ADVERTISEMENT

തിരുവനന്തപുരം∙ രണ്ടരപ്പതിറ്റാണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉണർത്തുപാട്ടായിരുന്ന ‘സച്ചിൻ...സച്ചിൻ’ ആർപ്പുവിളി ഇന്നലെ പലകുറി കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ഗാലറികളിൽ അലയടിച്ചു. ആ ആർപ്പുവിളികൾ നൽകിയ ആവേശം ബാറ്റിലേക്ക് ആവാഹിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി, കേരള ക്രിക്കറ്റിലെ ആദ്യ സെഞ്ചറി സ്വന്തം പേരിൽ എഴുതിച്ചേർത്തു. അപരാജിത സെഞ്ചറിയുമായി (50 പന്തിൽ 105 നോട്ടൗട്ട്) മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റന്റെ ബലത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയ്‌ലേഴ്സിന് 7 വിക്കറ്റിന്റെ ആവേശജയം.

സ്കോർ: കൊച്ചി 20 ഓവറിൽ 8ന് 158. കൊല്ലം 18.4 ഓവറിൽ 3ന് 159. കെസിഎലിലെ കന്നി സെഞ്ചറിയുമായി കത്തിക്കയറിയ സച്ചിനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

കരുത്തുറ്റ ബോളിങ് നിരയുമായി ഇറങ്ങിയ കൊച്ചിക്കെതിരെ 159 റൺസ് പിന്തുടർന്നിറങ്ങിയ കൊല്ലത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് നായരെ നഷ്ടമായി. അധികം വൈകാതെ സഹ ഓപ്പണർ വത്സൽ ഗോവിന്ദും മടങ്ങിയതോടെ കൊല്ലം പ്രതിരോധത്തിലായി. അഞ്ച് പന്തിൽ ഒരു റണ്ണെടുത്ത അഭിഷേകിനെ കൊച്ചി ക്യാപ്റ്റൻ ബേസിൽ തമ്പിയാണ് പുറത്താക്കിയത്. 28 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത വത്സൽ ഗോവിന്ദിനെ സിജോമോൻ ജോസഫും മടക്കി.

അവിടുന്നങ്ങോട്ട് മത്സരത്തിന്റെ നിയന്ത്രണം കൊല്ലം നായകൻ സച്ചിൻ ബേബി ഏറ്റെടുത്തു. മൂന്നാം വിക്കറ്റിൽ മുഹമ്മദ് ഷാനുവിനൊപ്പം (17 പന്തിൽ 17) 37 റൺസും നാലാം വിക്കറ്റിൽ രാഹുൽ ശർമയ്ക്കൊപ്പം (13 പന്തിൽ 9 നോട്ടൗട്ട്) 69 റൺസും കൂട്ടിച്ചേർത്ത സച്ചിൻ കൊല്ലത്തിന്റെ കപ്പൽ വിജയതീരത്തേക്ക് വലിച്ചടുപ്പിച്ചു. 360 ഡിഗ്രി ഷോട്ടുകളുമായി ക്രീസിൽ നിറഞ്ഞാടിയ കൊല്ലം ക്യാപ്റ്റൻ 8 സിക്സും 5 ഫോറുമടക്കം 210 സ്ട്രൈക്ക് റേറ്റിലാണ് സെ‍ഞ്ചറി തികച്ചത്.

മത്സരത്തിലാകെ 50 പന്തുകൾ നേരിട്ട സച്ചിൻ, അഞ്ച് ഫോറും എട്ട് പടുകൂറ്റൻ സിക്സറുകളും സഹിതമാണ് 105 റൺസെടുത്തത്. സീസണിൽ ഉജ്വല ഫോമിലുള്ള സച്ചിൻ, തുടർച്ചയായ മൂന്നാം മത്സരത്തിലാണ് 50 കടക്കുന്നത്. എട്ടാം തീയതി ട്രിവാൻഡ്രം റോയൽസിനെതിരെ 30 പന്തിൽ 51 റൺസെടുത്ത സച്ചിൻ, രണ്ടു ദിവസത്തിനു ശേഷം ആലപ്പി റിപ്പിൾസിനെതിരെ 33 പന്തിൽ 56 റൺസെടുത്ത് ഒരിക്കൽക്കൂടി അർധസെഞ്ചറി നേടി. ഇതിനു തൊട്ടുപിന്നാലെയാണ് 50 പന്തിൽ 105 റൺസെടുത്ത് സച്ചിന്റെ റെക്കോർഡ് പ്രകടനം.

English Summary:

Sachin Baby's century helped Aries Kollam Sailors to win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com