ADVERTISEMENT

ഫുട്ബോൾ ഗ്രൗണ്ടിലെ ഏറ്റവും ഏകാന്തമായ നിമിഷങ്ങൾ ഗോളിയുടേതു മാത്രമാണോ? സോൾട്ട് ലേക്കിനെ വലംവച്ച് ഒറ്റയ്ക്ക് ഒരു കുട്ടിയെപ്പോലെ ഗാലറിയെ തൊഴുതു നീങ്ങുമ്പോൾ സുനിൽ ഛേത്രിയും ഏകനായിരുന്നു. ഓർമകൾ ഒരു ബാക്ക്ഹീൽ പാസ് പോലെ പിന്നിലേക്കു പന്താട്ടം നടത്തുന്നു. മോഹൻ ബഗാനിലെ പ്രഫഷനൽ ഫുട്ബോൾ കാലവും പ്രണയത്തിന്റെ പൂക്കാലവും ഛേത്രിക്കു സമ്മാനിച്ചത് ഈ നഗരമാണ്. കൊൽക്കത്തയുടെ വെയിൽച്ചൂടിനു മേൽ മഴമേഘങ്ങൾ എത്തി നോക്കി ഇന്നലെ. പിന്നെ ഛേത്രിയെ വിഷമിപ്പിക്കാൻ മനസ്സുവരാതെ അവ പിൻവാങ്ങി. നിലാവുപോലെ ഫ്ലഡ്‍ലൈറ്റുകൾ പാൽവെളിച്ചം തൂവിയ ഗ്രൗണ്ടിലേക്ക് ഇതാ ഇന്ത്യയുടെ ക്യാപ്റ്റനെത്തുന്നു...

58,921 പേരാണ് ഇന്നലെ സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം കാണാനെത്തിയത്. 11–ാം നമ്പർ ജഴ്സിയിൽ ഇനി അങ്ങനെയൊരു കാഴ്ചയില്ല. ഇന്ത്യയുടെ ടീം ബസിന്റെ മുന്നിൽ തന്നെയാണ് ഛേത്രി ഇരുന്നത്. വണ്ടി സോൾട്ട് ലേക്കിന്റെ  പ്രധാന ഗേറ്റ് കടന്നെത്തുമ്പോൾ പുറത്ത് ഇന്ത്യൻ പതാകയുമായി ആരാധകർ. ഇന്ത്യയ്ക്കായും ഛേത്രിക്കായും ആരവം മുഴക്കിയ ഫുട്ബോ‍ൾ കൂട്ടങ്ങൾ. വണ്ടിയിൽനിന്നിറങ്ങിയ ഛേത്രി ആദ്യം കൈ കൊടുത്തത് സ്റ്റേഡിയത്തിലെ നിത്യസാന്നിധ്യമായ ജമുനാദാസിനാണ്. കടുത്ത ഈസ്റ്റ് ബംഗാൾ ആരാധിക. കൊൽക്കത്തയിൽ ഫുട്ബോളിനെ അറിയുന്നവർക്കു ജമുനയെയും അറിയാം. കളിയാരവങ്ങളുടെ പിന്നാമ്പുറങ്ങളിൽ ഇങ്ങനെ കുറെ ജീവിതങ്ങളുമുണ്ട്. അവരെയും ചേർത്തുപിടിക്കുമ്പോഴേ യഥാർഥ കളിക്കാരനാകൂ എന്ന് ഛേത്രി ഇതാ വീണ്ടും പറയുന്നു. 

സ്റ്റേഡിയത്തിൽ സോനാർ സുനിൽ എന്ന വലിയ ബാനർ. ദേശീയ ഗാനം പാടുമ്പോൾ ഉയരക്കാരനായ ഗോളി ഗുർപ്രീത് സിങ് സന്ധുവിന് അരികിലായിരുന്നു ഛേത്രി. മനസ്സിൽ സാഗരമിരമ്പുമ്പോഴും ശാന്തനായിരുന്നു ഇന്ത്യയുടെ സ്വപ്നതാരം. 

രണ്ടാം പകുതിയിലാണ് ഛേത്രി ഗോളിലേക്കൊന്നാഞ്ഞത്. കുവൈത്തിന്റെ ഹസൻ അലൻസി അത് സൈഡ് ടാക്ലിങ്ങിലൂടെ ക്ലിയർ ചെയ്തപ്പോൾ ഗാലറിയിൽ ഉയർന്ന ദീർഘനിശ്വാസം ചുഴലിക്കാറ്റു പോലെ അവിടെ ചുറ്റിത്തിരിഞ്ഞു. 

മത്സരത്തിനു ശേഷമായിരുന്നു ഫിഫയുടെ യാത്രയയപ്പ്.  ബംഗാൾ സർക്കാരിന്റെ ഉപഹാരം കായികമന്ത്രി അരൂപ് ബിശ്വാസും  അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സമ്മാനങ്ങൾ പ്രസിഡന്റ് കല്യാൺ ചൗബെയും ഛേത്രിക്ക് സമ്മാനിച്ചു. ഭാര്യ സോനവും 9 മാസം പ്രായമായ മകൻ ധ്രുവും അച്ഛൻ ഖർഗ ഛേത്രി, അമ്മ സുശീല ഛേത്രി എന്നിവരും ഒപ്പമുണ്ടായിരുന്നു. 

സ്റ്റേഡിയത്തിലേക്കു വന്ന് എന്നെ പ്രോൽസാഹിപ്പിച്ചവർ, മത്സരങ്ങൾ ടിവിയിലൂടെ കണ്ടവർ, എന്നോട് ഓട്ടോഗ്രാഫ് വാങ്ങിയവർ, ഒപ്പം സെൽഫിയെടുത്തവർ..നിങ്ങളില്ലാതെ എന്റെ ഈ 19 വർഷം നീണ്ട കരിയർ പൂർണമാകുമായിരുന്നില്ല. എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. 

സുനിൽ ഛേത്രി (മത്സരശേഷം)

English Summary:

Sunil Chhetri bid farewell at Salt Lake Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com