ADVERTISEMENT

പാരിസ് ∙ ലോക ടെന്നിസിലെ ഏറ്റവും മികച്ച പ്രണയകഥ 2 വ്യക്തികൾ തമ്മിലുള്ളതല്ല, കളിമൺ കോ‍ർട്ടിലെ രാജകുമാരൻ റാഫേൽ നദാലും കളിമണ്ണിലെ ഏക ഗ്രാൻസ്‌ലാം ടൂർണമെന്റിന് വേദിയായ പാരിസിലെ റൊളാങ് ഗാരോസും തമ്മിലുള്ളതാണ്. കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടമുയർത്തിയ, 14 വിജയങ്ങളുടെ റെക്കോർ‍ഡിട്ട വേദിയിലേക്കു നദാൽ വീണ്ടുമെത്തുന്നു; വി‌ടപറയാനായി! 

നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണാകുമെന്നു കരുതുന്ന ടൂർണമെന്റിന് നാളെ തുടക്കമാകും. നാളെ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരങ്ങൾ. സോണി ടെൻ ചാനലുകളിൽ തൽസമയം. ഈ സീസണിനൊ‌ടുവിൽ പ്രഫഷനൽ ട‌െന്നിസിൽ നിന്നു വിരമിക്കുമെന്നു നേരത്തേ വ്യക്തമാക്കിയ മുപ്പത്തേഴുകാരൻ നദാൽ സീഡിങ് ഇല്ലാതെയാണ് പാരിസിൽ മത്സരിക്കുന്നത്. ആദ്യ റൗണ്ടിൽ നാളെ നദാലിന് നേരിടേണ്ടിവരിക ലോക നാലാം നമ്പർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ്. 

നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം തേടിയെത്തുന്ന നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ചിന് ഫ്രാൻസിന്റെ ഹ്യൂസ് ഹെർ‌ബർട്ടാണ് എതിരാളി. ജയിച്ചു മുന്നേറിയാൽ നദാലും ജോക്കോയും സെമിയിൽ കണ്ട‌ുമു‌ട്ടും. രണ്ടാം സീ‍ഡ് ഇറ്റലിയുടെ യാനിക് സിന്നർ, മൂന്നാം സീഡ് കാർലോസ് അൽകാരസ് എന്നിവർക്കും നാളെ ആദ്യ റൗണ്ട് മത്സരമുണ്ട്. 

സുമിത് നാഗലിന് എതിരാളി ‌ഖാച്ചനോവ്

ഫ്രഞ്ച് ഓപ്പൺ സിംഗിൾസിലെ ഏക ഇന്ത്യൻ മുഖമായ സുമിത് നാഗലിന് ആദ്യ മത്സരത്തിൽ എതിരാളി റഷ്യയുടെ കാരൻ ഖാച്ചനോവ്. സുമിത് ലോക റാങ്കിങ്ങിൽ 94–ാം സ്ഥാനത്തും ഖാച്ചനോവ് 18–ാം സ്ഥാനത്തുമാണ്. 5 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ പുരുഷ താരം ഫ്രഞ്ച് ഓപ്പൺ പ്രധാന റൗണ്ടിലെത്തുന്നത്. 2019ലെ ടൂർണമെന്റിൽ പ്രജ്നേഷ് ഗുണേശ്വരൻ മത്സരിച്ചിരുന്നു. 

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ചരിത്രത്തിൽ നദാൽ നേരിട്ട 3 തോൽവികളിൽ രണ്ടും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെതിരെയായിരുന്നു. 2015ൽ ക്വാർട്ടർ ഫൈനലിലും 2021ൽ സെമിഫൈനലിലും. 

പാരിസിൽ നദാലിന്റെ റെക്കോർഡുകൾ

∙ ഒരു ഗ്രാൻസ്‍ലാം ടൂർണമെന്റിൽ കൂടുതൽ സിംഗിൾസ് കിരീടങ്ങൾ (ഫ്രഞ്ച് ഓപ്പൺ 14)

∙ ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായി 
5 കിരീടം നേടിയ ഏക താരം 
(2010 മുതൽ 2014 വരെ)

∙ ഫ്രഞ്ച് ഓപ്പണിൽ നദാൽ ഇതുവരെ കളിച്ചത് 115 മത്സരങ്ങൾ; 112 ജയം, 3 തോൽവി. 

ഒരു ഗ്രാൻസ്‍ലാം ടൂർണമെന്റിൽ ഒരു സിംഗിൾസ് താരത്തിന്റെ ഏറ്റവും മികച്ച വിജയശതമാനം. 

∙ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ, 4 ഗ്രാൻസ്‍ലാം ടൂർണമെന്റുകളിൽ വിജയിച്ച ഏക താരം (2008, 2010, 2017, 2020 ഫ്രഞ്ച് ഓപ്പണ്‍)

English Summary:

French Open Grand Slam Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com