ADVERTISEMENT

ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഓപ്പണർമാരായി അവസരം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലഭിച്ച ഈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതോർത്ത് ഇരുവരും ഖേദിക്കേണ്ടി വരുമെന്ന് ചോപ്ര മുന്നറിയിപ്പ് നൽകി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും ഇരുവർക്കും അതു മുതലാക്കാനാകാതെ പോയ സാഹചര്യത്തിലാണ് ചോപ്രയുടെ മുന്നറിയിപ്പ്.

യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവർ തിരിച്ചെത്തുന്നതോടെ ഇവരുടെ ടീമിലെ സ്ഥാനം തുലാസിലാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. രണ്ടാം ട്വന്റി20യിൽ ഇരട്ട ബൗണ്ടറികളുമായി തുടക്കമിട്ട സഞ്ജു ഏഴു പന്തിൽനിന്ന് 10 റൺസെടുത്ത് പുറത്തായിരുന്നു. തുടർ ബൗണ്ടറികളുമായി മിന്നുന്ന തുടക്കം കുറിച്ച അഭിഷേക് ശർമ 15 റൺസെടുത്തും പുറത്തായി.

ഇരുവർക്കും തിളങ്ങാനായില്ലെങ്കിലും അർധസെഞ്ചറി നേടിയ നിതീഷ് റെഡ്ഡി (74), റിങ്കു സിങ് (53) തുടങ്ങിയവരുടെ മികവിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ ട്വന്റി20 ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം രാജ്യാന്തര ‍ട്വന്റി20 കളിച്ച നിതീഷ് റെഡ്ഡി പോലും അർധസെഞ്ചറിയും 2 വിക്കറ്റുമായി തിളങ്ങുമ്പോൾ, സഞ്ജുവിന്റെയും അഭിഷേകിന്റെയും ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

‘‘എന്റെ അവസാനത്തെ വിഷയം ഓപ്പണർമാരാണ്. അഭിഷേക് ശർമയാണ് ഒരാൾ. സഞ്ജു സാംസണും ഒപ്പമുണ്ട്. രണ്ട് നിർണായക മത്സരങ്ങൾ പിന്നിട്ടെങ്കിലും ഇരുവർക്കും കാര്യമായൊന്നും ചെയ്യാനായില്ല എന്നത് കഠിനമായ ഒരു യാഥാർഥ്യമാണ്. ഓപ്പണർമാരെന്ന നിലയിൽ നീണ്ട ഇന്നിങ്സുകൾ കളിക്കാൻ സാഹചര്യമുള്ളവരാണ് രണ്ടുപേരും.’

‘‘ദക്ഷിണാഫ്രിക്കൻ പര്യടനം വരുമ്പോഴേയ്ക്കും യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവരേക്കൂടി സിലക്ടർമാർ പരിഗണിക്കും. സഞ്ജുവും അഭിഷേകും ഓപ്പണിങ് സ്ലോട്ടിലേക്ക് അവകാശവാദമുന്നയിക്കുന്നവരാണ്. ഈ പറയുന്ന മൂന്നു പേരും അതേ സ്ഥാനത്തിനായി മത്സരിക്കുന്നവരും. ഇവർക്കു പുറമേ ഇഷാൻ കിഷനേപ്പോലുള്ള താരങ്ങൾ വേറെയും. ഇത്തരമൊരു സാഹചര്യം വരുമ്പോൾ പാഴാക്കിയ ഈ അവസരങ്ങളെയോർത്ത് ഇരുവരും ഖേദിക്കേണ്ടി വരുമെന്ന് തീർച്ച’ – ചോപ്ര പറഞ്ഞു.

‘‘രണ്ട് മത്സരങ്ങൾ പൂർത്തിയായി. സഞ്ജവും അഭിഷേകും കുറച്ചധികം സമയം അവർക്കായി കണ്ടെത്തേണ്ടി വരും. മികച്ചൊരു സ്കോർ കണ്ടെത്താനായാൽ പ്രതീക്ഷ കൈവിടേണ്ടി വരില്ല. അതാണ് എന്റെ അഭിപ്രായം. സഞ്ജുവിന്റെയും അഭിഷേകിന്റെയും കാര്യം ഇതു തന്നെ. ഇരുവർക്കും ഓപ്പണർമാരായാണ് അവസരം കിട്ടുന്നത്. മുന്നിലുള്ള 20 ഓവറും വേണമെങ്കിൽ ബാറ്റു ചെയ്യാം’ – ചോപ്ര ചൂണ്ടിക്കാട്ടി.

English Summary:

"You might regret that you wasted your chances" - Aakash Chopra on Sanju Samson and Abhishek Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com