ADVERTISEMENT

ന്യൂഡൽഹി ∙ കൈക്കരുത്തുള്ള ആ ക്ലാസിക് ഷോട്ടുകൾ ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നൊസ്റ്റാൾജിയ മാത്രം. ക്ലാസ് ബാറ്റിങ്ങും മാസ് ഫീൽഡിങ്ങുമായി രാജ്യാന്തര ക്രിക്കറ്റിൽ മുദ്ര പതിപ്പിച്ച ശിഖർ ധവാൻ വിരമിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ആവേശകാലത്തിനു കൂടി അവസാനമാകുന്നു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തിയെട്ടുകാരനായ ധവാൻ അറിയിച്ചത്.

2010ൽ ഓസ്ട്രേലിയയ്ക്കെതിരെ വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറിയ ധവാൻ ഒരു പതിറ്റാണ്ടിലേറെ ദേശീയ ടീമിന്റെ ഭാഗമായി. 2022ൽ ബംഗ്ലദേശിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. 2018നു ശേഷം ടെസ്റ്റ് ടീമിൽ ഇടംപിടിക്കാനായില്ല. 2021ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ട്വന്റി20. 

പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച ധവാൻ പ്രശസ്തമായ സോണറ്റ് ക്ലബ്ബിൽ താരക് സിൻഹയുടെ കീഴിലാണ് ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 2004 അണ്ടർ 19 ലോകകപ്പിലെ ടോപ് സ്കോററും (505 റൺസ്) പ്ലെയർ ഓഫ് ദ് ടൂർണമെന്റും ധവാനായിരുന്നു. 2010ൽ ദേശീയ ടീമിലെത്തിയ ശേഷം ഓപ്പണിങ്ങിൽ രോഹിത് ശർമയുടെ ദീർഘകാല പങ്കാളിയായി.

12 ഏകദിനങ്ങളിലും 3 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ ടീമിനെ നയിക്കുകയും ചെയ്ത ധവാൻ ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ്–ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ് ടീമുകളുടെ ഭാഗമായിരുന്നു. 222 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 6769 റൺസ് നേടി. 2016ൽ കിരീടം നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ അംഗമായിരുന്നു. പരുക്കു മൂലം കഴി‍ഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബിനു വേണ്ടി 5 മത്സരങ്ങളേ കളിക്കാൻ കഴി‍ഞ്ഞുള്ളൂ.

1
2
3
4
5
6
English Summary:

Shikhar Dhawan announce retirement from international cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com