ADVERTISEMENT

മുൾട്ടാൻ∙ മത്സരം നടക്കുന്നത് സ്വന്തം നാട്ടിൽ. ബാറ്റർമാർക്കായി പ്രത്യേകം ഒരുക്കിയ പിച്ചിൽ ടോസ് അനുകൂലം. ആദ്യ ഇന്നിങ്സിൽ നേടിയത് 556 റൺസ്. വിഡിയോ ഗെയിമിൽ പോലും ഒരു ടീം തോൽക്കാൻ സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് മത്സരം ഇന്നിങ്സിനും 47 റൺസിനും തോറ്റ പാക്കിസ്ഥാൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപ്രവചനീയമായ ടീം തങ്ങൾ തന്നെ!

അഞ്ചാം ദിനം 6ന് 152 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ പാക്കിസ്ഥാനെ സമനിലയ്ക്കു ശ്രമിക്കാൻ പോലും അനുവദിക്കാതെ 220 റൺസിൽ ഒതുക്കിയ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് പിടിച്ചെടുത്തു.സ്കോർ: പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സ് 556, രണ്ടാം ഇന്നിങ്സ് 220. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 7ന് 823 ഡിക്ലയേഡ്.ആദ്യ ഇന്നിങ്സിൽ ട്രിപ്പിൾ സെഞ്ചറി നേടിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

 ടെസ്റ്റ് ചരിത്രത്തിൽ ആദ്യ ഇന്നിങ്സിൽ 550 റൺസിനു മുകളിൽ സ്കോർ ചെയ്ത ഒരു ടീം ഇന്നിങ്സിനു തോൽക്കുന്നത് ആദ്യമായാണ്. 19ന് മുൾട്ടാനിൽ തന്നെയാണ് 3 മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

1599

ഒന്നാം ടെസ്റ്റിൽ ഇരു ടീമുകളും ചേർന്ന് ആകെ നേടിയത് 1599 റൺസ് . ആകെ റൺസിന്റെ കണക്കിൽ ടെസ്റ്റ് ചരിത്രത്തിൽ 27–ാം സ്ഥാനത്താണ് ഈ മത്സരം. 1939ൽ നടന്ന ദക്ഷിണാഫ്രിക്ക– ഇംഗ്ലണ്ട് ടെസ്റ്റിൽ പിറന്ന 1981 റൺസാണ് റെക്കോർഡ്.

രണ്ടാം ടെസ്റ്റ്: സ്റ്റോക്സ് തിരിച്ചെത്തും

മുൾട്ടാൻ∙ പരുക്കുമൂലം പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 19ന് നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സ്റ്റോക്സിന്റെ പരുക്കു ഭേദമായാതായും ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായും സഹതാരം ഒലി പോപ് പറഞ്ഞു.

48 വർഷത്തിനു ശേഷമാണ് ഏഷ്യയിൽ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് മത്സരം ഇന്നിങ്സിനു ജയിക്കുന്നത്. 1976ൽ ന്യൂഡൽഹിയിൽ ഇന്ത്യയ്ക്കെതിരെ ആയിരുന്നു ഏഷ്യയിൽ ഇംഗ്ലണ്ടിന്റെ അവസാന ഇന്നിങ്സ് ജയം.ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയ ടീമിന്റെ ഏറ്റവും ഉയർന്ന ഒന്നാം ഇന്നിങ്സ് ടോട്ടൽ എന്ന റെക്കോർഡ് പാക്കിസ്ഥാന്റെ പേരിലായി– 556.

ഒന്നാം ഇന്നിങ്സിൽ 550 റൺസിനു മുകളിൽ സ്കോർ ചെയ്ത ശേഷം ഒരു ടീം തോൽക്കുന്നത് 4–ാം തവണ. 8ന് 595 ഡിക്ലയേഡ് (ന്യൂസീലൻഡിനെതിരെ ബംഗ്ലദേശ്– 2017), 586 (ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ– 2003), 556 (ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ– 2003), 553 (ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ്– 2002) എന്നിങ്ങനെയാണ് ആദ്യ 4 മത്സരങ്ങൾ.ടെസ്റ്റ് മത്സരം തോറ്റ ടീമിലെ 3 ബാറ്റർമാരും ഒരു ഇന്നിങ്സിൽ സെഞ്ചറി നേടുന്നത് മൂന്നാം തവണ. ഇതിൽ 2 തവണയും തോറ്റതു പാക്കിസ്ഥാൻ.

ആദ്യ ഇന്നിങ്സിൽ 500 റൺസിനു മുകളിൽ സ്കോർ ചെയ്ത ശേഷം ടെസ്റ്റിൽ ഏറ്റവുമധികം തവണ തോൽവി വഴങ്ങുന്ന ടീമായി പാക്കിസ്ഥാൻ– 5 തവണ.2000നു ശേഷം നാട്ടിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ മൂന്നാമത്തെ തോൽവിയാണിത്. 2004ൽ ഇന്ത്യയ്ക്കെതിരെ ഇന്നിങ്സിനും 131 റൺസിനും പാക്കിസ്ഥാൻ തോറ്റിരുന്നു. അതേ പരമ്പരയിലെ മറ്റൊരു മത്സരത്തിൽ ഇന്നിങ്സിനും 52 റൺസിനുമായിരുന്നു പാക്കിസ്ഥാന്റെ തോൽവി.

2022നു ശേഷം സ്വന്തം നാട്ടിൽ നടന്ന 11 ടെസ്റ്റുകളിലും പാക്കിസ്ഥാന് ജയിക്കാനായില്ല. 7 എണ്ണം തോറ്റപ്പോൾ 4 എണ്ണം സമനിലയായി.ടെസ്റ്റ് ചരിത്രത്തിൽ 100 ഓവറിനു മുകളിൽ ദൈർഘ്യമുള്ള ഇന്നിങ്സുകളിൽ ഏറ്റവും കുറവ് മെയ്ഡൻ ഓവറുകൾ പിറന്നത് ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിലാണ്. 150 ഓവർ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ ഒരു മെയ്ഡൻ ഓവർ മാത്രം എറിയാനേ പാക്ക് ബോളർമാർക്ക് സാധിച്ചുള്ളൂ.

English Summary:

England won by an innings and 47 runs in the first test against Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com