ADVERTISEMENT

പാരിസ് ∙ സെറീന വില്യംസ് 1999 യുഎസ് ഓപ്പൺ കിരീടം ചൂടുമ്പോൾ ഇഗ സ്യാംതെക് ജനിച്ചിട്ടില്ല. റോജർ ഫെഡറർ 2003 വിമ്പിൾഡൻ ചാംപ്യനാകുമ്പോൾ കാർലോസ് അൽകാരസ് ജനിച്ചിട്ടേയുള്ളൂ. സാങ്കേതികമായി ടെന്നിസിലെ ‘ന്യൂ ജനറേഷൻ’ ഗണത്തിൽ ഇരുവരെയും ഉൾപ്പെടുത്താൻ ഇതു മതി. പക്ഷേ ഈ ‘പുതുതലമുറ’യിലെ ഒന്നാംസ്ഥാനക്കാരാണ് തങ്ങൾ എന്നുകൂടി തെളിയിച്ചാണ് പോളിഷ് താരം ഇഗയും സ്പാനിഷ് താരം കാർലോസ് അൽകാരസും ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി മടങ്ങുന്നത്.

കളിമണ്ണിലെ താരം

റൊളാങ് ഗാരോസിലെ കളിമണ്ണാണ് തനിക്കു കൂടുതലിഷ്ടം എന്നു തെളിയിക്കുന്നതാണ് ഇഗയുടെ പാരിസിലെ കിരീടനേട്ടം. ഇതുവരെ നേടിയ 5 ഗ്രാൻസ്‌ലാം കിരീടങ്ങളിൽ നാലും ഫ്രഞ്ച് ഓപ്പണിൽ തന്നെ. അതിൽ തന്നെ ഇത്തവണത്തേത് ഹാട്രിക് നേട്ടമാണ്. വനിതാ താരങ്ങളിൽ മോണിക്ക സെലസും (1990–92) ജസ്റ്റിൻ ഹെനിനും (2005–07) മാത്രമേ ഫ്രഞ്ച് ഓപ്പണിൽ പരാജയമറിയാതെ 21 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു ഇരുപത്തിമൂന്നുകാരി ഇഗ. ഇതുവരെ കളിച്ച 5 ഗ്രാൻ‌സ്‌‌ലാം ഫൈനലുകളിലും പരാജയമറിഞ്ഞിട്ടില്ല എന്ന നേട്ടവും ഇഗയെ സെറീന വില്യംസിനു ശേഷമുള്ള വനിതാതാരങ്ങൾക്കിടയിൽ വേറിട്ടുനിർത്തുന്നു. ഇത്തവണ ഫൈനൽ ഉൾപ്പെടെ 7 മത്സരങ്ങളിലായി ഒരു സെറ്റ് മാത്രമാണ് ഇഗ കൈവിട്ടത്. രണ്ടാം റൗണ്ടിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു അത്.

 ബിഗ് ഗെയിം പ്ലെയർ

ഞായറാഴ്ച രാത്രി റൊളാങ് ഗാരോസിലെ ഫൈനലിൽ താൻ തോൽപിച്ച (സ്കോർ: 6-3,2-6,5-7,6-1,6-2 ) ജർമൻ താരം അലക്സാണ്ടർ സ്വരേവ്, സെമിയിൽ മറികടന്ന ഇറ്റാലിയൻ താരം യാനിക് സിന്നർ, ക്വാർട്ടറിൽ വീഴ്ത്തിയ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, എന്നിവരിൽ നിന്നെല്ലാം അൽകാരസിനെ വ്യത്യസ്തനാക്കുന്നത് ഏതു സാഹചര്യത്തിലും തിരിച്ചടിച്ചു ജയിക്കാനുള്ള ‘വിന്നിങ് മെന്റാലിറ്റി’ ആണ്. നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് വിമ്പിൾഡൻ കിരീടം ചൂടിയത് ഉൾപ്പെടെ ഇതുവരെ കളിച്ച 3 ഗ്രാൻസ്‌‌ലാം ഫൈനലുകളിലും അൽകാരസ് വിജയിച്ചു കഴിഞ്ഞു. 

കളിമൺ കോർട്ടിൽ റാഫേൽ നദാലിന്റെ പിൻഗാമി എന്നാണ് തുടക്കത്തിൽ വിശേഷിപ്പിക്കപ്പെട്ടതെങ്കിലും ടെന്നിസിലെ 3 സർഫസുകളിലും (കളിമൺ, ഗ്രാസ്, ഹാർഡ്) കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർ‍ഡും ഇരുപത്തിയൊന്നുകാരൻ അൽകാരസ് സ്വന്തമാക്കിക്കഴിഞ്ഞു. 

2022ൽ യുഎസ് ഓപ്പണും നേടിയ അൽകാരസിന് കരിയർ സ്‌ലാം (ടെന്നിസിലെ 4 മേജർ കിരീടങ്ങളും) കൈവരിക്കാൻ ഇനി വേണ്ടത് ഓസ്ട്രേലിയൻ ഓപ്പൺ മാത്രം.

ഇഗ എന്ന പുസ്തകപ്രേമി

ടെന്നിസിൽ നിന്നു വിരമിച്ചതിനു ശേഷം ഗണിതശാസ്ത്രത്തിൽ ഉപരിപഠനം നടത്തുകയാണ് തന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഇഗ മുൻപേ പറഞ്ഞിട്ടുണ്ട്. പാട്ടുകൾ ഇഷ്ടപ്പെടുന്നതിനൊപ്പം വലിയ പുസ്തകപ്രേമി കൂടിയാണ് ഇഗ. ഓരോ ടൂർണമെന്റിലും ഓരോ പുസ്തകവുമായിട്ടാണ് ഇഗ വരാറുള്ളത്. 2021 യുഎസ് ഓപ്പൺ സമയത്ത് അമേരിക്കൻ എഴുത്തുകാരി മാർഗരറ്റ് മിച്ചലിന്റെ ‘ഗോൺ വിത്ത് ദ് വിൻഡ്’ ആണ് ഇഗ വായിച്ചത്. 2022 ഫ്രഞ്ച് ഓപ്പണിൽ അഗതാ ക്രിസ്റ്റിയുടെ ‘മർഡർ ഓൺ ദ് ഓറിയന്റ് എക്സ്പ്രസ്’ ആയിരുന്നു കൂട്ട്.

അൽകാരസിന്റെ ടാറ്റൂസ്

ശരീരത്തിൽ ടാറ്റൂ പതിപ്പിച്ചാണ് തന്റെ ഗ്രാൻസ്‌ലാം കിരീടനേട്ടങ്ങൾ അൽകാരസ് ആഘോഷിക്കാറുള്ളത്. 2023 വിമ്പിൾഡൻ നേട്ടത്തിന്റെ ഓർമയ്ക്കായി ഫൈനൽ തീയതിയും ഒരു സ്ട്രോബറി ചിത്രവും അൽകാരസിന്റെ വലതു കാലിലുണ്ട്. ആദ്യ ഗ്രാൻസ്‌ലാം നേട്ടമായ 2022 യുഎസ് ഓപ്പണിന്റെ ഓർമയ്ക്കായി വലതു കയ്യിൽ അതു വിജയിച്ച തീയതിയുണ്ട്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ സ്മരണികയായി തീയതിയും ഈഫൽ ടവറിന്റെ ചിത്രവുമാണ് താൻ പച്ച കുത്തുകയെന്ന് അൽകാരസ് വെളിപ്പെടുത്തിയിരുന്നു.

English Summary:

Carlos Alcarez and Iga Syamtek the next generation of world tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com