ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ഹോക്കിയിൽ അർജന്റീനയ്ക്കെതിരെ 0–1നു പിന്നിൽ നിൽക്കുന്ന ഘട്ടത്തിൽ ഇന്ത്യ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനെ പിൻവലിച്ച് അറ്റാക്കർ ഗുജ്റാന്ത് സിങ്ങിനെ കളത്തിലിറക്കി. അവസാന മിനിറ്റുകളിൽ സർവശക്തിയുമെടുത്ത് ആഞ്ഞടിച്ച് സമനില ഗോൾ നേടാനുള്ള തന്ത്രമായിരുന്നു ഇത്.

തുടർന്ന് ഇന്ത്യ അഴിച്ചുവിട്ട ശക്തമായ ആക്രമണം തുടരെ പെനൽറ്റി കോർണറുകൾ ലഭിക്കുന്നതിലും ഒടുവിൽ 59–ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിന്റെ ഗോളിലും കലാശിച്ചു. സ്കോർ 1–1 ആയ ഉടൻ ഡിഫൻഡർ ജർമൻപ്രീത് സിങ്ങിനു പകരം ശ്രീജേഷിനെ വീണ്ടും ഇറക്കി ഇന്ത്യ ഗോൾവല സുരക്ഷിതമാക്കുകയും ചെയ്തു.

ഹോക്കി മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ ഗോളിയെ പിൻവലിച്ച് മറ്റൊരു താരത്തെ ഇറക്കുന്നത് ഹോക്കിയിൽ പതിവാണ്. മത്സരം തീരുന്നതിനു മുൻപ് ഗോൾ നേടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ചട്ടങ്ങൾ പ്രകാരം മറ്റ് താരങ്ങളിൽനിന്നു വ്യത്യസ്തമായ യൂണിഫോം ധരിച്ച ഗോൾകീപ്പർ ഉൾപ്പെടുന്ന ടീമായോ ഗോൾകീപ്പർ ഇല്ലാതെ ഫീൽഡ് താരങ്ങൾ മാത്രമായോ ഇറങ്ങാം. ഗോൾ കീപ്പർ ഇല്ലാതെ ഇറങ്ങുന്ന ടീമിലെ എല്ലാ കളിക്കാരും ഒരേ യൂണിഫോമിലായിരിക്കണം, ഒരു കളിക്കാരനും ഗോൾകീപ്പറുടെ അവകാശങ്ങൾ ഉണ്ടാകില്ല. ഈ നിയമമാറ്റം 2019ലാണ് നിലവിൽ വന്നത്.

2019 വരെയുള്ള നിയമപ്രകാരം ഗോൾകീപ്പർക്കു പകരം ഇറങ്ങുന്ന താരത്തിന് ഗോൾകീപ്പറുടെ അവകാശമുണ്ടായിരുന്നു. ടീം ജഴ്സിക്കു മീതെ വ്യത്യസ്ത നിറത്തിലുള്ള വെസ്റ്റ് ധരിച്ചെത്തുന്ന ഈ താരം കിക്കിങ് ബാക്ക് എന്നറിയപ്പെട്ടു.

English Summary:

India's Last-Minute Goal Tactics Save Olympic Hockey Match Against Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com