എടിഎം ഫീസായി എസ്ബിഐ നേടിയത് 2,043 കോടി; ‘ലാഭം’ 3 ബാങ്കുകൾക്ക് മാത്രം, മിക്കവർക്കും കനത്ത നഷ്ടം

Mail This Article
കഴിഞ്ഞ 5 വർഷത്തിനിടെ എടിഎം ഇടപാടു ഫീസായി ഉപഭോക്താക്കളിൽ നിന്ന് എസ്ബിഐ 2,043 കോടി രൂപ നേടിയപ്പോൾ മറ്റു പൊതുമേഖലാ ബാങ്കുകൾ സംയോജിതമായി രേഖപ്പെടുത്തിയത് 3,738.78 കോടി രൂപയുടെ നഷ്ടം. കേന്ദ്രസർക്കാരാണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രതിമാസം നിശ്ചിത ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി. തുടർന്നുള്ള ഓരോ ഇടപാടിനും ബാങ്കുകൾ ഫീസ് ഈടാക്കും. മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും ഇടപാടുകളാണ് സൗജന്യം. പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 21 രൂപയും നികുതിയുമാണ് ഫീസ്. മെയ് മുതൽ ഫീസ് 23 രൂപയാക്കാൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകളെ അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം എടിഎം ഇടപാടുകൾ നടക്കുന്നത് എസ്ബിഐയുടെ എടിഎമ്മുകളിലാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ കണക്ക്. പഞ്ചാബ് നാഷണൽ ബാങ്കും (90.33 കോടി രൂപ) കനറാ ബാങ്കും (31.42 കോടി രൂപ) മാത്രമാണ് എസ്ബിഐയെ കൂടാതെ എടിഎം ഫീസിൽ ലാഭം നേടിയ മറ്റു പൊതുമേഖലാ ബാങ്കുകൾ. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ താരതമ്യേന ഇടപാടുകൾ കുറഞ്ഞതിനാൽ, അവയ്ക്ക് എടിഎം വഴി വരുമാനം നേടാനും സാധിച്ചില്ല. അതാണ് നഷ്ടത്തിനും കാരണം.
മേയ് ഒന്നുമുതൽ എടിഎം ഫീസിൽ രണ്ടുരൂപയുടെ വർധനയ്ക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. പണം പിൻവലിക്കുമ്പോഴുള്ള ഫീസ് മിനിമം 17 രൂപ എന്നതിൽ നിന്ന് 19 രൂപയാകും. ട്രാൻസാക്‍ഷൻ ഇതര ഇടപാടുകളുടെ ഫീസും കൂടും. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയാകും.