ADVERTISEMENT

മടക്കാവുന്ന സ്‌ക്രീനുള്ള ആദ്യ ഐഫോണിന്റെ നിര്‍മാണവുമായി മുന്നോട്ടുനീങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വളരെ കാലമായി ഒരു ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനുള്ള മുന്നൊരുക്കം നടത്തിവരികയായിരുന്നു കമ്പനി. ഇത്തരം ഒരു ഫോണിന്റെ നിര്‍മാണത്തിന് ആപ്പിളിന് ഇതുവരെ തടസമായി നിന്നിരുന്നത് മൂന്നു കാര്യങ്ങളായിരുന്നു. അവ തരണം ചെയ്തു എന്നും ഏതുതരം ഫോള്‍ഡബിൾ ഫോണ്‍ ആദ്യം പുറത്തിറക്കണം എന്ന കാര്യത്തില്‍ കമ്പനി അന്തിമ തീരുമാനം എടുത്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ക്ലാംഷെല്‍ ഡിസൈന്‍ 

കൃത്യമായി പറഞ്ഞാല്‍ സാംസങ് ഗ്യാലക്സി സെഡ് ഫ്‌ളിപിനോട് സാമ്യമുള്ളതാകാം ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണ്‍. മടക്കാവുന്ന ഫോണിന് രണ്ട് ഡിസൈന്‍ ആണ് ആപ്പിള്‍ പരിഗണിക്കുന്നതെന്ന് ഫെബ്രുവരിയില്‍ ദി ഇന്‍ഫര്‍മേഷന്‍ അവകാശപ്പെട്ടിരുന്നു. അവയുടെ അപരിഷ്‌കൃത രൂപം ഉണ്ടാക്കിയെടുക്കുന്നതിന്റെ തുടക്കത്തിലാണ് കമ്പനിഎന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. പുതിയ അവകാശവാദം ശരിയാണെങ്കില്‍ രണ്ടില്‍ ഒരു ഡിസൈന്‍ ആപ്പിള്‍ തിരഞ്ഞടുത്തു കഴിഞ്ഞിരിക്കുകയാണിപ്പോള്‍. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

വി68

വി68 എന്ന വിളിപ്പേരിലാണ് കമ്പനിക്കുള്ളില്‍ ആദ്യ ക്ലാംഷെല്‍ ഫോണ്‍ ഇപ്പോള്‍ അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനര്‍ത്ഥം അതിന്റെ വികസിപ്പിക്കല്‍ ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നാണെന്നും, ഇനി ഘടകഭാഗങ്ങള്‍ എത്തിച്ചു നല്‍കുന്നവരുമായുള്ള ചര്‍ച്ചകളിലേക്കു കടക്കുമെന്നോ കടന്നുകഴിഞ്ഞു എന്നോ ആണത്രെ. ഡിജിടൈംസും ഈ അവകാശവാദം ശരിവയ്ക്കുന്നു. 

അതേസമയം, മറ്റു ഊഹങ്ങൾ പ്രകാരം, കമ്പനി രണ്ടാമതൊരു ഫോള്‍ഡിൾ ഫോണും നിര്‍മിച്ചുവരുന്നുണ്ട്. ഇത് ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയായ മാക്ബുക്ക് തുറക്കുന്ന രീതിയില്‍ അണ്‍ഫോള്‍ഡ് ചെയ്യാവുന്നതായിരിക്കും. ഇതും 2026ല്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും ഈ അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ പറയുന്നു. 

ആപ്പിള്‍ നേരിട്ടു വന്ന പ്രശ്‌നങ്ങള്‍

കഴിഞ്ഞ പല വര്‍ഷങ്ങളായി ഒരു ഫോള്‍ഡബിൾ ഫോണ്‍ ആപ്പിള്‍ ഉടനെ ഇറക്കാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിളിന്റെ അടുത്ത എതിരാളികളായ, സാംസങ്, ഗൂഗിള്‍ (പിക്‌സല്‍), വാവെയ് തുടങ്ങിയ കമ്പനികള്‍ മടക്കാവുന്ന ഫോണുകള്‍ പുറത്തിറക്കുകയും ചെയ്തു. ഇത്തരം ഒരു ഫോണിന്റെ നിര്‍മ്മാണത്തില്‍ ആപ്പിളിനു മുന്നില്‍ വിലങ്ങുതടിയായി നിന്നത് മൂന്നു പ്രശ്‌നങ്ങളാണത്രെ.

1. ഡിസ്‌പ്ലെ 

ആപ്പിള്‍ പ്രതീക്ഷിക്കുന്ന ഗുണനിലവാരമുള്ള ഡിസ്‌പ്ലെ ഉണ്ടാക്കി നല്‍കാന്‍ കെല്‍പ്പുള്ള സ്‌ക്രീന്‍ നിര്‍മ്മാതാവിനെ കണ്ടെത്താനായിരുന്നില്ല. അത്തരത്തിലുള്ള ഒരു സ്‌ക്രീന്‍ മടക്കിയാല്‍ എന്തുസംഭവിക്കും എന്ന കാര്യത്തെക്കുറിച്ചായിരുന്നു കമ്പനി പഠിച്ചുവന്നത്. ഇങ്ങനെ മടക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ചുളിവു വീഴാതിരിക്കാന്‍ എന്തു ചെയ്യണം എന്ന കാര്യവും കമ്പനി പഠിച്ചിരുന്നു. 

business-boom-apple-logo

2. ഹിൻച്

വിജാഗിരി പോലെ തിരിയുന്നിടം ഈടുനില്‍ക്കുമോ എന്ന കാര്യത്തിലും ആപ്പിളിന് സംശയം നിലനിന്നിരുന്നു. പല തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടി വരുന്നതിനാല്‍ പരമ്പരാഗത ഐഫോണുകളെ പോലെ ഇവ ഈടുനില്‍ക്കുമോഎന്ന കാര്യത്തിലായിരുന്നു കമ്പനിയുടെ ഉല്‍കണ്ഠ. ദിവസവും പരുക്കനായി ഉപയോഗിച്ചാല്‍ സ്‌ക്രീന്‍ കേടായിപോവില്ലേ, അവയ്ക്ക് വിള്ളലും ചുളിവും വീഴില്ലേ തുടങ്ങിയ കാര്യങ്ങളിലും ആപ്പിളിന് പേടി ഉണ്ടായിരുന്നു.

3. രൂപകല്‍പ്പനയില്‍ പ്രതിസന്ധി

ഇത്തരം ഒരു ഫോണുകളുടെ നിര്‍മ്മാണത്തില്‍ അടിസ്ഥാനപരമായി തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ഇവയ്ക്ക് സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഒട്ടിക്കാനൊക്കില്ല. . തുറക്കുമ്പോള്‍ വലിയ ഒറ്റ സ്‌ക്രീനിന്റെ പ്രതീതി വരുത്തുന്ന തരം ഗ്ലാസ് ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ശ്രമകരമാണ് എന്നതും ആപ്പിള്‍ നേരിട്ട പ്രശ്‌നങ്ങളില്‍ മറ്റൊന്നായിരുന്നു. 

ഇത്തരത്തിലൊരു ഫോണ്‍ ഉണ്ടാക്കി വില്‍ക്കുകയും അവ ഈടുനില്‍ക്കാതിരക്കുകയു ചെയ്താല്‍ തങ്ങള്‍ക്കത് ചീത്തപ്പേരുണ്ടാക്കും എന്നതായിരുന്നു ആപ്പിളിന് ഇതുവരെയുണ്ടായിരുന്ന ഭീതി.  

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോള്‍ഡിങ് ഫോണ്‍ വില്‍പ്പന 49 ശതമാനം 2024 ആദ്യ പാദത്തില്‍ വര്‍ദ്ധിച്ചു എന്ന കൗണ്ടര്‍ പോയിന്റ് റിപ്പോര്‍ട്ടും ആപ്പിളിനെ ഇരുത്തിച്ചിന്തിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. ഐഫോണുകളുടെ വില്‍പ്പനയില്‍ ഇതേ പാദത്തില്‍ 13 ശതമാനമാണ് ഇടിവു കാണിച്ചിരിക്കുന്നത്. 

phone-apple-2 - 1

ക്യാമറാ ടെക്‌നോളജി

ഫോള്‍ഡബിൾ ഫോണ്‍ വികസിപ്പിക്കുന്നതു കൂടാതെ, നൂതന ക്യാമറാ ടെക്‌നോളജിയും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്നാണ് ദി വേര്‍ജ് നല്‍കുന്ന സൂചന. മെക്കാനിക്കല്‍ അപര്‍ചര്‍ ഉള്ള ഒരു ക്യാമറാസിസ്റ്റം ഐഫോണുകളില്‍ 2025ല്‍ അവതരിപ്പിച്ചേക്കും എന്നാണ് കേള്‍വി. ഡെപ്ത്-ഓഫ്-ഫീല്‍ഡ് ഉപയോക്താവിന് യഥേഷ്ടം ക്രമീകരിക്കാന്‍ ഉള്ള ശേഷിയായിരിക്കും പുതിയ മാറ്റം നല്‍കുക. സബ്ജക്ടിന്റെ പശ്ചാത്തലം അസ്പഷ്ടമാക്കുന്നതിന് ഇത് ഏറെ ഗുണകരമായിരിക്കും. നിലവിലുള്ള ബാക്ഗ്രൗണ്ട്ബ്ലേര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. 

ഇതിനെല്ലാം പുറമെ, ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളെക്കാള്‍ കനം കുറഞ്ഞ ഐഫോണുകള്‍ 2025ല്‍ തന്നെ പുറത്തിറക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നും ദി ഇന്‍ഫര്‍മേഷന്‍ അവകാശപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com