ADVERTISEMENT

കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി നേരത്തേ അവസാനിപ്പിച്ചു. കാൻപുരില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്. 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ് ബംഗ്ലദേശ്. 81 പന്തിൽ 40 റൺസുമായി മൊമീനുൽ ഹഖും 13 പന്തിൽ ആറു റൺസുമായി മുഷ്ഫിഖർ റഹീമുമാണു ക്രീസിൽ. ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ (57 പന്തിൽ 31), ഷദ്മൻ ഇസ്‌‍ലാം (36 പന്തിൽ 24), സാക്കിർ ഹസൻ (പൂജ്യം) എന്നിവരാണ് ആദ്യ ദിവസം പുറത്തായ ബംഗ്ലദേശ് ബാറ്റർമാര്‍.

24 പന്തുകൾ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയ സാക്കിർ ഹസനെ ആകാശ്ദീപിന്റെ പന്തിൽ യശസ്വി ജയ്സ്വാൾ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. മികച്ച തുടക്കം ലഭിച്ച ഷദ്മൻ ഇസ്‍ലാമിനെ ആകാശ്ദീപ് എൽബിയിൽ കുരുക്കി. അംപയർ എൽബി അനുവദിച്ചില്ലെങ്കിലും ഡിആർഎസിലൂടെയാണ് ഇന്ത്യ വിക്കറ്റ് സ്വന്തമാക്കിയത്. 29–ാം ഓവറിൽ ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോയെ സ്പിന്നര്‍ ആർ. അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കി.

നേരത്തെ, മഴമൂലം ഔട്ട്ഫീൽഡ് ഉണങ്ങാൻ വൈകിയതിനാൽ ഒന്നര മണിക്കൂറിലേറെ വൈകി ആരംഭിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, ബംഗ്ലദേശിനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ പടയൊരുക്കം. മൂന്നു സീമർമാർക്കു പകരം ഒരാളെ കുറച്ച് ഒരു സ്പിന്നറെക്കൂടി കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, ടീമിൽ മാറ്റമില്ലെന്ന് രോഹിത് വ്യക്തമാക്കി. ബംഗ്ലദേശ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. നഹീദ് റാണ, ടസ്കിൻ അഹമ്മദ് എന്നിവർക്കു പകരം തൈജുൽ ഇസ്‍ലാം, ഖാലിദ് അഹമ്മദ് എന്നിവർ ടീമിലെത്തി.

ഒൻപതു മണിയോടെയാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും മഴ ‘ചതിച്ചതോടെ’ ടോസ് വൈകുകയായിരുന്നു. ആദ്യ മത്സരത്തിലെ 280 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്നു ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയുടെ പ്രധാന ഭീഷണി മഴയാണ്. കാൻപുരിൽ അടുത്ത 3 ദിവസം മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കാൻപുരിലെ ഗ്രൗണ്ട് ഇന്നലെ മഴയെത്തുടർന്ന് മൂടിയപ്പോൾ.
കാൻപുരിലെ ഗ്രൗണ്ട് ഇന്നലെ മഴയെത്തുടർന്ന് മൂടിയപ്പോൾ.
English Summary:

India vs Bangladesh, 2nd Test, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com