അർധരാത്രിയിൽ വീണ്ടും ഭൂചലനം, നടുക്കം വിടാതെ മ്യാൻമർ; മരണസംഖ്യ ഉയരുന്നു: ചൈനയും കുലുങ്ങി

Mail This Article
മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ പൊലിഞ്ഞത് 1000ത്തിലധികം ജീവനുകൾ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല. അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണ് 7.7 തീവ്രതയുള്ള ആദ്യ ഭൂചലനം മാന്റ്‌ലെയിൽ രേഖപ്പെടുത്തിയത്. 12 മിനിറ്റിനു ശേഷം 6.4 തീവ്രതയിൽ മറ്റൊരു ഭൂകമ്പം കൂടിയുണ്ടായി. എന്നാൽ വെള്ളിയാഴ്ച അർധരാത്രിയിൽ വീണ്ടും ഒരു ഭൂകമ്പം ഉണ്ടായതായി നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും ആശുപത്രികളും പുരാതന ക്ഷേത്രവുമെല്ലാം നിലംപതിച്ചു. കെട്ടിടങ്ങളിൽ നിന്നും നിലവിളിച്ചുകൊണ്ട് ആളുകൾ രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തങ്ങളുടെ കൺമുൻപിൽ വച്ച് കൂറ്റൻ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് അമ്പരപ്പോടെയും ഭീതിയോടെയുമാണ് ജനങ്ങൾ കണ്ടത്. പരസ്പരം കെട്ടിപിടിച്ച് കരയുകയും ആശ്വസിപ്പിക്കുകയുമായിരുന്നു. ട്രെയിനുകൾ ഭൂചലനത്തിൽ ആടിയുലഞ്ഞത് യാത്രക്കാരെ പരിഭ്രാന്തരാക്കി.
യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപമാണ്. മ്യാൻമറിനും ശേഷം ഏറ്റവും നാശനഷ്ടം ഉണ്ടായത് അയൽരാജ്യമായ തായ്‌ലൻഡിലാണ്. ബാങ്കോക്കിലെ കൂറ്റൻ കെട്ടിടങ്ങളിൽ ചിലത് ആടിയുലയുകയും തകരുകയും ചെയ്തു. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലദേശ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മേഘാലയയിലെ കിഴക്കൻ ഗാരോ ഹിൽസിലും കൊൽക്കത്ത, ഇംഫാൽ എന്നിവിടങ്ങളിൽ 4 തീവ്രതയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് അതിശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. റുയിലിയിലെ ഒരു പ്രസവ കേന്ദ്രത്തിൽ നഴ്സുമാർ നവജാത ശിശുക്കളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭൂകമ്പം തകർത്ത മ്യാൻമറിനു സഹായവുമായി നിരവധി രാജ്യങ്ങൾ മുന്നോട്ടുവരുന്നുണ്ട്. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിലേക്ക് അയച്ചത്.