ADVERTISEMENT

പാരിസ്∙ സമ്മർദം അതിജീവിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ട സമയം പിന്നിട്ടെന്ന് ഇതിഹാസതാരം പ്രകാശ് പദുക്കോൺ. പുരുഷ സിംഗിൾസ് വെങ്കലപ്പോരാട്ടത്തിൽ ലക്ഷ്യ സെൻ സമ്മർദം താങ്ങാനാകാതെ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ ടീം പരിശീലകൻ കൂടിയായ പദുക്കോണിന്റെ പരാമർശം. കഴിഞ്ഞ രണ്ട് ഒളിംപിക്സുകളായി ചോദിക്കുന്നതെല്ലാം സർക്കാരും കായിക മന്ത്രാലയവും ഫെഡറേഷനുകളും കളിക്കാർക്ക് ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ട് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് പദുക്കോൺ പറഞ്ഞു. ഇത് ബാഡ്മിന്റണിന്റെ കാര്യം മാത്രമല്ലെന്നും, മെഡൽ സാധ്യതയുണ്ടായിരുന്ന എല്ലാ ഇനങ്ങളിലും ഇതു തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

സമ്മർദം അതിജീവിക്കാൻ താരങ്ങൾക്ക് മാനസിക പരിശീലനം നൽകേണ്ടതുണ്ട്. ക്രിക്കറ്റിൽ ദേശീയ ടീമും എ ടീമും അണ്ടർ 19 ടീമും അണ്ടർ 17 ടീമും ഉള്ളതുപോലെ വ്യത്യസ്ത തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പദുക്കോൺ പറഞ്ഞു. ‘1964ൽ മിൽഖാ സിങ്ങിനും 1980കളിൽ പി.ടി. ഉഷയ്ക്കും ശേഷം നമുക്ക് ഒളിംപിക്സിൽ കുറച്ചധികം നാലാം സ്ഥാനങ്ങളുണ്ട്. ഇക്കാര്യത്തിൽ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ട സമയം അതിക്രമിച്ചു’ – പദുക്കോൺ പറഞ്ഞു.

‘‘ബാഡ്മിന്റനിൽനിന്ന് ഒരു മെഡൽ പോലും നേടാനാകാതെ പോയതിൽ എനിക്ക് നിരാശയുണ്ട്. ഞാൻ മുൻപു പറഞ്ഞിരുന്നതുപോലെ മൂന്നു മെഡലുകൾ നേടാൻ നമുക്ക് സാധ്യതയുണ്ടായിരുന്നു. അതിൽ ഒന്നെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു.

‘‘ഈ വർഷത്തെയും കഴിഞ്ഞ തവണത്തെയും ഒളിംപിക്സുകളിൽ പ്രകടനം മോശമായതിനു സർക്കാരിനെയോ ഫെഡറേഷനുകളെയോ കുറ്റപ്പെടുത്താനാകില്ല. ഇത്തവണയും സർക്കാരും സായിയും കായിക മന്ത്രാലയവും ഉൾപ്പെടെ നമുക്ക് പരിപൂർണ പിന്തുണ നൽകി. ഇവരെല്ലാം ഇത്തവണ താരങ്ങൾക്കായി ചെയ്തതിൽ കൂടുതൽ ആർക്കും ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ല. മുൻപ് സംവിധാനങ്ങളുടെ അപര്യാപ്തതയെ കുറ്റപ്പെടുത്താമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. എന്തു ചോദിച്ചാലും ചെയ്തു തരാൻ ആളുണ്ട്. ചിലപ്പോൾ അനാവശ്യമായ കാര്യങ്ങൾ ചോദിച്ചാൽ പോലും ചെയ്തു തരുന്നുണ്ട്. അതുകൊണ്ട് ഉത്തരവാദിത്തം കളിക്കാർക്കു തന്നെയാണ്.

‘‘ലക്ഷ്യ നന്നായി കളിച്ചു. എങ്കിലും നാലാം സ്ഥാനത്ത് ഒതുങ്ങിയതിൽ ഞാനോ വിമലോ തൃപ്തരല്ല. മെഡൽ നേടാനുള്ള മികവ് ലക്ഷ്യയ്ക്കുണ്ടായിരുന്നു. ലക്ഷ്യയാണ് അടുത്ത മികച്ച താരമെന്ന് വിക്ടർ അക്സൽസൻ പറഞ്ഞത് ഞാനും കേട്ടു. പക്ഷേ, ഇത്തവണ തന്നെ ലക്ഷ്യ മെ‍ഡൽ നേടേണ്ടതായിരുന്നു.

‘‘ഇന്നലെയും ഇന്നും ലക്ഷ്യയ്ക്ക് വേണ്ടവിധത്തിൽ മത്സരം പൂർത്തിയാക്കാനായില്ല. ഇത്തവണയും ആദ്യ ഗെയിമിൽ ലക്ഷ്യ ഏറെ മുന്നിലായിരുന്നു. സെമിയിൽ പോലും ലക്ഷ്യയ്ക്ക് വിജയസാധ്യതയുണ്ടായിരുന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ ആദ്യ ഗെയിം നേടിയ ശേഷം രണ്ടാം ഗെയിമിലും ലക്ഷ്യ ഒരു ഘട്ടത്തിൽ 8–3നു മുന്നിലായിരുന്നു. എന്നിട്ടും മത്സരം കൈവിട്ടു. എതിരാളികൾ അതിവേഗക്കാരാകുമ്പോൾ ലക്ഷ്യയ്ക്ക് അടിതെറ്റുന്നുണ്ട്. ആ ഭാഗം ശരിയാക്കണം.

‌‘‘ലക്ഷ്യ ചെറുപ്പമാണെന്ന് എനിക്കറിയാം. പക്ഷേ, അതു തോൽവിക്കു ന്യായീകരണമല്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്യാൻ ലക്ഷ്യ തയാറാകണം’ – പദുക്കോൺ പറഞ്ഞു.

English Summary:

Padukone says players should also be responsible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com