ADVERTISEMENT

ഓണത്തോളം മലയാളികളെ സ്വന്തം നാടുമായി ചേർത്തു നിർത്തുന്ന മറ്റൊന്നില്ല. ഏതൊക്കെ ആഘോഷങ്ങളും ഉത്സവങ്ങളും വന്നു പോയാലും അവയ്ക്കെല്ലാം മുകളിൽ ഓണക്കാലം കേരളീയരുടെ ഉള്ളിൽ നാടിന്റെ തുടിപ്പായി അവശേഷിക്കും. പൂക്കളവും സദ്യയും കൈകൊട്ടിക്കളിയും പുലികളിയും അങ്ങനെ ഓണവുമായി ചേർന്നു നിൽക്കുന്ന എന്തും ഏതും നമുക്ക് ഏറെ പ്രിയമാണ്. എന്നാൽ ഇതിനുമപ്പുറം ഓണക്കാലത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ട്. ജാതിമത ഭേദമന്യേ ഓണക്കാലത്ത് മലയാളികൾ സ്വീകരിക്കുന്ന ഡ്രസ്സ് കോഡാണ് അത്. ഏതു നാട്ടിലായാലും  ഓണക്കാലത്ത് കേരള സാരിയും  ജുബ്ബയും മുണ്ടുമൊക്കെ മാറ്റിവയ്ക്കാൻ നമുക്കാവില്ല. കാലത്തിനൊത്ത് ഡിസൈനിൽ പുതുമകൾ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തനിമയിൽ വേരൂന്നി തന്നെയാണ് ഓണവസ്ത്രങ്ങൾ വിപണിയിലെത്തുന്നത്. 

ഓഫ് വൈറ്റിൽ സ്വർണക്കസവുള്ള സാരിയും മുണ്ടും തന്നെയാണ് ഓണ വേഷങ്ങളിൽ പ്രധാനം. പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിവച്ച ഈ ട്രെൻഡിൽ ഇന്നോളം മാറ്റങ്ങൾ ഏതുമുണ്ടായിട്ടില്ല. ഒരേ സമയം ഐശ്വര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായാണ് ഈ കളർ കോമ്പിനേഷൻ കരുതുന്നത്. സ്വർണക്കസവിന്റെ സമ്പന്നതയും വെൺമയുടെ ലാളിത്യവുമെല്ലാം സന്തുലിതമായിരുന്ന ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാവേലി നാട്ടിലെ സമൃദ്ധിയുടെ പ്രതീകം.

പല സംസ്കാരങ്ങളിലും വെള്ളയുമായി ചേർന്ന് നിൽക്കുന്ന ഇളം നിറങ്ങൾ സമാധാനത്തിന്റെയും ശാന്തിയുടെയും ശുചിത്വത്തിന്റെയുമൊക്കെ അടയാളമാണ്. പണ്ടുകാലങ്ങളിൽ വർഷത്തിൽ പുതുവസ്ത്രം ലഭിക്കുന്ന ഒരേയൊരു സമയം ഓണക്കാലമായിരുന്നു. കാലമേറെ മാറി ദിനംപ്രതി പുതുവസ്ത്രങ്ങൾ എടുക്കുന്നതു പോലും പുതുമയല്ലാതായിട്ടും ഓണത്തിന് കോടിയെടുക്കുന്ന ശീലം മലയാളികൾ മറന്നിട്ടില്ല. ഓണക്കാലത്ത് പുത്തൻകോടി എടുക്കുന്നത് ഒരു പുതിയ തുടക്കത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. വിളവെടുപ്പ് ഉത്സവമായ ഓണം സമൃദ്ധി, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നുണ്ട്. ഈ പാരമ്പര്യം കൈവിടാതെ കേരളത്തിന്റെ തനത് സംസ്കാരം ഉയർത്തി കാണിക്കാനും പരമ്പരാഗത വസ്ത്രങ്ങൾക്ക് സാധിക്കുന്നുണ്ട്.

മോഡേൺ വസ്ത്രങ്ങളോട് മാത്രം പ്രിയമുള്ള പെൺകുട്ടികൾ പോലും ഓണനാളിൽ കസവുടുത്ത് മലയാളി മങ്കയാവും. അതുകൊണ്ട് കസവു സാരികൾ കേരളത്തിലെ വിപണി വാഴുന്ന കാലമാണ് ഇത്. പഴയ ശൈലിയിലുള്ള മുണ്ടും നേരിയതും മുതൽ കാലത്തിനൊത്ത് പുതിയ  ട്രെൻഡുകൾ പരീക്ഷിക്കപ്പെടുന്ന കസവു സാരികൾ വരെ ഇവയിൽ ഉണ്ടാകും. കസവ് ഇഷ്ടമല്ലാത്തവർക്കായി വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുള്ള  പ്രിന്റഡ് കരകളും ഫേബ്രിക് പെയിന്റിങ്ങുകള്‍ ചെയ്ത സാരികളും ഓണക്കാലത്ത് വിപണിയിലെത്തുന്നു. സ്വർണനിറം ധരിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് സിൽവർ കരയുള്ള സാരികളും മുണ്ടുകളും തിരഞ്ഞെടുക്കാം. സ്ത്രീകൾക്കുള്ള കസവു സാരികൾ മാത്രമല്ല പുരുഷന്മാരുടെ കസവു മുണ്ടും അതിനു യോജിച്ച ഷർട്ടുകളും കുർത്തയും എല്ലാം ഓണക്കാലത്ത് പ്രധാന കാഴ്ചയാണ്. ചുവർ ചിത്ര കലകളിലെ പാറ്റേണുകൾ ഷർട്ടുകളിലും കുർത്തകളിലും  ഉൾപ്പെടുത്തുന്നതും ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.

കസവു സാരിയോടൊപ്പം തന്നെ ദാവണി സെറ്റുകൾക്കും ഓണക്കാലത്ത് ആരാധകർ ഏറെയുണ്ട്. കസവ് ഉൾപ്പെടുത്തിയ ദാവണികളും കസവ് സാരികളിലെന്നതു പോലെ വ്യത്യസ്ത ഡിസൈനിങ്ങ് പാറ്റേണുകൾ പരീക്ഷിക്കപ്പെടുന്ന ദാവണികളും കാണാം. കൗമാരക്കാരായ പെൺകുട്ടികളിലാണ് ഇത്തരം ദാവണി സെറ്റുകളോട് പ്രിയമുള്ളവർ ഏറെയും. 

എന്നാൽ സാരി ധരിക്കാൻ അറിയാത്തവർക്കും ദാവണി അത്ര ഇഷ്ടപ്പെടാത്തവർക്കും ഓണം മൂഡിലെത്താൻ ധാരാളം ഓപ്ഷനുകൾ ഇന്നുണ്ട്. ഓഫ്‌ വൈറ്റ് നിറവും സ്വർണക്കസവും മ്യൂറൽ പെയിന്റിങ്ങുകളും ചേർത്ത അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യമാണ്. മോഡേൺ ലുക്കും ട്രഡീഷണൽ ലുക്കും ഒരേപോലെ കൂട്ടിച്ചേർത്തുകൊണ്ട് ടീഷർട്ടിനൊപ്പം കസവു പാവാട ധരിക്കുന്നതും ഇന്നത്തെ ഓണക്കാഴ്ചകളിൽ ഒന്നാണ് '

മറ്റ് ആഘോഷങ്ങളിൽ പ്രധാന റോൾ മുതിർന്നവർക്ക് മാത്രമാണെങ്കിൽ ഓണക്കാലം കുട്ടികളുടേതുകൂടിയാണ്. പൂക്കളിറുത്തും ഊഞ്ഞാലാടിയും ഏറ്റവുമധികം ഓണം ആഘോഷിക്കുന്നത് കുട്ടികളാണെന്നും  പറയാം. നടന്നു തുടങ്ങാത്ത കുഞ്ഞുങ്ങൾക്ക് വരെ ഓണത്തിനായി പ്രത്യേക വസ്ത്രമുണ്ട് എന്നതാണ് പ്രത്യേകത. പിള്ളേരോണം മുതൽ തുണിക്കടകളിൽ കുഞ്ഞുങ്ങൾക്കുള്ള ഓണമുണ്ടുകൾ നിരന്നു തുടങ്ങും.

മുതിർന്നവർക്കായുള്ള ഓണ വസ്ത്രങ്ങളുടെ അതേ പാറ്റേണുകളിൽ കുട്ടികൾക്കും വസ്ത്രങ്ങൾ നിർമിക്കപ്പെടുന്നുണ്ടെങ്കിലും പരമ്പരാഗത ഓണ വസ്ത്രങ്ങൾ തന്നെയാണ് കൂടുതൽ ആളുകളും കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നത്. പെൺകുട്ടികൾക്കുള്ള ഓണ വസ്ത്രങ്ങളിൽ പട്ടുടുപ്പിനും പട്ടുപാവാടയ്ക്കും തന്നെയാണ് ഒന്നാം സ്ഥാനം. ആൺകുട്ടികൾക്കാവട്ടെ ചെറിയ മുണ്ടുകളും ജുബ്ബകളും വിപണിയിൽ സുലഭമാണ്. കസവിനൊപ്പം മ്യൂറൽ ചിത്രങ്ങളും കുട്ടിക്കുപ്പായങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സൂപ്പർമാനും സ്പൈഡർമാനും ഛോട്ടാ ഭീമുമടക്കം കുട്ടികളുടെ പ്രിയപ്പെട്ട പല കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളും കരയിൽ പ്രിന്റ് ചെയ്ത വസ്ത്രങ്ങളും ട്രൻഡിങ്ങാണ്.

English Summary:

Onam Attire: A Vibrant Tapestry of Culture and Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com