ADVERTISEMENT

ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി വാൻസാണെന്ന് യുഎസിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. വിവാദപരാമർശങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞ വാൻസ് മുൻപ് ഒരു യുഎസ് സൈനികനായിരുന്നു. വെറുമൊരു യുഎസ് സൈനികനല്ല, മറിച്ച് യുഎസിന്റെ സവിശേഷ സേനയായ മറീൻസിന്റെ ഭാഗമായ വാൻസ് ഇറാഖിലൊക്കെ പ്രവർത്തിച്ചു.മറീൻസിൽ അംഗമായിരുന്ന ഒരാൾ ആദ്യമായാണ് ഒരാൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്താണ് മറീൻസിന്റെ പ്രത്യേകത.

യുഎസിനെ സംബന്ധിച്ച് നിർണായകമാണ് സുശക്തമായ മറീൻ കോർ. ഡെവിൾ ഡോഗ്സ്, ലെതർനെക്സ്, ജാർഹെഡ്സ് തുടങ്ങിയ വിളിപ്പേരുകളിലും ഇവർ അറിയപ്പെടുന്നു. യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗമാണ്. 250 വർഷത്തോളം പഴക്കമുള്ള സേനാവിഭാഗമാണ് ഇവർ. രണ്ടാം ലോകമഹായുദ്ധകാലത്ത് പസിഫിക് മേഖലയിലെ ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള യുഎസിന്റെ വിജയകരമായ ആക്രണങ്ങളുടെ നെടുംതൂൺ മറീനുകളാണ്. ലോകമെമ്പാടും യുദ്ധം ചെയ്തു പരിചയമുള്ള ഇവരെ ‘തടയിടാനാകാത്ത സൈന്യം’ എന്നാണു ലോകസൈനികരംഗം വിളിക്കുന്നത്.

ഉഷ ചിലുകുരിയും ജെ.ഡി.വാൻസും (X/@sanjayrofl)
ഉഷ ചിലുകുരിയും ജെ.ഡി.വാൻസും (X/@sanjayrofl)

ഉടനടി തയാറെടുക്കും

മണിക്കൂറുകളുടെ തയാറെടുപ്പിൽ ലോകത്തെവിടെയും യുദ്ധം ചെയ്യാൻ തയാറാകാനുള്ള ശേഷിയാണ് മറീനുകളുടെ ഏറ്റവും വലിയ സവിശേഷത. തണുത്ത ധ്രുവപ്രദേശവും കൊടുങ്കാടുകളും മരുഭൂമികളുമെല്ലാം ഇവർക്ക് ഒരുപോലെ. തോക്കുകൾ ഉപയോഗിക്കുന്നതിൽ അതിനൂതന പരിശീലനം നേടിയിട്ടുള്ള മറീൻ അംഗങ്ങളിൽ എല്ലാവരും തന്നെ ഷാർപ് ഷൂട്ടർമാരാണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനുമായി യുഎസ് നടത്തിയ വേക്ക് ഐലൻഡ് യുദ്ധത്തിൽ മറീനുകളുടെ വിമാനങ്ങളും കപ്പലുകളും തകർന്നിട്ടും അവർ തോക്കുപയോഗിച്ചു പോരാട്ടം മുന്നോട്ടു നയിച്ചിരുന്നു. മറ്റുള്ള സേനാവിഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ദൗത്യങ്ങൾക്കിടെ സ്വന്തമായി തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കാനും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

പ്രത്യേകപദവിയുള്ള ഒരു ഉന്നത കമാൻഡറുടെ കീഴിലാണു മറീനുകൾ അണിനിരക്കുന്നത്. ഇപ്പോഴത്തെ കമാൻഡർ ജനറൽ ഡേവിഡ് എച്ച്. ബെർഗറാണ്. ഫ്ലീറ്റ് മറീൻ ഫോഴ്സ് പസിഫിക്, അറ്റ്ലാന്റിക് എന്നീ രണ്ടു സായുധവിഭാഗങ്ങളും ലോജിസ്റ്റിക്സ്, പരിശീലനകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉപവിഭാഗങ്ങളുമടങ്ങിയതാണ് മറീൻ കോർ വിഭാഗം.1918 മുതൽ വനിതകളും മറീൻ കമാൻഡോ സംഘത്തിലുണ്ട്.

us-army-gif
Image Credit: Shutterstock

എപ്പോഴും വിശ്വസ്തർ എന്നാണു യുഎസ് മറീനുകളുടെ മുദ്രാവാക്യം.ഔദ്യോഗികച്ചടങ്ങുകൾക്ക് നേവി ബ്ലൂ യൂണിഫോമാണെങ്കിലും പച്ചനിറമുള്ള കാമഫ്‌ളാഷാണ് ദൗത്യങ്ങളിൽ ഉപയോഗിക്കുന്നത്. രണ്ടു ലക്ഷത്തോളം സജീവ സൈനികരും 40000 റിസർവ് അംഗങ്ങളും സേനയുടെ ഭാഗമാണ്. 1304 എയർക്രാഫ്റ്റുകൾ ഇവർക്കു മാത്രം സ്വന്തമായുണ്ട്.

ഓപ്പറേഷൻ ഫാന്റം ഫ്യൂറി 

1805ൽ ലിബിയയിലെ ട്രിപ്പോളിയിൽ കടൽക്കൊള്ളക്കാർ യുഎസ്എസ് ഫിലഡെൽഫിയ എന്ന അമേരിക്കൻ കപ്പൽ പിടിച്ചെടുത്തു. ഇതിനെ മോചിപ്പിക്കാനായി ആയിരത്തോളം കിലോമീറ്റർ മരുഭൂമി താണ്ടി നടത്തിയ ട്രിപ്പോളി പോരാട്ടമാണ് യുഎസ് മറീൻസിന്റെ ചരിത്രത്തിലെ ആദ്യ ശ്രദ്ധേയ ദൗത്യം.1918ൽ ഒന്നാം ലോകയുദ്ധ സമയത്ത് ജർമൻ മെഷീൻ ഗണ്ണുകൾ തീമഴ പോലെ വെടിയുണ്ടകൾ വർഷിച്ച ഫ്രാൻസിലെ ഗോതമ്പുപാടത്തിലൂടെ കടന്നു കയറി ബെല്ല കാടുകൾ പിടിച്ചടക്കിയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു.

Image Credit: DanielBendjy/istockphoto.com
Image Credit: DanielBendjy/istockphoto.com

ഇവിടെവച്ചാണ് ഡെവിൾ ഡോഗ്സ് എന്ന പേരും ഇവർക്കു കിട്ടിയത്.രണ്ടാം ലോകയുദ്ധ സമയത്ത് ഓസ്ട്രേലിയയിലേക്കു ജപ്പാൻ നടത്തിയ നാവികമുന്നേറ്റം തടഞ്ഞ ഗാഡൽകനാൽ പോരാട്ടം നടത്തിയതും മറീനുകളാണ്. ആ കാലഘട്ടത്തിൽ തന്നെ നടന്ന ജപ്പാനുമായുള്ള  ഐവോ ജിമ യുദ്ധം ജയിക്കുന്നതിലും മറീനുകളുടെ ശ്രദ്ധേയമായ സംഭാവനകളുണ്ടായിരുന്നു. രണ്ടാം ഗൾഫ് യുദ്ധം നടന്ന 2004ൽ ഇറാഖിലെ ഫലൂജയിൽ നടന്ന ഏറ്റവും രൂക്ഷ പോരാട്ടമായ ഓപ്പറേഷൻ ഫാന്റം ഫ്യൂറി മറീൻസിന്റെ മറ്റൊരു വിജയമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com