ADVERTISEMENT

തിരുവനന്തപുരം∙ ആദ്യ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ 8 വിക്കറ്റിന് തോൽപിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആവേശകരമായ വിജയത്തുടക്കം. മഴ മൂലം ആദ്യ 2 ദിവസങ്ങളിലെ 4 സെഷനുകൾ നഷ്ടപ്പെട്ട കളിയിൽ ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. ബാറ്റിങ് ദുഷ്കരമായ സ്പിൻ പിച്ചിൽ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ നായകൻ സച്ചിൻ ബേബിയും(56) രോഹൻ എസ്. കുന്നുമ്മലും(48) ചേർന്നാണ് കേരളത്തിനു വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്സുകളിലുമായി പഞ്ചാബിന്റെ 9 വിക്കറ്റുകൾ വീഴ്ത്തിയ അതിഥി താരം ആദിത്യ സർവതെ ആണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഗെയിം പ്ലാൻ

52 ഓവറിൽ 158 റൺസ് വിജയലക്ഷ്യം... ബാറ്റർമാരെ വട്ടം കറക്കുന്ന തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ സ്പിൻ പിച്ചിൽ കേരളത്തിനും വിജയത്തിനുമിടയിലെ ആ ദൂരം ഒട്ടും അനായാസമായിരുന്നില്ല. അതു നൽകുന്ന സമ്മർദത്തെ മറികടക്കുകയായിരുന്നു ആദ്യ കടമ്പ. വെല്ലുവിളിയായി മഴ ഭീഷണിയും. പഞ്ചാബിനെതിരെ വിജയം ലക്ഷ്യമിട്ട കേരളം രണ്ടാം ഇന്നിങ്സിൽ ഗെയിം പ്ലാൻ മാറ്റിമറിച്ചു. മധ്യനിരയിൽ കളിക്കുന്ന പരിചയ സമ്പന്നനായ നായകൻ സച്ചിൻ ബേബി രഞ്ജി ട്രോഫിയിൽ ഇതുവരെ കളിച്ച 91 മത്സരങ്ങളിൽ ആദ്യമായി ഓപ്പണറായി ഇറങ്ങി. രോഹൻ എസ്.കുന്നുമ്മലിനൊപ്പം ആക്രമണോത്സുകമായി ബാറ്റ് ചെയ്തു. ആദ്യ ഇന്നിങ്സിൽ 55 ബോളിൽ 15 റൺസ് മാത്രം നേടിയ രോഹൻ സ്വതസിദ്ധമായ ശൈലിയിൽ അടിച്ചു തകർത്തതോടെ (36 ബോളിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 48) കളി മാറി. മറുവശത്ത് കളി നിയന്ത്രിച്ച് നങ്കൂരമിട്ട സച്ചിനും(56) ചേർന്ന് നേടിയ 73 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് വിജയത്തിന് അടിത്തറയായി. ബാബ അപരാജിതും(39) സൽമാൻ നിസാറും(7) ചേർന്ന് 36 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. സ്കോർ: പഞ്ചാബ് 194, 142 കേരളം: 179, 2ന് 158

അതിഥിക്കരുത്ത്

ജയിപ്പിച്ചത് ബാറ്റർമാരാണെങ്കിലും വഴിയൊരുക്കിയത് കേരളത്തിന്റെ അതിഥിതാരങ്ങളായ ആദിത്യ സർവതെയും (9 വിക്കറ്റ്) ജലജ് സക്സേനയും (7) ബാബ അപരാജിതും (4) ചേർന്നുള്ള സ്പിൻ ത്രയമാണ്. പഞ്ചാബിന്റെ 2 ഇന്നിങ്സിലെയും മുഴുവൻ വിക്കറ്റുകളും ഇവർ പങ്കിട്ടെടുത്തു. ആദ്യ ഇന്നിങ്സിൽ 15 റൺസ് ലീഡ് വഴങ്ങിയ കേരളത്തിനു കളിയിലേക്കു മടങ്ങിവരവ് ഒരുക്കിയതും ഇവരാണ്. മൂന്നാം ദിനം വൈകിട്ട് 19 റൺസിനിടെ പഞ്ചാബിന്റെ 3 വിക്കറ്റുകൾ പിഴുത ഇവർ ഇന്നലെ ആദ്യ മണിക്കൂറിൽ തന്നെ 2 വിക്കറ്റ് കൂടി വീഴ്ത്തി. തകർത്തടിച്ച് അർധ സെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങും (51) അൻമോൽപ്രീത് സിങും ചേർന്ന് കേരളത്തിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ച് മുന്നേറിയെങ്കിലും ഇരുവരെയും ജലജ് മടക്കി. 6ന് 139 റൺസ് എന്ന നിലയിൽനിന്ന് 3 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ വീഴ്ത്തി 142 റൺസിൽ ചുരുട്ടിക്കെട്ടിയതു നിർണായകമായി. അതോടെ അവസാനദിനം ശേഷിച്ച 52 ഓവറിൽ 158 റൺസെന്ന എത്തിപ്പിടിക്കാനാകുന്ന വിജയലക്ഷ്യമായി കേരളത്തിന്. കേരളം രണ്ട് ഇന്നിങ്സിലുമായി എറിഞ്ഞ 137 ഓവറിൽ 123 ഓവറും ചെയ്തത് അതിഥി താരങ്ങളാണ്. കേരളത്തിന്റെ ഏക പേസർ ബേസിൽ തമ്പിക്ക് എറിയേണ്ടി വന്നത് ആദ്യ ഇന്നിങ്സിലെ 11 ഓവർ മാത്രം! 

പ‍ഞ്ചാബിന്റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ ഒതുങ്ങിയതോടെ ജയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ പരിചിതമായ ഈ പിച്ചിൽ അമിതമായി പ്രതിരോധിച്ചാൽ അപകടമാകുമെന്നും അറിയാമായിരുന്നു. എന്നോട് ഓപ്പണറായി ഇറങ്ങാൻ നിർദേശിച്ചത് കോച്ച് അമയ് ഖുറേഷിയ ആണ്. തലേദിവസം രാത്രി ഏറെ ആലോചിച്ചെടുത്ത തീരുമാനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മുൻപ് പഞ്ചാബിനെ നമ്മൾ ഓൾഔട്ട് ആക്കുമെന്നും കോച്ചിന് ഉറപ്പായിരുന്നു. ആദ്യ മത്സരം തന്നെ ജയിക്കാനായത് വലിയ ആത്മവിശ്വാസമാണ് തരുന്നത്...

സച്ചിൻ ബേബി (കേരള ക്യാപ്റ്റൻ)

ഹിമാചലിന് ഇന്നിങ്സ് ജയം

ധരംശാല∙ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ ഹിമാചൽ പ്രദേശിന് ഇന്നിങ്സിനും 97 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 3ന് 633നു ഡിക്ലയർ ചെയ്ത ഹിമാചലിനെതിരെ ആദ്യ ഇന്നിങ്സിൽ 299 റൺസും ഫോളോ ഓൺ വഴങ്ങിയ രണ്ടാം ഇന്നിങ്സിൽ 267 റൺസും നേടാനേ ഉത്തരാഖണ്ഡിന് സാധിച്ചുള്ളൂ. മറ്റു മത്സരങ്ങളിൽ ഹൈദരാബാദിനെ ഗുജറാത്ത് 126 റൺസിനും ആന്ധ്രയെ വിദർഭ 74 റൺസിനും തോൽപിച്ചു. മധ്യപ്രദേശ്– കർണാടക, ജാർഖണ്ഡ്– അസം, ബംഗാൾ– ഉത്തർപ്രദേശ്, ഡൽഹി– ചണ്ഡിഗഡ് മത്സരങ്ങൾ സമനിലയായി.

English Summary:

Kerala beat Punjab by 8 wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com