ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് ഗുസ്തി താരം ബജ്‍രങ് പൂനിയയുടെ കുറിപ്പ്. റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധങ്ങളിൽ മുൻനിരപ്പോരാളികളായിരുന്നു വിനേഷ് ഫോഗട്ട്, ബജ്‍രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവര്‍. ബ്രിജ് ഭൂഷണെതിരെ പീഡന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു താരങ്ങൾ ഡൽഹിയിൽ പ്രതിഷേധിച്ചത്.

പാർലമെന്റിലേക്കു സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നിരവധി ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ട് സെമി ഫൈനലിൽ കടന്നതോടെയാണ് ഈ സംഭവങ്ങള്‍ ഓർമിപ്പിച്ച് ബജ്‍രങ് വൈകാരികമായി പ്രതികരിച്ചത്. ‘‘വിനേഷ് ഫോഗട്ട് ഇന്നു തുടർച്ചയായി മത്സരങ്ങൾ വിജയിച്ചിരിക്കുന്നു. ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ ജപ്പാൻ താരത്തെയാണ് വിനേഷ് തോൽപിച്ചത്. ഈ പെൺകുട്ടിയെയാണ് സ്വന്തം രാജ്യത്ത് ചവിട്ടുകയും ക്രൂരമായി വേദനിപ്പിക്കുകയും ചെയ്തത്. ഇത് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. സ്വന്തം രാജ്യത്ത് അവളെ തെരുവിലൂടെ വലിച്ചിഴച്ചു. അവൾ ലോകം കീഴടക്കാൻ പോകുകയാണ്. പക്ഷേ അവൾ ഈ രാജ്യത്തെ സമ്പ്രദായങ്ങൾക്കു മുന്നിൽ തോറ്റുപോയി.’’– ബജ്‍രങ് പൂനിയ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ജപ്പാന്റെ ലോക ചാംപ്യൻ യുയ് സുസാകിയെ തോൽപിച്ചാണ് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ കടന്നത്. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തി വിനേഷ് ഫോഗട്ട് സെമി ഫൈനലിനും യോഗ്യത നേടി. മുൻ യൂറോപ്യൻ ചാംപ്യനും ലോക ചാംപ്യൻഷിപ്പ് മെഡൽ ജേതാവുമായ യുക്രെയ്ൻ താരത്തെ 7–5നാണ് ഫോഗട്ട് തകർത്തത്.  ക്യൂബൻ താരം യുസ്‌നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തി വിനേഷ് ഫൈനൽ ഉറപ്പിച്ചു.

English Summary:

Bajrang Punia's Reminder On Vinesh Phogat After Olympics 2024 Heroics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com