ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ–ബ്രിട്ടൻ ക്വാർട്ടർ പോരാട്ടത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിനിടെ, ബ്രിട്ടിഷ് ഗോൾകീപ്പറിനു സമീപത്തുനിന്ന് ഐപാഡ് കണ്ടെടുത്തതിനെച്ചൊല്ലി വിവാദം. ഷൂട്ടൗട്ട് പുരോഗമിക്കുന്നതിനിടെ ബ്രിട്ടിഷ് ഗോൾകീപ്പർ ഒലി പെയ്നിന് ഉപയോഗിക്കാനായി സമീപത്തു വച്ചിരുന്ന ഐപാഡാണ് അധികൃതർ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് ഷൂട്ടൗട്ട് തടസ്സപ്പെടുകയും ചെയ്തു. സംഭവത്തിൽ ചതിയുണ്ടെന്ന് ഇന്ത്യൻ ടീം അധികൃതർ ആരോപിച്ചു. മത്സരശേഷം ഇതിനെതിരെ പരാതി നൽകുകയും ചെയ്തു.

ഷൂട്ടൗട്ടിൽ ബ്രിട്ടൻ രണ്ടും ഇന്ത്യ ഒന്നും ഷോട്ടുകൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് കളത്തിൽ ആശയക്കുഴപ്പം ഉടലെടുത്ത്. ബ്രിട്ടിഷ് ഗോൾകീപ്പർ നിന്നിരുന്നതിനു സമീപത്തുനിന്ന് ഓസ്ട്രേലിയക്കാരനായ മാച്ച് ഒഫീഷ്യൽ ഐപാഡ് പിടിച്ചെടുക്കുകയായിരുന്നു. ബ്രിട്ടിഷ് ടീം മാനേജർ പോൾ ഗാനൻ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഷൂട്ടൗട്ടിൽ ബ്രിട്ടൻ 2–1ന് മുന്നിൽ നിൽക്കെ, ഇന്ത്യയ്ക്കായി സുഖ്‌വീർ സിങ് രണ്ടാം ഷോട്ട് എടുക്കാനായി എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഇതോടെ, സുഖ്‌വീർ ഷോട്ടെടുക്കാനായി കാത്തുനിൽക്കേണ്ടി വരികയും ചെയ്തു. ബ്രിട്ടിഷ് ഗോൾകീപ്പറിനു സമീപത്തുനിന്ന് അധികൃതർ ഐപാഡ് പിടിച്ചെടുക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ ചിരിയോടെ നിൽക്കുന്നത് ടെലിവിഷനിലും കാണിച്ചു.

കളി നടക്കുന്ന സമയത്ത് കളത്തിലുള്ള താരം പുറത്തുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് യാതൊരു വിധത്തിലുമുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹോക്കിയിലെ ചട്ടം.

കടലാസ് കഷ്ണം ഉപയോഗിക്കുന്നതിനു പകരം എളുപ്പത്തിന് ഐപാഡ് ഉപയോഗിച്ചതാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബ്രിട്ടിഷ് പരിശീലകൻ ‍റെവിങ്ടൻ വിശദീകരിച്ചു. ഗോൾകീപ്പറിനു സമീപം ഐപാഡ് കണ്ടപ്പോൾ അധികൃതർക്ക് ആശയക്കുഴമുണ്ടായതാണ്. ഐപാഡ് പിടിച്ചെടുത്തതിൽ പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പേപ്പറിൽ നിർദ്ദേശം എഴുതിക്കൊടുക്കുന്നതു പോലെയേ ഉദ്ദേശിച്ചുള്ളൂവെന്നും ഇതൊരു ഒഴികഴിവായിട്ടു പറയുകയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഷൂട്ടൗട്ടിനിടെ ഗോൾകീപ്പറിന് രഹസ്യ പരിശീലനം നൽകാനായിരുന്നു ശ്രമമെന്ന് ഹോക്കി ഇന്ത്യ ആരോപിച്ചു. ഷൂട്ടൗട്ടിനിടെ ഐപാഡ് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ ആരോപണം. മത്സരത്തിൽ ഇന്ത്യൻ താരത്തിന് റെഡ് കാർഡ് നൽകിയത് ഉൾപ്പെടെ അംപയറിങ്ങിനെതിരെയും ഇന്ത്യ പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ താരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും മത്സരത്തിന്റെ സുതാര്യമായ നടത്തിപ്പിനേക്കുറിച്ച് സംശയങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നേരത്തേ, ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ 2–ാം ക്വാർട്ടറിലെ 2–ാം മിനിറ്റിലാണ് ഇന്ത്യയുടെ അമിത് റോഹിദാസിന് റെഡ് കാർഡ് കിട്ടിയത്. മിഡ്ഫീൽഡിൽ പന്ത് ഡ്രിബിൾ ചെയ്യുന്നതിനിടെ റോഹിദാസിന്റെ സ്റ്റിക്ക് ബ്രിട്ടിഷ് താരം വിൽ കാൽനന്റെ മുഖത്തുകൊണ്ടു. തുടർന്നാണ് റഫറി റെഡ് കാർഡ് ഉയർത്തിയത്. ബോധപൂർവം അപകടകരമായ നീക്കം നടത്തുന്നതിനാണ് റെഡ് കാർഡ്. എതിർ ടീമിലെ കളിക്കാരുടെ തലയ്ക്കു നേരേ സ്റ്റിക്ക് ഉയർത്തരുതെന്നാണ് ഹോക്കിയിലെ ചട്ടം. റോഹിദാസിന്റെ ചുവപ്പുകാർഡിനെതിരെയും ഇന്ത്യ രാജ്യാന്തര ഹോക്കി ഫെഡറേഷന് പരാതി നൽകിയിട്ടുണ്ട‌്. കാർഡിന്റെ തുടർനടപടിയായുള്ള വിലക്ക് പിൻവലിച്ചാൽ താരത്തിന് സെമിഫൈനലിൽ ഇറങ്ങാനാകും. 

English Summary:

India lodge complaint on video umpiring, iPad after GB defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com