ADVERTISEMENT

എഴുപത്തിയൊൻപത് വയതിനിലേ സുന്ദരൻ മുതലിയാർ പതിവായി കാണുന്നൊരു മധുരസ്വപ്നമുണ്ട് – കുലത്തൊഴിലായ കൈത്തറി നെയ്ത്ത് പഠിക്കാൻ ഇരുപതുകാർ മുന്നോട്ടു വരുന്നത്....

അതിരാവിലെ എഴുന്നേറ്റ് ഭാരതപ്പുഴയിൽ കഴുകി ഉണക്കിയെടുക്കുന്ന സേലം പാവ്, തെരുവുകളിലിട്ടു വലിച്ചുകെട്ടി റോൾ ആക്കാനും പിന്നീട് തറികളിൽ പിടിപ്പിക്കാനും വൈകിട്ട് 7 മണി വരെ തറി ചവിട്ടാനും ഒടുവിൽ പതുപതുത്ത കൈത്തറിയെ പൂമ്പൈതലിനെ എന്ന പോൽ കൈനീട്ടി വാങ്ങി മടക്കിവയ്ക്കാനും അവർ വന്നേ മതിയാകു. കാരണം ഇദ്ദേഹം പഠിപ്പിച്ച വിദ്യാർഥികളടക്കം വിരലിൽ എണ്ണാവുന്നവരെ ഇന്നു നെയ്ത്തു ജോലി ചെയ്യുന്നുള്ളൂ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് വരെ 50 വയസ്സ് കഴിഞ്ഞു. അവർക്കും ശേഷം കൈത്തറിയുടെ ഭാവി എന്ത് എന്ന ആശങ്കയിലാണ് സുന്ദരൻ മുതലിയാർ. സർക്കാർ ഔദ്യോഗിക ഓണാഘോഷം വേണ്ടെന്നു വച്ചതോടെ ഇക്കുറി കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴിയുള്ള വിൽപനയും ഹാന്റെക്സിന്റെ ഓർഡറുകളുമൊക്കെ റദ്ദായതിന്റെ ക്ഷീണം വേറെ.

ചേർപ്പ് കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ തറിയിൽ തുണി നെയ്തെടുക്കുന്ന സുജാത. 34 വർഷമായി സുജാത ഇവിടെ ജോലി ചെയ്യുന്നു. 1946ൽ  ഇവിടെ സ്ഥാപനം തുടങ്ങുമ്പോൾ നൂറിലേറെ നെയ്ത്തുകാർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് വിരലിൽ എണ്ണാവുന്ന തൊഴിലാളികൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. മുഴുവൻ തൊഴിലാളികളും സ്ത്രീകളാണ്. ചിത്രം: വിഷ്ണു വി. നായർ / മനോരമ
ചേർപ്പ് കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ തറിയിൽ തുണി നെയ്തെടുക്കുന്ന സുജാത. 34 വർഷമായി സുജാത ഇവിടെ ജോലി ചെയ്യുന്നു. 1946ൽ ഇവിടെ സ്ഥാപനം തുടങ്ങുമ്പോൾ നൂറിലേറെ നെയ്ത്തുകാർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് വിരലിൽ എണ്ണാവുന്ന തൊഴിലാളികൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. മുഴുവൻ തൊഴിലാളികളും സ്ത്രീകളാണ്. ചിത്രം: വിഷ്ണു വി. നായർ / മനോരമ

തമിഴ് വംശജനാണെങ്കിലും എരവത്തൊടി കണിയാർകോട് ഗ്രാമത്തിലാണ് അനേകരെ കൈത്തറി നെയ്ത്ത് പഠിപ്പിച്ച ആശാന്റെ ജനനം. ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള തൃശൂരിലെ തിരുവില്വാമല– കുത്താമ്പുള്ളി – എരവത്തൊടി കൈത്തറി കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ഏറ്റവും മുതിർന്ന അംഗം. എരവത്തൊടി സൊസൈറ്റിയിൽ ഇപ്പോഴുള്ള മുഴുവൻ അംഗങ്ങളുടെയും ഗുരു. നെയ്ത്തിലെ ദ്രോണാചാര്യൻ.

കൊച്ചി രാജാവിന്റെ കാലത്തു നെയ്‌ത്ത് തൊഴിലുമായി നിളയുടെ തീരത്ത് എത്തിച്ചേർന്നതാണ് പൂർവികർ. 12 –ാം വയസ്സിൽ മായന്നൂർ ഗാന്ധി ആശ്രമത്തിൽനിന്ന് രാജ്യസ്നേഹത്തിന്റെ ഊർജം ‘കാൽമുതലാക്കി’ സുന്ദരൻ മുതലിയാർ തറി ചവിട്ടാൻ തുടങ്ങി.

തമിഴ്നാട്ടിൽ പോയി ഖാദി നെയ്യാൻ പഠിച്ചതാണ് ഉപരിപഠനം. പട്ടുസാരി, കളർ സാരി, ജക്കാർഡ്, ഡോബി നെയ്ത്ത്, എട്ടുകോൽപ്പെട്ടി നെയ്ത്ത് എന്നിവയിലൊക്കെ കൈത്തഴക്കം വന്നു. സ്വന്തം സമുദായത്തിലെ പെൺകുട്ടിയെ അവിടെ നിന്ന് തന്നെ വിവാഹം ചെയ്ത് എരവത്തൊടിയിലേക്കു മടങ്ങി. 1941ൽ സ്ഥാപിച്ച എരവത്തൊടി കോ ഓപ്പറേറ്റീവ് സംഘത്തിനൊപ്പമാണ് അന്നുമുതലേ പണിയെടുക്കുന്നത്.

Representative Image. Photo Credit : Anand G Iyer / Shutterstock.com
Representative Image. Photo Credit : Anand G Iyer / Shutterstock.com

ആശയഗംഭീരനായിരുന്നു ആശാൻ. അറുപതാം നമ്പർ, നാൽപതാം നമ്പർ മുണ്ടുകൾ മാത്രം നെയ്തിരുന്ന സൊസൈറ്റിയിൽ സാരികൾ നെയ്തു തുടങ്ങിയത് ആശാന്റെ വരവോടെയാണ്. മൈസൂരുവിൽ നിന്നും ബെംഗളൂരുവിൽ നിന്നും സിൽക്ക് കൊണ്ടുവന്ന് നെയ്ത്തു തുടങ്ങി. 20 തറികൾ സംഘത്തിന്റെ ഓഫിസിൽ തന്നെ പ്രവർത്തിക്കുന്നു. കൂടാതെ സംഘാംഗങ്ങൾ വീടുകളിലിരുന്ന് നെയ്യുന്നുമുണ്ട്.

എല്ലാവരെയും നെയ്യാൻ മാത്രമല്ല, നൂല് വലിച്ചുകെട്ടാനും തറികളുടെ അറ്റകുറ്റപ്പണിയും ഒക്കെ പഠിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴി അപേക്ഷ സമർപ്പിച്ച് വരുന്ന യുവാക്കൾക്കും നെയ്ത്തിൽ പരിശീലനം കൊടുക്കാറുണ്ട്. സ്റ്റൈപ്പെൻഡ് ഉള്ളതിനാൽ നാലുമാസത്തെ പരിശീലനത്തിന് ആളുകൾ വരാറുണ്ടെങ്കിലും തുടർപരിശീലനത്തിനു ആരും എത്താറില്ല. സംഘത്തിൽ ചേരാനോ നെയ്ത്ത് തൊഴിലായെടുക്കാനോ തയാറാകുന്നുമില്ല.

നെയ്ത്ത് പഠിച്ചാലും കൂട്ടായ്മയിലൂടെയല്ലാതെ വൈദഗ്ധ്യം നേടാൻ സാധ്യമല്ല. നൂല് പുതച്ച് കൊണ്ടു വന്ന് അതു നിരത്തിലിട്ടു വലിച്ചു നീട്ടി റോൾ ആക്കി വേണം തറിയിലിടാൻ. ഒരു പാവിൽ 6 സാരി നെയ്യാം.

handloom-collection-of-chendamangalam4

ഒരു സാരിക്ക് 500 രൂപയാണ് സൊസൈറ്റി നിശ്ചയിച്ചിരിക്കുന്ന കൂലി. ഒരു സാരി നെയ്യാൻ രണ്ടോ മൂന്നോ ദിനം എടുത്തേക്കാം. കൂലിയുടെ 8 ശതമാനം പിടിക്കും. സൊസൈറ്റിയിൽ നിന്ന് പിരിയുമ്പോൾ ആകെ തുകയുടെ ഇരട്ടിയായി ഇത് തിരിച്ചുകിട്ടും. മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് ഇതെടുക്കാം.

1995ൽ തൃശൂർ ജില്ലയിൽ ആദ്യമായി സിൽക്ക് നെയ്തത് ആശാന്റെ നേതൃത്വത്തിൽ എരവത്തൊടി സൊസൈറ്റിയിലാണ്. ആശാൻ നെയ്ത തെയ്യം മോട്ടിഫ് ഉള്ള സാരിക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടി. ഡിസൈൻ ഉണ്ടാക്കിയെടുക്കാൻ തന്നെ 3 മാസം എടുത്തു. ഡിസൈൻ കാർഡിന്റെ ചെലവിലേക്കായി സർക്കാർ 12000 രൂപ മുൻകൂർ തന്നിട്ടാണ് അത് സാധ്യമായത്. അതൊക്കെ തിരിച്ചുകിട്ടാത്ത സുവർണകാലമാണ്, ആശാന്റെയും കൈത്തറിയുടെയും.

നല്ല ക്ഷമയും സമർപ്പണവും വേണ്ട തൊഴിലിന് അതിനൊത്ത കൂലി ഇല്ലാത്തതിനാലാകാം നെയ്ത്ത് പഠിക്കാൻ ആളുകൾ വരാത്തത്. പക്ഷേ ഇന്നുവരെ വേറൊരു തൊഴിലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല സുന്ദരൻ മുതലിയാർ. ഇത് കർമം, ഈശ്വരൻ...

handloom-collection-of-chendamangalam3

തറി ചവിട്ടി, നൂൽവലിച്ച് , പാവ് കെട്ടി കണ്ണും കയ്യും കാലും നടുവുമൊക്കെ നോവുന്നുണ്ടെങ്കിലും അതൊക്കെ ഒരു പ്രാർഥനയാണ്. ഒരു യുഗത്തിന്റെയും കുലത്തിന്റെയും ദൈവികമായ വൈദഗ്ധ്യത്തിന്റെയും കുറ്റിയറ്റുപോകാതിരിക്കാനുള്ള നിരന്തരമായ പ്രാർഥന.

English Summary:

Handloom Weaving Joins the List of Dying Professions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com