ADVERTISEMENT

∙വിശ്വകായികവേദിയിലെ പോരാട്ടത്തിന്റെ സമ്മർദത്തെപ്പറ്റി ഒളിംപ്യൻ പി.ടി.ഉഷയോളം അറിയുന്നവർ ചുരുക്കമേ ഉണ്ടാവുള്ളൂ. മഹാമേളകളിൽ മത്സരിക്കുന്ന രാജ്യത്തിന്റെ അഭിമാനതാരങ്ങൾ ഒരു തരത്തിലുമുള്ള സമ്മർദങ്ങൾക്ക് അടിപ്പെടരുതെന്ന നിർബന്ധം ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഎഒ) തലപ്പത്തിരിക്കുന്ന ‘പയ്യോളി എക്സ്പ്രസി’നുണ്ട്.

‘ഇത്തവണ പാരിസിൽ നമ്മുടെ താരങ്ങളെ സഹായിക്കാൻ ഒട്ടേറെ പുതിയ പദ്ധതികൾ ഐഒഎ നടപ്പാക്കുന്നുണ്ട്. മത്സരവേദികളിലെ മാനസിക സമ്മർദം ഒഴിവാക്കാൻ ടീമിനൊപ്പമുള്ള മെന്റൽ കണ്ടീഷനിങ് സ്പെഷലിസ്റ്റുകൾ അത്‌ലീറ്റുകളെ സഹായിക്കും. ഉറക്കം നഷ്ടപ്പെടാതിരിക്കാൻ സ്‍ലീപ് തെറപ്പിസ്റ്റുകൾ പിന്തുണ കൊടുക്കും. മത്സരത്തിന്റെ സമ്മർദം അതിജീവിക്കാനുള്ള പൊടിക്കൈകകളും തന്ത്രങ്ങളും പ്രത്യേക സംഘം ഇവരുമായി പങ്കിടും. ആദ്യമായാണ് ഒളിംപിക്സിൽ ഇന്ത്യൻ അത്‌ലീറ്റുകൾക്കായി ഇത്തരമൊരു സംവിധാനം. എം.എസ്.ധോണി, ഋഷഭ് പന്ത്, നീരജ് ചോപ്ര എന്നിവരെ ചികിത്സിച്ചിട്ടുള്ള സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഡോ. ദിൻഷാ പർദിവാലയുടെ സാന്നിധ്യവും പാരിസിൽ ഇന്ത്യൻ അത്‍ലീറ്റുകൾക്ക് ആശ്വാസമാകും’ – രാജ്യസഭാ എംപി കൂടിയായ ഉഷ ‘മനോരമ’യോടു പറഞ്ഞു.

Qമറ്റ് ഒരുക്കങ്ങൾ എവിടെ വരെയായി?

Aഇന്ത്യൻ സംഘത്തിനുള്ള കിറ്റ് തയാറായി വരുന്നു. ജഴ്സി പ്രകാശനം 23നാണ്. മനോഹരമായ ഡിസൈനിലാണ് ഇത്തവണ ഉദ്ഘാടനച്ചടങ്ങിൽ ധരിക്കാനുള്ള ജഴ്സി ഉൾപ്പെടെ തയാറാക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണു കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നിനും ഒരു കുറവു വരുത്തരുതെന്നാണ് ആഗ്രഹം. 

  ഗോൾഫ്, ഷൂട്ടിങ് വേദികളോടു ചേർന്നുതന്നെ അവിടെ മത്സരിക്കുന്ന ഇന്ത്യക്കാർക്കു താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഒളിംപിക് വില്ലേജിലേക്കുള്ള വരവും പോക്കും അവരുടെ പ്രകടനത്തെ ബാധിക്കുന്നതായി മുൻകാലങ്ങളിൽ പരാതി ഉയർന്നതിനെ തുടർന്നാണിത്.

Qആരാകും പുതിയ ചെഫ് ഡി  മിഷൻ?

Aഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി (ചെഫ് ഡി മിഷൻ) ആയി നിശ്ചയിച്ച മേരി കോം വ്യക്തിപരമായ കാരണങ്ങളാലാണു പിൻമാറിയത്. പുതിയ ആളെ ഉടൻ പ്രഖ്യാപിക്കും. പ്രകാശ് പദുക്കോണിനെ സമീപിച്ചിരുന്നു. പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിനു ദൗത്യമുള്ളതിനാൽ ഒഴിവാകേണ്ടി വന്നു. താരങ്ങളെ അറിയുന്ന, താരങ്ങൾ അറിയുന്ന മികച്ച ഒരു കായികതാരം തന്നെ സംഘത്തലവനായി എത്തും.

Q ഇന്ത്യ ഇത്തവണ എത്ര മെഡൽ നേടുമെന്നാണു പ്രതീക്ഷ?

A
കൃത്യമായ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പക്ഷേ, എണ്ണം പരസ്യപ്പെടുത്തുന്നില്ല. കാരണം, അതു നമ്മുടെ താരങ്ങളെ സമ്മർദത്തിലാക്കും. അത്‍ലറ്റിക്സ്, ബോക്സിങ്, ഷൂട്ടിങ്, ബാഡ്മിന്റൻ, വെയ്റ്റ്ലിഫ്റ്റിങ് എന്നിവയിൽ ഇത്തവണ ഏറെ പ്രതീക്ഷ വയ്ക്കുന്നു. ഹോക്കി പുരുഷ ടീമിലും പ്രതീക്ഷയുണ്ട്. ഒരു പേരു ചോദിച്ചാൽ, നീരജ് ചോപ്രയുടെ പേര് ആദ്യം പറയും. ടോക്കിയോയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത് (7 മെഡൽ – ഒരു സ്വർണം, 2 വെള്ളി, 4 വെങ്കലം). അതിലും മികച്ച പ്രകടനമാണു ലക്ഷ്യം.

English Summary:

PT Usha talks about the preparations of the Indian team in Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com