ADVERTISEMENT

കയറ്റുമതിയില്‍ 30 ഇരട്ടിയുടെ കുതിപ്പുമായി ഇന്ത്യയുടെ പ്രതിരോധ രംഗം. 90ലേറെ രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധ വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം അമേരിക്കയാണ്. 2024 -25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 78% വര്‍ധനവ് നേടാനും ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് സാധിച്ചു. 2025 ആവുമ്പോഴേക്കും 1.75 ലക്ഷം കോടി വില്‍പന നേടുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് നമ്മുടെ പ്രതിരോധ നിര്‍മാണ മേഖല.

രാജ്യത്തെ പൊതു- സ്വകാര്യ മേഖലകളിലെ കമ്പനികള്‍ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. റഷ്യ - യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം എന്നിങ്ങനെയുള്ള പ്രതിസന്ധികള്‍ പല രാജ്യങ്ങളേയും പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍ 6,915 കോടി രൂപയാണ് നേടിയത്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ(3,885 കോടി രൂപ) അപേക്ഷിച്ച് 78% കൂടുതലാണ്.

indian-tank - 1
Image Credit: Canva

പ്രതിരോധ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ക്കും മറ്റും വേഗത്തില്‍ അനുമതി നല്‍കുന്നത് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുണയും ഈ നേട്ടത്തിലെത്താന്‍ സഹായകരമായിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് 35,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയിലെത്തുമെന്ന് 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. 2023-24 വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയിലേക്കെത്തിയിട്ടുണ്ട്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് 32.5% കൂടുതലായിരുന്നു അത്.

ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ ഉത്പന്നങ്ങളുടെ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം അമേരിക്കയാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ആകെ പ്രതിരോധ കയറ്റുമതിയുടെ 50 ശതമാനത്തോളം അമേരിക്കയിലേക്കാണ്. അമേരിക്കന്‍ പ്രതിരോധ കമ്പനികള്‍ വിദേശ രാജ്യങ്ങളിലേക്ക് കരാറുകള്‍ നല്‍കുമ്പോള്‍ അതില്‍ ഇന്ത്യന്‍ കമ്പനികള്‍ നേടുന്നതും ഈ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്. ബോയിങും ലോക്ക്ഹീഡ് മാര്‍ട്ടിനുമാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിരോധ കരാറുകള്‍ നല്‍കുന്നതില്‍ മുന്നിലുള്ളത്.

ടാറ്റ ഗ്രൂപ്പുമായും ടാറ്റ ബോയിങ് എയറോസ്‌പേസ് ലിമിറ്റഡുമായും ബോയിങ് സഹകരിക്കുന്നുണ്ട്. ബോയിങിന്റെ എഎച്ച് 64 അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ക്കു വേണ്ട എയറോസ്‌ട്രെക്ച്ചറുകള്‍ നിര്‍മിക്കുന്നത് ഹൈദരാബാദിലാണ്. 200 അപ്പാച്ചെ ഹെലിക്കോപ്റ്ററിന്റെ ചട്ടക്കൂടുകളും നിര്‍മിച്ചു നല്‍കിയതും ഇതേ ഇന്ത്യന്‍ കമ്പനികളാണ്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായാണ് ലോക്ക്ഹീഡ് മാര്‍ട്ടിന് പങ്കാളിത്തമുള്ളത്. സി130ജെ യാത്രാ വിമാനത്തിന്റെ 200 വാലറ്റങ്ങളാണ് ഇവിടെ നിര്‍മിച്ചത്. എസ് 92 ഹെലിക്കോപ്റ്ററുകളുടെ 157 കാബിനുകളും ഇവിടെനിന്നും നിര്‍മിച്ച് കയറ്റി അയച്ചു.

വെടിക്കോപ്പുകളും തോക്കുകളും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളും തുടങ്ങി കപ്പലുകളെ തകര്‍ക്കുന്ന ലൈറ്റ് വൈറ്റ് ടോര്‍പെഡോകളും ഡ്രോണുകളും പടക്കപ്പലുകളും വരെ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍ഡോ എംഐഎം എന്ന സ്വകാര്യ കമ്പനി മെറ്റല്‍ ഇന്‍ജെക്ഷന്‍ മോള്‍ഡിങില്‍(എംഐഎം) വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 50ലേറെ രാജ്യങ്ങളിലേക്ക് ഇന്‍ഡോ-എംഐഎം ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. പൊതുമേഖലയിലെ മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് 1,726 കോടി രൂപയുടെ കയറ്റുമതി നേടുകയും ചെയ്തിട്ടുണ്ട്.

ബ്രഹ്‌മോസ് മിസൈല്‍ ഫിലിപ്പീന്‍സിലേക്കും വ്യോമ പ്രതിരോധ സംവിധാനം അര്‍മേനിയയിലേക്കും അടക്കം കയറ്റുമതി ചെയ്യാനുള്ള കരാറുകളും ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ കരുത്തറിയിക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും പരമ്പരാഗതമായി ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന മ്യാന്മാര്‍ പോലുള്ള വിപണികളും പിന്തുണ തുടരുന്നു. ഇസ്രയേല്‍, അര്‍മേനിയ, അമേരിക്ക പോലുള്ള വിപണികളിലേക്കുള്ള കയറ്റുമതിയും വലിയ തോതില്‍ ഗുണം ചെയ്യുന്നു. ചെറുകിട ആയുധങ്ങളും ഡ്രോണിന്റെ ഭാഗങ്ങളും കാഴ്ച്ചക്ക് സൈറ്റ് സിസ്റ്റങ്ങളുമാണ് ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. എംകെയു, എസ്എസ്എസ് ഡിഫെന്‍സ്, ടോന്‍ബോ ഇമേജിങ് എന്നീ സ്വകാര്യ കമ്പനികളും പ്രതിരോധ രംഗത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്.

English Summary:

From importer to exporter, India’s defence exports jump 30-fold: Guess who's buying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com