ADVERTISEMENT

കൊൽക്കത്ത∙ സ്റ്റഡി ലീവ് കഴിഞ്ഞു. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനി പരീക്ഷക്കാലം. ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മത്സരത്തിനായി എക്സാം സെന്ററായ കൊൽക്കത്തയിൽ ടീം ഇന്നലെ ലാൻഡ് ചെയ്തു. നാളെ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെതിരായ മത്സരത്തിൽ ‘ജസ്റ്റ് പാസ്’ അല്ല, ഫസ്റ്റ് ക്ലാസ് വിജയമാണ് ലക്ഷ്യം. അതിനുള്ള ഒരുക്കം കഴിഞ്ഞ ദിവസങ്ങളിലായി ടീം ചെയ്തിട്ടുണ്ട്. സ്വന്തം പാഠങ്ങളും എതിർ ടീമുകളെപ്പറ്റിയുള്ള പാഠങ്ങളും പല തവണയായി റിവിഷൻ നടത്തി. ഇന്നലെ വൈകിട്ട് 6.30ന് എത്തേണ്ട വിമാനം വൈകിയതിനെത്തടുർന്ന് രാത്രി 9.30നാണ് ടീം കൊൽക്കത്തയിലെത്തിയത്. ഇന്ന് കൊൽക്കത്തിയിൽ പരിശീലനത്തിനിറങ്ങും.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ സോൾട്ട് ലേക്കിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയം. സോൾട്ട് ലേക്ക് 85000 പേരെ ഉൾക്കൊള്ളുമ്പോൾ കിഷോർ ഭാരതി സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റി 12000 മാത്രം. കളികാണാൻ ശരാശരി 9000 പേരാണ് എത്തുക. കൊച്ചിയിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ കളിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇതു വേറിട്ട അനുഭവമാകും. 2021ൽ കിഷോർ ഭാരതി സ്റ്റേഡിയം പുനർനിർമിച്ചപ്പോൾ ആദ്യ മത്സരത്തിനിറങ്ങിയ ഒരു ടീം ഗോകുലം കേരള എഫ്സിയായിരുന്നു. 2022ൽ ഡ്യുറാൻഡ് കപ്പിൽ ഇതേ സ്റ്റേഡിയത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ മുഹമ്മദൻസ് പരാജയപ്പെടുത്തിയിരുന്നു. അതിന്റെ പകവീട്ടാൻ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഐ ലീഗ് ജേതാക്കളായി ഈ സീസണിൽ ഐഎസ്എലിൽ എത്തിയ മുഹമ്മദൻസിന് ഇതു നിലനിൽപിന്റെ പോരാട്ടമാണ്. 

ഫുട്ബോൾ ആരവത്തിൽ കൊൽക്കത്ത

ഫുട്ബോൾ മേളയാണ് കൊൽക്കത്തയിൽ ഇന്നും നാളെയും. ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്തയിൽ നിന്നുള്ള 3 ടീമും 2 ദിവസങ്ങളിലായി മത്സരിക്കും. ഇന്നു സോൾട്ട് ലേക്കിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ നേരിടും. നാളെ ബ്ലാസ്റ്റേഴ്സിനെതിരെ മുഹമ്മദൻസും ഇറങ്ങും. കൊൽക്കത്ത ഡാർബി ആഘോഷമാക്കുകയാണ് ആരാധകരുടെ ലക്ഷ്യം. മുഹമ്മദൻസ്–ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ ആവേശവും ഒട്ടും കുറയില്ലെന്നാണ് ആരാധകർ പറയുന്നത്.

English Summary:

Kerala Blasters Ready to Ace ISL "Exam"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com