ADVERTISEMENT

തനിക്കും അച്ഛനും നേരെയുള്ള വിമർശനങ്ങളിൽ മറുപടിയുമായെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. കുഴിയിൽ കഞ്ഞി കൊടുക്കുന്നത് അന്നത്തെ രീതിയാണെന്നും അത് കണ്ടപ്പോൾ കൊച്ചു കുട്ടിയായ അച്ഛന് തോന്നിയ കൊതിയാണ് അന്ന് വിഡിയോയിൽ പറഞ്ഞതെന്നും ദിയ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ദിയ വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്. കുഴി കുത്തി കഞ്ഞി ഒഴിച്ചു കൊടുത്ത സമ്പ്രദായത്തെ നൊസ്റ്റാൾജിയയോടെ ഓർത്ത നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വിവാദത്തിന് പിന്നാലെ ലണ്ടൻ യാത്രയ്ക്കിടെ ദിയ പറഞ്ഞ വാക്കുകളും വിമർശിക്കപ്പെട്ടു.

ദിയയുടെ വാക്കുകളിലേക്ക്...
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. അവിടെ നിന്ന് അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോള്‍ പഴങ്കഞ്ഞി കണ്ടു. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. അച്ഛനും എനിക്കും പ്രത്യേകിച്ചും. ആ വ്ലോഗിൽ അച്ഛൻ പറഞ്ഞത്. പഴഞ്ചോറ് കണ്ടപ്പോള്‍ തന്നെ അച്ഛന് പഴയ കാലം ഓര്‍മ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാല്‍ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്.

DIYA-TWO
ദിയ, Image Credits: Instagram/_diyakrishna_

അച്ഛന്‍ സാധാരണയില്‍ സാധാരണക്കാരായ, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിയില്‍ നിന്നുമാണ് വരുന്നത്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും. അച്ഛന്റെ അമ്മയും അച്ഛനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാല്‍ വെറും കയ്യോടെ തിരികെ വിടില്ല. ഒന്നുമില്ലെങ്കില്‍ ഒരു ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു. 

എണ്‍പതുകളിലെ കാര്യമാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല പറഞ്ഞത്. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ് പറഞ്ഞത്. അവര്‍ ക്ഷീണിച്ച് നില്‍ക്കുന്നത് കണ്ട് അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലി ആയതിനാല്‍ എല്ലാവര്‍ക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. ഒരു പത്തമ്പത് പേർക്ക് കൊടുക്കാൻ ഇതൊന്നും തികയില്ല. വീട്ടിൽ ഒരു രണ്ടുമൂന്ന് പാത്രങ്ങളൊക്കെയേ ഉണ്ടാകു. അവർക്ക് ഭക്ഷണം കൊടുക്കണം എന്നു തോന്നി. അങ്ങനെ അമ്മൂമ്മ അവര്‍ക്ക് എല്ലാവര്‍ക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിന്‍ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണില്‍ കുഴികുത്തി അതില്‍ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.

എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അന്ന് അങ്ങനെയാണ് കഴിക്കുന്നത്. അവര്‍ അങ്ങനെ കഴിക്കുന്നത് കാണുമ്പോള്‍ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛന്‍ ആ വിഡിയോയില്‍ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല അച്ഛൻ പറയുന്നത്. എന്റെ അച്ഛനോ ഞാനോ എന്റെ കുടുംബത്തിലെ ഓരാള്‍ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങള്‍ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല.

diya-instagram
ദിയ, Image Credits: Instagram/_diyakrishna_

ഇതിനിയൊണ്, എന്റെ അച്ഛനുമായും ഞാനുമായും പ്രശ്‌നമുള്ള ചിലര്‍ ആ ഭാഗം മാത്രമെടുത്ത് ട്വിസ്റ്റ് ചെയ്ത് എന്റെ അച്ഛന് ജാതിയുടെ പ്രശ്‌നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛന്‍ ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുമാണ്. അങ്ങനെയുള്ളവർ പാവങ്ങളെ മോശമായി കാണില്ല. എന്റെ അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ പയ്യൻ അല്ല. അതു കൂടെ മനസിലാക്കണം. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് വരെ ചിലര്‍ പറഞ്ഞു. പക്ഷേ, അതില്‍ ചിലരൊക്കെ വിദ്യാർഥികളാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതില്‍ അതിന് മുതിരുന്നില്ല. ഒരാളെപ്പറ്റി ഒരു കാര്യം പറയുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കണം. 

എന്റെ വ്‌ളോഗില്‍ അച്ഛന് പ്രാവിന് തീറ്റ കൊടുക്കുന്ന സമയത്ത് തറയില്‍ ഇട്ടു കൊടുത്താല്‍ പ്രശ്‌നമാകുമോ എന്ന് ഞാന്‍ പറയുന്നുണ്ട്. പക്ഷേ, അവിടേയും ഞാന്‍ ആരുടേയും കാസ്റ്റിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ, അച്ഛൻ പണ്ടത്തെ കൊതി പറഞ്ഞതിനെ ഇങ്ങനെ ട്വിസ്റ്റ് ചെയ്തെങ്കിൽ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ, എന്നെ ടാര്‍ജറ്റ് ചെയ്യുമോ എന്നതായിരുന്നു എന്റെ പേടി. ഇനി അതും കൂടെ നിങ്ങൾ ട്വിസ്റ്റ് ചെയ്തെടുക്കരുതേ. പ്രാവിന് നമ്മൾക്ക് ഇങ്ങനെയേ ഭക്ഷണം കൊടുക്കാൻ പറ്റൂ. എങ്ങനെയാണ് ഇതൊരു മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് മനസിലായിട്ടില്ല. പരോക്ഷമായി ആളുകള്‍ ഉണ്ടാക്കിയെടുത്ത സ്‌റ്റോറിയില്‍ നിന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു. എല്ലാ കാര്യങ്ങളും ട്വിസ്റ്റ് ചെയ്യാതിരിക്കുക. കാര്യങ്ങൾ പോസിറ്റീവായി എടുക്കാൻ നോക്കുക. 

English Summary:

Actor Krishna Kumar's Daughter Responds to Criticism on Social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com