ADVERTISEMENT

ഡുസൽഡോർഫ് ∙ യൂറോയിലെ ആദ്യ രണ്ടു ക്വാർ‌ട്ടർ ഫൈനലുകളിൽ മത്സരിച്ചവർ എല്ലാം മുൻ ചാംപ്യൻമാരായിരുന്നെങ്കിൽ ഇന്നു ന‌ടക്കുന്ന അവസാന 2 ക്വാർട്ട‌ർ ഫൈനലുകളിൽ ഒരു മുൻ ചാംപ്യൻ മാത്രമേയുള്ളൂ. 1988ൽ ജേതാക്കളായ നെതർലൻഡ്സ്. കഴിഞ്ഞ തവണ സ്വന്തം മണ്ണിലേറ്റ ഫൈനൽ തോൽവി മറക്കാൻ ഇംഗ്ലണ്ടും ഇറങ്ങുന്നു. ഇംഗ്ലണ്ടിനു സ്വിറ്റ്സർലൻഡും നെതർലൻഡ്സിനു തുർക്കിയുമാണ് എതിരാളികൾ.

നെതർലൻഡ്സ്–തുർക്കി; രാത്രി 12.30, ബർലിൻ 

വ്യത്യസ്ത ശൈലിയിൽ പ്രീക്വാർട്ടർ ജയിച്ചവരാണ് നെതർലൻഡ്സും തുർക്കിയും. നെതർലൻഡ്സ് കളിക്കണക്കുകളിലെല്ലാം സർവാധിപത്യം പുലർത്തി റുമാനിയയ്ക്കെതിരെ 3–0നു ജയിച്ചെങ്കിൽ ഓസ്‌ട്രിയയ്ക്കെതിരെ അവസാനനിമിഷം വരെ പോരാടിയാണ് തുർക്കി 2–1നു ജയിച്ചത്. രണ്ടു ടീമിനുമുള്ള സമാനത പ്രായത്തിനപ്പുറം പക്വത കളിയിൽ പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ സാന്നിധ്യം. തുർക്കിയുടെ പത്തൊൻപതുകാരൻ വിങ്ങർ അർദ ഗുലറും നെതർലൻഡ്സിന്റെ ഇരുപത്തിയൊന്നുകാരൻ വിങ്ങർ സാവി സൈമൺസും. 

ടീം ന്യൂസ്: വിലക്കിലായ മെറിഹ് ഡെമിറലും ഓർകുൻ കൊക്ചുവും ഇസ്മായേൽ യുക്സെകും തുർക്കി നിരയിലുണ്ടാവില്ല. എന്നാൽ ക്യാപ്റ്റൻ ഹകാൻ ചൽഹനോലു തിരിച്ചെത്തുന്നത് അവർക്ക് ആശ്വാസമാണ്.

ഇംഗ്ലണ്ട്–സ്വിറ്റ്സർലൻഡ്; രാത്രി 9.30, ഡുസൽഡോർഫ് 

‘കപ്പ് ഈസ് കമിങ് ഹോം’– എല്ലാ തവണയും പാടി നടക്കാറുള്ള ഈ ഗീതം ഇംഗ്ലണ്ട് ആരാധകർ ഇത്തവണ അധികം മുഴക്കുന്നില്ല. അമിതപ്രതീക്ഷ ഇല്ലാത്തതു തന്നെ കാരണം. എന്നാൽ പ്രീക്വാർ‌ട്ട‌റിൽ സ്‍ലൊവാക്യയ്ക്കെതിരെ ഇൻജറി ടൈമിൽ സമനിലഗോളും എക്സ്ട്രാ ടൈമിൽ വിജയഗോളും വന്നതോടെ ഇത്തവണ ഭാഗ്യം തങ്ങൾക്കുണ്ട് എന്ന് ഇംഗ്ലിഷ് ആരാധകർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ ചാംപ്യൻമാരായ ഇറ്റലിക്ക് റിട്ടേൺ ടിക്കറ്റ് നൽകിയ സ്വിറ്റ്സർലൻഡും വലിയ ആത്മവിശ്വാസത്തിലാണ്. 43 വർഷമായി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം ജയിച്ചിട്ടില്ല എന്നത് തിരുത്താൻ കൂടിയാണ് അവർ ഇറങ്ങുന്നത്. 

‌ടീം ന്യൂസ്: വിലക്കിൽ നിന്നു രക്ഷപ്പെട്ട മിഡ്ഫീൽഡർ ജൂഡ് ബെലിങ്ങാമിന് കളിക്കാനാകും എന്നത് ഇംഗ്ലണ്ടിന് വലിയ ആശ്വാസം നൽകുന്ന കാര്യം. എന്നാൽ രണ്ടാം മഞ്ഞക്കാർഡ‍് കണ്ട ഡിഫൻഡർ മാർക് ഗെയ് പുറത്തിരിക്കും. ബെലിങ്ങാം, ഫിൽ ഫോഡൻ, കെയ്റൻ ട്രിപ്പിയർ എന്നിവർക്ക് ഒരു മഞ്ഞക്കാർഡ് കണ്ടാൽ അടുത്ത മത്സരം നഷ്ടമാകും. സ്വിസ് നിരയിൽ ഡിഫൻഡർ ഗ്രാനിറ്റ് ജാക്കയ്ക്കും ആ ഭീഷണിയുണ്ട്. 

∙ ഇംഗ്ലണ്ട് പരിശീലകനായി തന്റെ 100–ാം മത്സരത്തിനാണ് ഗാരെത് സൗത്ത്ഗേറ്റ് ഇറങ്ങുന്നത്. സൗത്ത്ഗേറ്റിനു കീഴിൽ ഒരു ലോകകപ്പ് സെമിഫൈനലും യൂറോ കപ്പ് ഫൈനലും കളിച്ചെങ്കിലും ഇംഗ്ലണ്ടിന് മേജർ കിരീടം നേട‌ാനായി‌ട്ടില്ല. യൂറോ കപ്പോട‌ോ സൗത്ത്ഗേറ്റിന്റെ നിലവിലെ കരാർ അവസാനിക്കുകയാണ്. 

English Summary:

Euro cup football match last two quarter finals today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com