ADVERTISEMENT

എല്ലായിടത്തേക്കും കടന്നു കയറുകയാണ് സാങ്കേതികവിദ്യ. അതിൽ മനുഷ്യന്റെ തലച്ചോറും ഉൾപ്പെടും. മനുഷ്യമസ്തിഷ്കമെന്ന അക്ഷയഖനിയുടെ രഹസ്യങ്ങളറിയാനും അതിനെ സാങ്കേതികവിദ്യയുടെ ഭാഗമാക്കാനും നടക്കുന്ന ശ്രമങ്ങളിൽ ശ്രദ്ധേയമായിരുന്നു ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറലിങ്കിന്റെ ടെലിപ്പതി പദ്ധതി പരീക്ഷണം. ലോകമെങ്ങും ഇതു ചർച്ചയായി. എന്നാൽ കാലമിത്രയൊക്കെ വികസിക്കുന്നതിനു മുൻപും മനസ്സിനെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഒരു വിവാദ പരീക്ഷണം നടന്നിരുന്നു. എംകെ അൾട്ര എന്നായിരുന്നു അതിനു പേര്. ന്യൂറലിങ്കിന്റേതുപോലെ ധാർമികവശങ്ങൾ പരിഗണിച്ചുള്ള ഒരു പരീക്ഷണവുമായിരുന്നില്ല അത്.

സിഐഎയുടെ അതീവദുരൂഹവും വിവാദപരവുമായ പദ്ധതിയായിരുന്നു എംകെ അൾട്ര. പ്രധാനമായും മനുഷ്യരിൽ നടത്തിയിരുന്ന തലച്ചോർ പരീക്ഷണങ്ങൾക്കു പുറമേ മൃഗങ്ങളിലും പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിലൊന്നായിരുന്നു നായകളുടെ തലയ്ക്കുള്ളിൽ ചാലകങ്ങൾ സ്ഥാപിച്ച് ഇവയുടെ തലച്ചോറിനെ നിയന്ത്രിച്ച് വിദൂരത്തിരുന്നു ദൗത്യങ്ങൾ നടപ്പാക്കാനുള്ള പദ്ധതി. 

മയക്കിക്കിടത്തിയ ശേഷം പ്രത്യേക ഡ്രിൽ ഉപയോഗിച്ച് തലച്ചോർ തുരന്നാണ് ഇലക്ട്രോഡുകൾ നായകളുടെ തലച്ചോറിനുള്ളിൽ സ്ഥാപിച്ചത്. ലഹരിമരുന്നുകൾ ഉപയോഗിച്ച് ഇരകളുടെ മനസ്സിനെ നിയന്ത്രിക്കുക, വിവരങ്ങൾ ചോർത്തുക, മാനസിക പീഡനത്തിലൂടെ സത്യം വെളിവാക്കാനുള്ള മുറകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അൾട്രയ്ക്ക് ഉണ്ടായിരുന്നത്.1953ൽ തുടങ്ങിയ ഈ പദ്ധതി 1973ൽ അവസാനിപ്പിച്ചു.

Image Credit: canva AI
Image Credit: canva AI

പ്രോജക്ട് അൾട്രയുടെ തുടക്കം

ശീതയുദ്ധം അതിന്റെ മൂർധന്യാവസ്ഥയിലായിരുന്ന അൻപതുകളിലും അറുപതുകളിലുമായിരുന്നു ഈ പദ്ധതി . അമേരിക്കൻ സൈന്യത്തിലെയും മറ്റു ചാരസംഘടനകളുടെയും അംഗങ്ങളുടെ മനസ്സ് നിയന്ത്രിച്ച് പ്രധാന ശത്രുക്കളായ റഷ്യയും അവരുടെ ചങ്ങാതിമാരായ ചൈനയും ഉത്തരക്കൊറിയയും രഹസ്യങ്ങൾ ചോർത്തുമെന്നും ചാരപ്രവർത്തനം നടത്തുമെന്നും സിഐഎ ഭയപ്പെട്ടു. ഇതിനു തടയിടാനായി തിരിച്ചും മാർഗങ്ങൾ അവലംബിക്കണമെന്ന് സിഐഎ ഡയറക്ടർ അലൻ ഡല്ലസ് അമേരിക്കൻ ഭരണകൂടത്തെ അറിയിച്ചു. ഇതാണു പ്രോജക്ട് അൾട്രയ്ക്കു തുടക്കമിട്ടത്.

ലഹരിമരുന്നുകൾ, തലച്ചോറിനെ സ്തംഭിപ്പിക്കുന്ന മരുന്നുകൾ, വൈദ്യുത ഷോക്ക് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. പരിശോധനയ്ക്ക് വിധേയരായവരിൽ ചിലർക്ക് ഇതിനെപ്പറ്റി അറിയാമായിരുന്നെങ്കിലും മറ്റു പലരും അജ്ഞ​രായിരുന്നു എന്നാണ് വസ്തുത.യുഎസിലെയും കാനഡയിലെയും ആശുപത്രികളിലും സർവകലാശാലകളിലും തടവറകളിലുമാണ് പരീക്ഷണങ്ങൾ നടന്നത്. എത്ര പേർ പരീക്ഷണങ്ങളി‍ൽ പങ്കെടുത്തെന്നോ ആരൊക്കെയാണ് ഇതിനു നേതൃത്വം വഹിച്ചതെന്നോ അറിയാൻ ഇന്നു സാധ്യമല്ല.

cia-5 - 1

ഓപ്പറേഷൻ മിഡ്‍‌നൈറ്റ് ക്ലൈമാക്സ്

1973ൽ പരീക്ഷണങ്ങൾ അവസാനിപ്പിച്ച ശേഷം തെളിവുകളും രേഖകളും സിഐഎ നശിപ്പിച്ചു കളഞ്ഞതിനാലാണ് ഇത്.എൽഎസ്ഡി, എംഡിഎംഎ, മെഥാംഫീറ്റമൈൻ, മെസലീൻ, മാജിക് മഷ്റൂം തുടങ്ങിയ ലഹരിമരുന്നുകളാണ് പദ്ധതിക്കായി മനുഷ്യരിൽ ഉപയോഗിച്ചത്.ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് അവർക്ക് മരുന്നുകൾ നൽകിയശേഷം അവരുടെ മനോനിലയിൽ ലഹരിമരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നെന്നു വിലയിരുത്തുന്ന രീതിയുമുണ്ടായിരുന്നു.

ഓപ്പറേഷൻ മിഡ്‍‌നൈറ്റ് ക്ലൈമാക്സ് എന്നറിയപ്പെട്ട ഈ രീതി സിഐഎയ്ക്കും അമേരിക്കയ്ക്കും നല്ലരീതിയിൽ നാണക്കേടുണ്ടാക്കി. അതിനിടെ പദ്ധതിയുടെ ഭാഗമായിരുന്ന ഫ്രാങ്ക് ഓൾസൺ എന്ന ഗവേഷകൻ എൽഎസ്ഡി ലഹരിമരുന്ന് കലർന്ന മദ്യം കുടിച്ച ശേഷം കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. ഇത് വളരെ ദുരൂഹതയുണ്ടാക്കിയ മരണമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com