ADVERTISEMENT

ദുബായ്∙ കേരളത്തിൽ തരംഗം തീർത്ത ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആസ്പദമാക്കി വിഡിയോയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). റീലായി പങ്കുവച്ച വിഡിയോയിലാണ്, മലയാളികളുടെ ‘സ്വന്തം’ ഡയലോഗ് ഐസിസി ഉൾപ്പെടുത്തിയത്. ഇതിനു പുറമേ ‘വാ വാ താമരപ്പെണ്ണേ...’ എന്ന ഗാനവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ പുറത്തുവിട്ടത്.

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറൺ കുറിച്ചശേഷം ഡഗ്ഔട്ടിലേക്കു തിരിച്ചെത്തുന്ന മലയാളി താരം സജന സജീവനെ, മറ്റൊരു മലയാളി താരം ആശ ശോഭന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗുമായി സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തുടർന്ന് സജനയും ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആവർത്തിക്കുന്നു.

പിന്നണിയിൽ ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയിലെ ‘വാ വാ താരമപ്പേണ്ണേ’ എന്ന ഗാനവുമുണ്ട്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വനിതാ ട്വന്റി20 ലോകകപ്പിൽ, പ്ലേയിങ് ഇലവനിൽ ആദ്യമായി 2 മലയാളികൾ എന്ന പ്രത്യേകതയോടെയാണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആശയും സജയനും ടീമിൽ ഇടംപിടിച്ചത്. ആശ ശോഭന ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിലും കളിച്ചിരുന്നെങ്കിലും, പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ സജനയ്ക്കും അവസരം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ടീമിൽ എത്തിയെന്നു മാത്രമല്ല, കളത്തിലും ഇരുവരും സാന്നിധ്യം അറിയിച്ചു. മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്ത ആശ ശോഭന, 24 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഷോട്ടുകളുമായി കളംപിടിച്ചുവന്ന പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയെയാണ് ആശ പുറത്താക്കിയത്. എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത സനയെ, വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് ആശ പുറത്താക്കിയത്. അതസമയം, മത്സരത്തിനിടെ സനയുടേത് ഉൾപ്പെടെ 2 അനായാസ ക്യാച്ചുകൾ ആശ കൈവിടുകയും ചെയ്തു.

ബാറ്റിങ്ങിൽ വിജയത്തിന് തൊട്ടരികെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു പരുക്കേറ്റതുകൊണ്ടു മാത്രം അവസരം ലഭിച്ച സജന, ഇന്ത്യയുടെ വിജയറൺ കുറിച്ചും സാന്നിധ്യം അറിയിച്ചു. ഒരേയൊരു പന്തു മാത്രം നേരിട്ട സജന, തകർപ്പൻ ബൗണ്ടറിയിലൂടെയാണ് ടീമിന് വിജയം സമ്മാനിച്ചത്.

English Summary:

ICC Celebrates Indian Cricketers with Viral Malayalam Dialogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com