ADVERTISEMENT

കൊളംബോ∙ ‘‘ഈ പരമ്പര ലോകകപ്പിനുള്ള ഒരുക്കമാണോ, അതോ ചാംപ്യൻസ് ട്രോഫിക്കുള്ള ഒരുക്കമാണോ എന്നൊക്കെ നിങ്ങൾ ആവർത്തിച്ചു ചോദിച്ചു. ശ്രീലങ്ക നമുക്കൊരു പരിശീലന ഗ്രൗണ്ടല്ല. ഇത് ഒരു രാജ്യാന്തര മത്സരമാണ്. ഈ പരമ്പരയിലൂടെ എന്താണ് നേടാനുള്ളതെന്ന വ്യക്തമായ ചിത്രം മനസ്സിലുണ്ട്. ഈ പരമ്പര ഒരുതരത്തിലും ഏതെങ്കിലും വിധത്തിലുള്ള പരിശീലനമോ ഒരുക്കമോ അല്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇവിടെ ഞങ്ങളുടെ ലക്ഷ്യം’ – ശ്രീലങ്കയ്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കു തുടക്കം കുറിക്കും മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്.

സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റിൽ തീർത്തും ദുർബലരായി മാറിയ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയെ ഇന്ത്യ പരിശീലനത്തിനുള്ള അവസരമായിട്ടാണോ കാണുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ പലകുറി ആവർത്തിക്കപ്പെട്ടപ്പോഴായിരുന്നു രോഹിത്തിന്റെ ഈ മറുപടി.

കുമാർ സംഗക്കാര, മഹേള ജയവർധന തുടങ്ങിയ മഹരഥൻമാർ അരങ്ങൊഴിഞ്ഞതോടെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായി മാറിപ്പോയ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര, ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളിയേയല്ല എന്ന വിലയിരുത്തലിലായിരുന്നു ഇത്തരം ചോദ്യങ്ങൾ. പ്രത്യേകിച്ചും, ഏറ്റവും ഒടുവിൽ നടന്ന ഏകദിന ലോകകപ്പിൽ അവർ ഒൻപതാം സ്ഥാനത്താണ് എത്തിയത്. മാത്രമല്ല, അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനായതുമില്ല. ഇതിനു പുറമേ ട്വന്റി20 പരമ്പരയിൽ അവരുടെ ദയനീയ പ്രകടനം കൂടിയായതോടെ, ഏകദിന പരമ്പര രസംകൊല്ലിയാകുമെന്ന് വിലയിരുത്തിയവർ ഒട്ടേറെ.

ചരിത് അസലങ്കയുടെ ഈ ശ്രീലങ്ക ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യയ്‌ക്ക് പരിശീലനത്തിനുള്ള ഒരു വേദി മാത്രമാണെന്ന് വിലയിരുത്തിയവർക്കുള്ള കനത്ത പ്രഹരമാണ്, ഏകദിന പരമ്പരയിൽ ഇതുവരെയുള്ള അവരുടെ പ്രകടനം. ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയമോഹങ്ങൾക്ക് പോരാട്ടവീര്യത്തിന്റെ ‘ടൈ’ കെട്ടിയ ശ്രീലങ്ക, രണ്ടാം ഏകദിനത്തിൽ ഇതാ ഇന്ത്യയെ തീർത്തും നിസാരരാക്കിയിരിക്കുന്നു.

ഒരു ഏകദിന പരമ്പരയിൽ ഇന്ത്യയെ ഇത്രയ്ക്ക് ദയനീയ ഭാവത്തിൽ കണ്ടിട്ട് കുറച്ചുകാലമായിരുന്നു. പ്രത്യേകിച്ചും ഇന്ത്യൻ ബാറ്റർമാരെ. ക്യാപ്റ്റൻ രോഹിത് ശർമ, അക്ഷർ പട്ടേൽ തുടങ്ങിയ അപൂർവം താരങ്ങളെ മാറ്റിനിർത്തിയാൽ, സിംഹക്കൂട്ടിൽ അകപ്പെട്ട ആട്ടിൻകുട്ടികളുടെ അവസ്ഥയിലാണ് ഈ പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാർ. സ്പിന്നർമാരെ വഴിവിട്ട് സഹായിക്കുന്ന പിച്ചിന്റെ സ്വഭാവവും ഇതിനൊരു കാരണമാണെങ്കിൽക്കൂടി, സ്പിന്നിനെതിരെ എക്കാലവും മികച്ച റെക്കോർഡുള്ള ഇന്ത്യയ്ക്ക് ആ തലത്തിൽ പരാതിപ്പെടാനാകുന്നത് എങ്ങനെ. വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയ ഗൗതം ഗംഭീറിനും മുന്നിലുള്ളത് മുൾവഴിയാണെന്ന സത്യം വളരെ പെട്ടെന്നു തന്നെ മനസ്സിക്കാനായിട്ടുണ്ടാകും.

∙ രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ വീഴ്ച

ശ്രീലങ്കൻ സ്പിന്നർമാരുടെ കരുത്തിനു മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഒരിക്കൽക്കൂടി അടിതെറ്റിയതോടെയാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി വഴങ്ങിയത്. ഇരുടീമിലെയും സ്പിന്നർമാർ മികവുകാട്ടിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക 32 റൺസിനാണ് ജയിച്ചത്. ഇതോടെ 3 മത്സര പരമ്പരയിൽ ലങ്ക 1–0ന് മുന്നിലെത്തി. ആദ്യ മത്സരം ടൈ ആയിരുന്നു. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 9ന് 240. ഇന്ത്യ 42.2 ഓവറിൽ 208ന് പുറത്ത്. പരുക്കേറ്റ സ്പിന്നർ വാനിന്ദു ഹസരംഗയ്ക്കു പകരം ടീമിലെത്തിയ ലെഗ് സ്പിന്നർ ജെഫ്രി വാൻഡർസെയുടെ 6 വിക്കറ്റ് പ്രകടമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം.

പതിവുശൈലിയിൽ ആക്രമിച്ചു കളിച്ച ക്യാപ്റ്റൻ രോഹിത് ശർമ (44 പന്തിൽ 64) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. ശുഭ്മൻ ഗില്ലിനൊപ്പം (44 പന്തിൽ 35) 97 റൺസ് ചേർത്ത രോഹിത്, ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ ഒരുക്കിയ ശേഷമാണ് മടങ്ങിയത്. രോഹിത്തിനെയും ഗില്ലിനെയും മടക്കിയ സ്പിന്നർ ജെഫ്രി വാൻഡർസെയാണ് ലങ്കയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. പിന്നാലെ വിരാട് കോലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യർ (7), കെ.എൽ.രാഹുൽ (0) എന്നിവരെയും പുറത്താക്കിയ വാൻഡർസെ ഇന്ത്യയെ ഞെട്ടിച്ചു.

6ന് 147 എന്ന നിലയിലായിരുന്ന ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് ഏഴാം വിക്കറ്റിൽ 38 റൺസ് കൂട്ടിച്ചേർത്ത അക്ഷർ പട്ടേൽ (44 പന്തിൽ 44)– വാഷിങ്ടൻ സുന്ദർ (40 പന്തിൽ 15) സഖ്യമാണ്. എന്നാൽ ഇരുവരെയും പുറത്താക്കിയ ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി. പിന്നാലെ മുഹമ്മദ് സിറാജും (4) അസലങ്കയ്ക്കു മുന്നിൽ വീണു. പതിനൊന്നാമനായി എത്തിയ അർഷ്ദീപ് സിങ്ങിനെ (3) റണ്ണൗട്ടാക്കിയ ലങ്ക 32 റൺസ് ജയം സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചറി നേടി ടീമിനു മികച്ച തുടക്കം നൽകിയ ഓപ്പണർ പാത്തും നിസങ്കയെ (0) ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലുമായാണ് ലങ്ക തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്ത ആവിഷ്ക ഫെർണാണ്ടോ (62 പന്തിൽ 42)– കുശാൽ മെൻഡിസ് (42 പന്തിൽ 30) സഖ്യം ആതിഥേയർക്ക് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർ പിടിമുറുക്കിയതോടെ ലങ്ക പ്രതിരോധത്തിലായി. 

English Summary:

Sri Lanka vs India, 2nd ODI - Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com