ADVERTISEMENT

അസാധാരണ ഉപഗ്രഹങ്ങളാണ് നമ്മുടെ അയല്‍ഗ്രഹമായ ചൊവ്വക്കുള്ളത്. ഛിന്നഗ്രഹങ്ങളുടെ വലുപ്പം മാത്രമുള്ള ഇവ ഉരുളക്കിഴങ്ങു പോലെ കൃത്യമായ രൂപമില്ലാത്തവയാണ്. കൂട്ടത്തില്‍ ഒന്ന് ചൊവ്വയിലേക്ക് പതിയെ അടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ മറ്റൊന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വിചിത്ര സവിശേഷതകളുള്ള ചൊവ്വയുടെ ഉപഗ്രഹങ്ങളെ വിശദമായി പഠിക്കാനായി ഒരുങ്ങുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 

 

ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസും ദെയ്‌മോസും ഛിന്നഗ്രഹങ്ങളാണോ അതോ ഏതോ കൂട്ടിയിടിയുടെ ഭാഗമായി ചൊവ്വയില്‍ നിന്നും വേറിട്ട് വന്നവയാണോ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി തേടുന്നത്. കൂട്ടത്തില്‍ വലുപ്പമുള്ള ഫോബോസിന് 22.2 കിലോമീറ്ററാണ് വിസ്തീര്‍ണം. ഒരു തവണ ചൊവ്വയെ 7.66 മണിക്കൂറുകൊണ്ട് ഫോബോസ് ചുറ്റിവരും. 12.6 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദെയ്‌മോസ് 30.35 മണിക്കൂറെടുത്താണ് ചൊവ്വയെ പ്രദക്ഷിണം ചെയ്യുന്നത്. ചൊവ്വയില്‍ നിന്നും ഏതാണ്ട് 20,000 കിലോമീറ്റര്‍ ദൂരത്തുകൂടെയാണ് ദെയ്‌മോസിന്റെ വലംവെക്കല്‍.

 

ഈ രണ്ട് ഉപഗ്രഹങ്ങളും ഉള്ളില്‍ ഏതാണ്ട് ഒരേപോലെയാണെങ്കിലും വൈരുധ്യങ്ങളും നിരവധിയാണ്. ദെയ്‌മോസ് പതിയെ ചൊവ്വയില്‍ നിന്നും അകന്നു പോവുകയാണ്. വിദൂരഭാവിയില്‍ ചൊവ്വയുടെ ആകര്‍ഷണത്തില്‍ നിന്നും ദെയ്‌മോസ് രക്ഷപ്പെടുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. അതേസമയം. ഫോബോസാവട്ടെ ഓരോ വര്‍ഷം കൂടുമ്പോഴും 1.8 സെന്റിമീറ്റര്‍ ചൊവ്വയോട് അടുത്തു വരികയാണ്. 10 കോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഫോബോസിനെ മുഴുവനായി വലിച്ചെടുത്ത് ചൊവ്വക്ക് ചുറ്റുമുള്ള ഒരു വലയത്തിന്റെ രൂപത്തിലേക്ക് മാറ്റുമെന്നും കരുതപ്പെടുന്നു.

 

മാഴ്‌സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ വഴി ചൊവ്വയുടെ ഉപഗ്രഹങ്ങളെക്കുറിച്ച് കൂടുതലറിയാനാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഫോബോസിനോട് 83 കിലോമീറ്റര്‍ അടുത്തുവരെ മാഴ്‌സ് എക്‌സ്പ്രസിനെ പറത്തും. ഓര്‍ബിറ്ററിലുള്ള മാഴ്‌സ് അഡ്വാന്‍സ്ഡ് റഡാര്‍ ഫോര്‍ സബ്‌സര്‍ഫെയ്‌സ് ആൻഡ് അയണോസ്ഫിയര്‍ സൗണ്ടിങ് (MARSIS) എന്ന ഉപകരണമാണ് വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക. 

 

മാഴ്‌സ് എക്‌സ്പ്രസ് താഴ്ന്ന് പറക്കുമ്പോള്‍ MARSIS എന്ന റഡാര്‍ തരംഗദൈര്‍ഘ്യം കുറവുള്ള റേഡിയോ സിഗ്നലുകള്‍ അയക്കുകയും പ്രതിഫലിച്ചു വരുന്ന സിഗ്നലുകള്‍ വഴി ചൊവ്വയുടെ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയുമാണ് പദ്ധതി. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലെ മഞ്ഞിനടിയില്‍ വെള്ളമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2023, 2025 വര്‍ഷങ്ങളിലായിരിക്കും മാഴ്‌സ് എക്‌സ്പ്രസ് ചൊവ്വയുടെ ഉപഗ്രഹങ്ങളോട് കൂടുതല്‍ ചേര്‍ന്നു സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുക. ഫോബോസിനേയും ദെയ്‌മോസിനേയും കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ദൗത്യത്തില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്കൊപ്പം മറ്റു രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും പങ്കാളികളാവുന്നുണ്ട്.

 

English Summary: A Space Probe Brushed Past a Martian Moon to Take a Peek Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com