. അദ്ദേഹം എത്രയും വേഗം സുഖപ്പെടുമെന്നും അതിന് ആവശ്യമായ പിന്തുണ അദ്ദേഹത്തിനു ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു’ – കാംബ്ലിയേടേത് എന്ന പേരിൽ വിഡിയോ പങ്കുവച്ച ഗുപ്ത എന്നയാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി രണ്ടു വർഷം മുൻപ് കാംബ്ലി കൂപ്പുകൈകളോടെ രംഗത്തെത്തിയത് കായികപ്രേമികളെ ഞെട്ടിച്ചിരുന്നു. വിരമിച്ച ക്രിക്കറ്റർമാർക്കു ബിസിസിഐ നൽകുന്ന 30,000 രൂപ പ്രതിമാസ പെൻഷൻ മാത്രമാണ് വരുമാനമെന്നു വെളിപ്പെടുത്തിയ അൻപതുകാരൻ കാംബ്ലി തനിക്കൊരു ജോലി നൽകാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അപേക്ഷിച്ചിരുന്നു.

ഇതിനിടെ 2013ൽ കാംബ്ലിയെ നെഞ്ചുവേദനയെത്തുടർന്ന് ലീലാവതി ഹോസ്‌പിറ്റലിൽ  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചെമ്പൂരിൽനിന്ന് ബാന്ദ്രയിലേക്കു സ്വയം കാറോടിച്ചു പോകവെ നെഞ്ചുവേദനമൂലം വിഷമിച്ച കാംബ്ലിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. രക്‌തക്കുഴലിലെ തടസ്സം നീക്കാൻ 2013 ജൂലൈയിൽ രണ്ട് ആൻജിയോപ്ലാസ്‌റ്റികൾ നടത്തിയിരുന്നു.

സച്ചിൻ തെൻഡുൽക്കറുമൊത്തുള്ള 664 റൺസിന്റെ റെക്കോർഡ് സ്‌കൂൾ ക്രിക്കറ്റ് കൂട്ടുകെട്ടിലൂടെ ശ്രദ്ധേയനായ കാംബ്ലി പിന്നീട് ദേശീയനിരയിലും പ്രതിഭ തെളിയിച്ചിരുന്നു. തുടക്കത്തിൽ സച്ചിനേക്കാൾ ശ്രദ്ധ നേടിയ ഈ ഇടംകയ്യൻ പിന്നീടു കളത്തിനു പുറത്തായി. 17 ടെസ്‌റ്റുകളും 104 ഏകദിനങ്ങളും ദേശീയ ടീമിനായി കളിച്ച കാംബ്ലി ടെസ്‌റ്റിൽ 54.20 ശരാശരിയിൽ 1084 റൺസെടുത്തിട്ടുണ്ട്. ഏകദിനത്തിൽ 32.59 ശരാശരിയിൽ 2477 റൺസും. 2000ൽ രാജ്യാന്തരക്രിക്കറ്റിൽനിന്നു വിരമിച്ചു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് 2011ലാണു വിടവാങ്ങിയത്. 2009ൽ മഹാരാഷ്‌ട്ര അസംബ്ലിയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഹിന്ദി സിനിമയിലും ഒരു കൈ നോക്കി.

∙ വിവാദങ്ങളിലെ കാംബ്ലി

∙ 1996 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യ തോറ്റത് താരങ്ങൾ കോഴ വാങ്ങിയതാണെന്ന് ആരോപിച്ചതു വിവാദമായി.

∙ വീട്ടുജോലിക്കാരിയെ മൂന്നു ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ടതിന് 2015ൽ വിനോദ് കാംബ്ലി, ഭാര്യ ആൻഡ്രിയ എന്നിവർക്കെതിരെ പൊലീസ് കേസ്. 

∙ തന്റെ മോശം സമയത്തു സച്ചിൻ സഹായിച്ചിരുന്നില്ലെന്ന് ആരോപിച്ച് വിവാദത്തിലായത് 2009ൽ. 2013ൽ സച്ചിന്റെ വിരമിക്കൽ പാർട്ടിയിൽ കാംബ്ലിയെ ക്ഷണിച്ചില്ല.

∙ മോശമായി സ്പർശിച്ചെന്ന് ആരോപിച്ച് ബോളിവുഡ് ഗായകൻ അങ്കിത് തിവാരിയുടെ അച്ഛൻ രാജേന്ദ്ര തിവാരിയെ വിനോദ് കാംബ്ലിയും ഭാര്യ ആൻ‍ഡ്രിയയും ചേർന്നു കയ്യേറ്റം ചെയ്തു.

∙ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് 2022ൽ കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസിൽ കേസ്.

English Summary:

Video of Vinod Kambli Goes Viral As Former India Batter Requires Assistance From Passersby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com