ADVERTISEMENT

മുംബൈ∙ ലോകകപ്പ് ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തിൽ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളിൽ ഉൾപ്പെടെ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതായും മതപരിവർത്തനത്തിന് ഉൾപ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം. 

ഇതിനെതിരെ അംഗങ്ങളിൽ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യൻ താരത്തിന്റെ അംഗത്വം റദ്ദാക്കാൻ ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വിശദീകരിച്ചു. അതേസമയം, സംഭവത്തിൽ ജമീമയോ പിതാവ് ഇവാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ 20ന് നടന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ പാസാക്കിയ പ്രമേയത്തിലൂടെ, ജമീമ റോഡ്രിഗസിന് നൽകിയിരുന്ന മൂന്നു വർഷത്തെ ഓണററി മെംബർഷിപ് റദ്ദാക്കിയതായി ഖാർ ജിംഖാന പ്രസിഡന്റ് വിവേക ദേവ്‌നാനി അറിയിച്ചു.

‘‘ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാൻ ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അതിന്റെ പ്രവർത്തനങ്ങൾക്കായി അവർ പ്രസിഡൻഷ്യൽ ഹാൾ 35 പരിപാടികൾക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങൾക്കറിയാം’ – ഖാർ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മൽഹോത്ര പറഞ്ഞു.

2023ലാണ് ഖാർ ജിംഖാന ജമീമ റോഡ്രിഗസിനെ ക്ലബ്ബിന്റെ ഭാഗമാകാൻ ക്ഷണിച്ചത്. മൂന്നു വർഷത്തെ ഓണററി അംഗത്വവും പരിശീലനത്തിന് ഉൾപ്പെടെ ക്ലബ്ബിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരവുമാണ് ജമീമയ്ക്ക് ലഭിച്ചിരുന്നത്.

English Summary:

Jemimah Rodrigues In Trouble As Mumbai Club Suspends Membership Over Father's Alleged 'Religious Activities'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com