ADVERTISEMENT

ബെംഗളൂരു ∙ സാഫ് കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ലബനനെ നേരിടും. ഗ്രൂപ്പ് എയിൽ കുവൈത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സുനിൽ ഛേത്രിയും സംഘവും സെമിയിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ലബനന്റെ വരവ്. കഴിഞ്ഞ മാസം നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിൽ ലബനനെ 2–0ന് തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് സെമി പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഈ ജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. മറുവശത്ത് ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിലെ കണക്കു തീർക്കാൻ ഉറപ്പിച്ചാണ് ലബനന്റെ വരവ്. വൈകിട്ട് 7.30 മുതൽ ഫാൻ കോഡ് ആപ്പിൽ തത്സമയം കാണാം. ആദ്യ സെമിയിൽ കുവൈത്ത്, ബംഗ്ലദേശിനെ നേരിടും. വൈകിട്ട് 3 മുതലാണ് മത്സരം.

ഇന്ത്യ

പാക്കിസ്ഥാനെതിരായ ഹാട്രിക് ഉൾപ്പെടെ 3 മത്സരങ്ങളിൽ 5 ഗോളുമായി ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ ലബനൻ പ്രതിരോധത്തെ പൊളിക്കാൻ സഹൽ അബ്ദുൽ സമദ്, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവരടങ്ങിയ മുന്നേറ്റനിര അൽപം വിയർക്കേണ്ടിവരും. അവസാന 9 മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ഇന്ത്യൻ പ്രതിരോധ നിര മികവ് തുടരുമെന്ന കാര്യത്തിൽ സംശയമില്ല.

ലബനൻ

ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തോടെയാണ് ലബനൻ സെമിഫൈനലിന് ഇറങ്ങുന്നത്. ശക്തമായ മുന്നേറ്റ നിരയും പ്രതിരോധത്തിലെ ഒത്തൊരുമയുമാണ് അവരുടെ കരുത്ത്. ക്യാപ്റ്റൻ ഹസൻ മാതൗക് നയിക്കുന്ന മുന്നേറ്റ നിര ഇന്ത്യൻ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തും.

ഇന്ത്യയ്ക്കു വേണ്ടി എന്റെ അവസാന മത്സരം എന്നായിരിക്കുമെന്ന് അറിയില്ല. എന്റെ മുന്നിൽ വലിയ ലക്ഷ്യങ്ങളില്ല. അടുത്ത മത്സരത്തെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. വിരമിക്കൽ അനിവാര്യമാണ്. പക്ഷേ, ആ ദിവസം വരുന്നതു വരെ അതിനെക്കുറിച്ച് ഞാൻ ചിന്തിക്കില്ല.

നേർക്കുനേർ

രാജ്യാന്തര മത്സരങ്ങളിൽ 8 തവണയാണ് ഇന്ത്യയും ലബനനും ഏറ്റുമുട്ടിയത്. 3 തവണ ലബനൻ ജയിച്ചപ്പോൾ 2 തവണ ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. 3 മത്സരങ്ങൾ സമനിലയായി.

ആശാനില്ലാതെ ഇന്ത്യ

പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് കളിക്കിറങ്ങുന്നത്. കുവൈത്തിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതോടെയാണ് സ്റ്റിമാച്ചിന് സെമി നഷ്ടമായത്. സഹ പരിശീലകൻ മഹേഷ് ഗാവ്‍ലിയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുക.

English Summary: SAFF Cup 2023, India vs Lebanon Semi Final Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com