ADVERTISEMENT

നാസ ഭാവി യാത്രകൾക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിൽ മലയാളി വംശജനും ഉൾപ്പെട്ടു. ഇതോടെ ബഹിരാകാശത്തേക്ക് മലയാളി വേരുകളുള്ളയാൾ ആദ്യമായി പോകുക എന്ന സ്വപ്‌നം നിറവേറാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. ലഫ് കേണൽ ഡോ. അനിൽമേനോനാണ് സംഘത്തിൽ ഉൾപ്പെട്ട മലയാളി വംശജൻ. മലയാളിയായ ശങ്കരൻ മേനോന്റെയും ഉക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനിൽ മേനോൻ. 12000 പേരിൽ നിന്നു നിശിതമായ പരിശോധനകൾക്കും ശേഷിയളക്കലുകൾക്കും ശേഷമാണു പത്തംഗ സംഘത്തെ തിരഞ്ഞെടുത്തത്.

 

യുഎസ് എയർഫോഴ്‌സിൽ മുൻ ലഫ്റ്റനന്റ് കേണലും മെഡിക്കൽ ഡോക്ടറായ അനിൽമേനോൻ സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ സർജനായും ജോലി ചെയ്തു. ബഹിരാകാശത്തേക്കു പോയ യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു അനിൽ മേനോന്റെ പ്രധാന കടമ. ഇതു കൂടാതെ നാസയുടെ നിരവധി ബഹിരാകാശ നിലയദൗത്യങ്ങളിലും ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫംഗമായി അനിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

anil-father-sankaran-menon
അനിൽ, പിതാവ് ശങ്കരൻ മേനോൻ

യുഎസിലെ മിനിയപ്പലിസിൽ ജനിച്ചുവളർന്ന അനിൽ മേനോൻ, സ്‌പേസ് എക്‌സിൽ ജോലി ചെയ്യുന്ന അന്നയെയാണു വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്കു രണ്ടു കുട്ടികളുമുണ്ട്. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറക്കൽ പരിചയവും ഇദ്ദേഹത്തിനുണ്ട്.

 

മിനസോട്ടയിലലെ സെന്റ് പോൾ അക്കാദമിയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനിൽ മേനോൻ വിവിവിധ മേഖലകളിൽ ഉന്നതവിദ്യാഭ്യാസം നേടി. 1995ൽ വിഖ്യാതമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ന്യൂറോ ബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് മറ്റൊരു പ്രശസ്ത സർവകലാശാലയായ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് വൈദ്യ മേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫോഡ് മെഡിക്കൽ സ്‌കൂളിൽ നിന്നു ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം 2004ൽ നേടി. എയ്‌റോ സ്‌പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത് എന്നിവയിലും ഡോ.മേനോന് ബിരുദങ്ങളുണ്ട്.

 

ഹാർവഡിലെ പഠനസമയത്ത് ഹണ്ടിങ്ടൻ ഡിസീസ് എന്ന രോഗത്തെപ്പറ്റി സമഗ്രമായ ഗവേഷണം ഡോ.മേനോൻ നടത്തി. ഇടയ്ക്ക് പോളിയോ നിർമാർജന യജ്ഞത്തിൽ സഹകരിക്കാൻ ഒരു വർഷം ഇന്ത്യയിലും അദ്ദേഹം ചെലവിട്ടു. അഫ്ഗാനിസ്ഥാനിലെ സൈനികദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. തിയഡോർ ലിസ്റ്റർ അവാർഡ്, നാസ ജെഎസ്സി അവാർഡ്, യുഎസ് എയർഫോഴ്‌സ് കൊമമറേഷൻ മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അനിൽ മേനോൻ ഇരുപതിലധികം ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവുമാണ്.

 

English Summary: Meet Anil Menon, son of Indian immigrant selected by Nasa to become astronaut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com