ADVERTISEMENT

ലൈപ്സീഗ് ∙ 70 ശതമാനം പന്തവകാശം, 13 കോർണറുകൾ, 31 ക്രോസുകൾ..എന്നിട്ടും വിജയഗോൾ നേടാൻ 90–ാം മിനിറ്റിൽ ഇറങ്ങിയ രണ്ടു പേർ തന്നെ വേണ്ടി വന്നു! യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 2–1നു ജയിച്ചെങ്കിലും പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസിന് തല പുകയ്ക്കാൻ കാര്യങ്ങളേറെ. ലൈപ്സീഗിലെ റെഡ്ബുൾ അരീനയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സർവാധിപത്യം പുലർത്തിയിട്ടും ഗോൾ നേടാൻ പോർച്ചുഗലിനായില്ല.

62–ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോദിന്റെ ഗോളിൽ ചെക്ക് റിപ്പബ്ലിക് അപ്രതീക്ഷിതമായി മുന്നിലെത്തുകയും ചെയ്തു. ചെക്ക് താരം റോബിൻ റാനക് വഴങ്ങിയ സെൽഫ് ഗോളിൽ മൂന്നു മിനിറ്റിനകം പോർച്ചുഗൽ ഒപ്പമെത്തിയെങ്കിലും പിന്നീട് വിജയഗോളിനായുള്ള അവരുടെ പരിശ്രമം വിജയം കണ്ടത് ഇൻജറി ടൈമിൽ. പെഡ്രോ നെറ്റോയു‍‌‌ടെ പാസ് ചെക്ക് ഡിഫൻഡർക്കു ക്ലിയർ ചെയ്യാനാവാതെ പോയത് ഫ്രാൻസിസ്കോ കോൺസെയ്സാവോ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. 90–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് ഇരുവരും കളത്തിലിറങ്ങിയത്.

ഒറ്റപ്പെട്ട് ക്രിസ്റ്റ്യാനോ

കളിയിൽ ഭൂരിഭാഗം സമയവും പന്ത് ചെക്ക് പെനൽറ്റി ഏരിയയ്ക്കു സമീപമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയിലെ ഒത്തിണക്കമില്ലായ്മയുമാണ് പോർച്ചുഗലിനു തിരിച്ചടിയായത്. ജോവ കാൻസലോയെ ഫ്ലോട്ടിങ് നമ്പർ 10 ആയും ബ്രൂണോ ഫെർണാണ്ടസിനെ ഡിഫൻസീവ് മിഡ്ഫീൽഡറായും നിയോഗിച്ചുള്ള കോച്ച് മാർട്ടിനസിന്റെ വിചിത്രമായ ഫോർമേഷനും ക്ലിക്ക് ആയില്ല. ചെക്ക് ഡിഫൻഡർമാർക്കിടയിൽ ഒറ്റപ്പെട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം നിരുപദ്രവകരമായ ‌‌ടച്ചുകളിൽ ഒതുങ്ങി. എന്നാൽ 39–ാം വയസ്സിലും ഗോൾ പോസ്റ്റിനു മുന്നിൽ താൻ എത്ര അപകടകാരിയാണെന്നു തെളിയിക്കുന്നതായി 87–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ. വലതു വിങ്ങിൽ നിന്നുവന്ന ക്രോസിന് ക്രിസ്റ്റ്യാനോ ചാടി തല വച്ചെങ്കിലും പന്ത് പോസ്റ്റിലിടിച്ചു. റീബൗണ്ടിൽ ലക്ഷ്യം കണ്ട് ഡിയേഗോ ജോട്ട ഗോൾ ആഘോഷം തുടങ്ങിയെങ്കിലും വിഎആർ പരിശോധനയിൽ ക്രിസ്റ്റ്യാനോ ഓഫ്ഡൈസ് ആയിരുന്നെന്നു തെളിഞ്ഞു. പോർച്ചുഗൽ ആരാധകർ തലയിൽ കൈവച്ചു പോയ നിമിഷം. ഇൻജറി ടൈമിലെ വിജയഗോൾ വേണ്ടി വന്നു പിന്നീട് അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ..

English Summary:

Portugal win against Czech Republic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com