ADVERTISEMENT

പാരിസ്∙ രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിൽത്തന്നെ അത്രകണ്ട് സമാനതകളില്ലാത്ത നിമിഷങ്ങൾക്കാണ് പാരിസ് ഒളിംപിക്സിലെ ആദ്യ ഫുട്ബോൾ മത്സരം വേദിയായത്. കോപ്പ അമേരിക്ക ചാംപ്യൻമാരായതിന്റെ പകിട്ടിൽ എത്തിയ അർജന്റീനയും, രാജ്യാന്തര ഫുട്ബോളിലെ വളരുന്ന ശക്തികളെന്ന് ഇതിനകം തെളിയിച്ച ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കോയും തമ്മിലുള്ള മത്സരം കടലാസിൽ മാത്രമല്ല, കളത്തിലും ആവേശകരമായതിന്റെ ബാക്കിപത്രമാണ്, കാണികൾ ഗ്രൗണ്ട് കയ്യേറിയത് ഉൾപ്പെടെയുള്ള വിവാദങ്ങൾ.

ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിൽ നേടിയ രണ്ടാം ഗോളോടെ മത്സരം അർജന്റീന സമനിലയിൽ എത്തിച്ചതായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, സുദീർഘമായ വാർ പരിശോധനയ്‍ക്കൊടുവിൽ ആ ഗോളിനും ആന്റി ക്ലൈമാക്സ്! ഫലത്തിൽ, അർജന്റീന 2–2ന് സമനിലയിൽ എത്തിച്ചെന്നു കരുതിയ മത്സരം ഒടുവിൽ അവർ 2–1ന് തോറ്റു!

ഏറെ നാടകീയമായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. കടുത്ത തന്ത്രങ്ങൾ ഏറെ കണ്ട മത്സരത്തിന് 15 മിനിറ്റിന്റെ സാമാന്യം നീണ്ട ഇൻജറി ടൈമാണ് റഫി അനുവദിച്ചത്. ഇതു തന്നെ മൊറോക്കോ ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. അർജന്റീനയെ സ്വന്തം ടീം വീഴ്ത്തുന്നതു കാണാൻ ആവേശത്തോടെ കാത്തിരുന്ന ആരാധകരുടെ ക്ഷമ പരീക്ഷിച്ചാണ് അധികൃതർ നീണ്ട ഇൻജറി ടൈം അനുവദിച്ചത്. റഫറി ഇപ്പോൾ ഫൈനൽ വിസിൽ മുഴക്കുമെന്ന പ്രതീക്ഷയോടെ അവർ കാത്തിരിക്കുമ്പോൾ മൊറോക്കോ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അർജന്റീന ഗോൾ നേടിയത്. 15 മിനിറ്റ് മിനിറ്റ് പിന്നിട്ട് മത്സരം 16–ാം മിനിറ്റിലേക്കു കടന്നതിനു പിന്നാലെയാണ് വിവാദ ഗോളിന്റെ പിറവി.

പന്തിനായുള്ള പോരിൽ നിലത്തുവീണു പോയ മൊറോക്കോ താരത്തിൽനിന്ന് പന്തു റാഞ്ചി തിയാകോ അൽമാഡയുടെ മുന്നേറ്റം. ബോക്സിനു സമാന്തരമായി മൊറോക്കോ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് അൽമാഡ തൊടുത്ത പൊള്ളുന്ന ഷോട്ട്, മുന്നിൽ വീണുകിടന്ന് തടഞ്ഞ മൊറോക്കൊ താരത്തിന്റെ ദേഹത്തു തട്ടി വീണ്ടും അൽമാഡയിലേക്ക്. ഇത്തവണ പന്ത് കാലിൽ കൊരുത്ത് അൽമാഡ തൊടുത്ത ഷോട്ട് മൊറോക്കോ ഗോൾകീപ്പറിനു കയ്യിലൊതുക്കാനായില്ല. ഗോളിയുടെ കയ്യിൽത്തട്ടി തെറിച്ച പന്ത് ബോക്സിനു നടുവിൽ ലഭിച്ച അർജന്റീന താരത്തിന്റെ ഷോട്ട് ഗോൾകീപ്പറിന്റെ ദേഹത്തുതട്ടി ഗതിമാറി ക്രോസ് ബാറിലിടിച്ച് വീണ്ടും കളത്തിലേക്ക്. ഇക്കുറി മറ്റൊരു അർജന്റീന താരം ഉയർത്തി ഹെഡ് ചെയ്ത പന്ത് മൊറോക്കോ ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെ മറികടന്ന് വീണ്ടും ക്രോസ് ബാറിലിടിച്ച് കളത്തിൽ വീണു. ഇത്തവണ പോസ്റ്റിനു തൊട്ടുമുന്നിൽ കാത്തിരുന്ന ക്രിസ്റ്റ്യൻ മെദീന പന്ത് നിഷ്പ്രയാസം തട്ടി വലയിലിട്ടു.

ഇതോടെ മൊറോക്കോ ആരാധകകർക്ക് നിയന്ത്രണം നഷ്ടമായി. വെള്ളക്കുപ്പികൾ അർജന്റീന താരങ്ങള്‍ക്കു നേരെ വലിച്ചെറിഞ്ഞാണ് അവർ കലി തീർത്തത്. ഇതിനിടെ ഒരു വിഭാഗം ആരാധകർ അർജന്റീനയുടെ സൈഡ് ബെഞ്ചിനു സമീപം തീയിടുകയും ചെയ്തു.

അവസാന നിമിഷത്തെ നാടകീയ ഗോളിൽ അർജന്റീന സമനില നേടിയെന്ന് സമാധാനിച്ച് ആരാധകർ കളം വിട്ടതിനു പിന്നാലെയാണ് വിശദമായ വാർ പരിശോധനയും ഗോൾ പിൻവലിച്ച നീക്കവും നടക്കുന്നത്. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽനിന്ന് കാണികളെ ഒഴിപ്പിച്ചിരുന്നു. ഗോൾ നിഷേധിച്ചതോടെ, കളി തടസ്സപ്പെട്ടതു മുതൽ ബാക്കിയുണ്ടായിരുന്ന മൂന്നു മിനിറ്റ് കളി വീണ്ടും നടത്താൻ അധികൃതർ തീരുമാനിച്ചു. അതിനായി, കളത്തിൽനിന്ന് കയറിയ താരങ്ങളെ കളത്തിൽ തിരിച്ചിറക്കി. അവർക്ക് വാംഅപ്പിനായി 20 മിനിറ്റോളം സമയം നൽകുകയും ചെയ്തു.

കാണികളുടെ ഇടപെടലിനെ തുടർന്ന് തടസ്സപ്പെട്ട മത്സരത്തിന്റെ ബാക്കി ഭാഗം, കാണികളില്ലാത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. ആളും ബഹളവുമില്ലാതെ മൂന്ന് മിനിറ്റ് 15 സെക്കൻഡ് നേരം നീണ്ട മത്സരത്തിൽ അർജന്റീനയ്ക്ക് ഗോൾ നേടാനാകാതെ പോയതോടെ 2–1ന് അവർ തോറ്റതായി പ്രഖ്യാപനം വന്നു. 

English Summary:

Morocco fans rush field during Olympic soccer opener vs Argentina. Game suspended, goal disallowed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com